പോപുലർ ഫ്രണ്ട് ഹർത്താല്‍; ആഹ്വാനം ചെയ്തവര്‍ 5.2 കോടി കെട്ടിവെയ്ക്കണമെന്ന് ഹൈക്കോടതി

പോപുലർ ഫ്രണ്ട് ഹർത്താല്‍; ആഹ്വാനം ചെയ്തവര്‍ 5.2 കോടി കെട്ടിവെയ്ക്കണമെന്ന് ഹൈക്കോടതി

നഷ്ടപരിഹാരത്തുക കെട്ടിവെച്ചാല്‍ മാത്രമേ പ്രതികള്‍ക്ക് ജാമ്യം നല്‍കാവൂയെന്നും കോടതി ഉത്തരവ്
Updated on
1 min read

പോപുലർ ഫ്രണ്ടിന്റെ മിന്നല്‍ ഹർത്താലില്‍ വ്യാപക നാശനഷ്ടമുണ്ടായ പശ്ചാത്തലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ 5.2 കോടി രൂപ കെട്ടി വെയ്ക്കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം ഈടാക്കാൻ സർക്കാരിന് ഉത്തരവിടാമെന്ന് കോടതി നിർദേശിച്ചു. രണ്ടാഴ്ചക്കകം തുക കെട്ടിവെയ്ക്കണം. ഇതിനുശേഷമേ ജാമ്യം നൽകാവൂയെന്നും ഉത്തരവിലുണ്ട്. ഇതുസംബന്ധിച്ച് മജിസ്ട്രേറ്റ് കോടതികൾക്ക് നിർദേശം നൽകും. നഷ്ട പരിഹാരം അടയ്ക്കാത്ത പക്ഷം സ്വത്തുക്കള്‍ കണ്ടുകെട്ടലടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും കോടതി നിര്‍ദേശിച്ചു. സമരത്തിൽ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഹർത്താലിന്റെ പേരില്‍ അഞ്ച് കോടി ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി കോടതിയെ സമീപിച്ചത്. 58 ബസുകൾ തകർത്തെന്നും 10 ജീവനക്കാർക്ക് പരുക്കേറ്റെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചിരുന്നു. കെഎസ്ആർടിസിയുടെ നഷ്ടം കണക്കാക്കി അക്രമികളിൽ നിന്ന് ഈടാക്കണമെന്നും വിശദമായ റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദേശം നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in