ഹെലികോപ്റ്റര്‍ അപകടം: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നിയന്ത്രണം നീക്കി; ആദ്യ വിമാനം ലാന്‍ഡ് ചെയ്തു

ഹെലികോപ്റ്റര്‍ അപകടം: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നിയന്ത്രണം നീക്കി; ആദ്യ വിമാനം ലാന്‍ഡ് ചെയ്തു

ഉച്ചയ്ക്ക് 12:25നുണ്ടായ അപകടത്തെ തുടർന്ന് അടച്ചിട്ട റൺവേ രണ്ട് മണിക്കൂറിന് ശേഷമാണ് തുറന്നത്
Updated on
1 min read

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഹെലികോപ്ടർ അപകടത്തിൽപെട്ടതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ നീക്കി സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് റൺവേ തുറന്നത്. ഹെലികോപ്റ്റർ പരിശീലനപ്പറക്കലിന് തയ്യാറെടുക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി അപകടം സംഭവിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12:25നുണ്ടായ അപകടത്തെ തുടർന്ന് അടച്ചിട്ട റൺവേ രണ്ട് മണിക്കൂറിന് ശേഷമാണ് തുറന്നത്. ഇതോടെ വിമാനത്താവളത്തിൽ സർവീസുകൾ പുനഃരാരംഭിച്ചു.

ഡൽഹി-കൊച്ചി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എഐ 831-ഡല്‍ഹി കൊച്ചി എയര്‍ ഇന്ത്യ വിമാനമാണ് കൊച്ചിയില്‍ ഇറങ്ങിയത്. അപകടത്തെ തുടർന്ന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങൾ വൈകിയിരുന്നു. റൺവേ തുറന്നതിനാൽ വിമാനത്താവളത്തിൽ ബോർഡിങ് നടപടികൾ വീണ്ടും തുടങ്ങി. രണ്ട് വിമാനങ്ങളും ഉടൻ പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ട് രാജ്യാന്തര വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.

ഉച്ചയ്ക്ക് 12.25ന് പരിശീലന പറക്കലിനിടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്നുവീണ് അപകടമുണ്ടായത്. കോസ്റ്റ് ഗാർഡിന്റെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ് ആണ് അപകടത്തിൽപെട്ടത്. മൂന്നുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. സുനില്‍ ലോട്ട്ലയാണ് പരുക്കേറ്റയാള്‍. റണ്‍വേയില്‍ നിന്ന് ഏകദേശം അഞ്ച് മീറ്റര്‍ മാറിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. തകര്‍ന്ന ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ നീക്കി സുരക്ഷാ പരിശോധനയും പൂര്‍ത്തിയായ ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in