പത്തൊമ്പതാം നൂറ്റാണ്ട്  ചിത്രത്തിന്റ പോസ്റ്റർ
പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിന്റ പോസ്റ്റർ

'പത്തൊമ്പതാം നൂറ്റാണ്ട്' പറഞ്ഞ ചരിത്രം ശരിയല്ലെന്ന് ഹിന്ദു ഐക്യവേദി

നങ്ങേലി വെറും കെട്ടുകഥ; വേലായുധ പണിക്കരെ കൊന്നത് മതം മാറിയ ബന്ധു
Published on

പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥ പറഞ്ഞ വിനയൻ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'നെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്. മുലക്കരത്തിനെതിരെ തന്റെ മുലകൾ മുറിച്ച് പ്രതിഷേധിച്ച നങ്ങേലി എന്ന കഥാപാത്രത്തിനെതിരെയും വേലായുധപ്പണിക്കരുടെ കൊലയാളിയുടെ മതത്തെ കുറിച്ചുള്ള സൂചനകള്‍ക്ക് എതിരെയുമാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയത്.

നങ്ങേലി മുല മുറിച്ച സംഭവം വെറുമൊരു കെട്ടു കഥയായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. അവർണ്ണ സ്ത്രീകൾ മാറുമറയ്ക്കുന്നതും മുലക്കരവും തമ്മിൽ യാതൊരു ബന്ധവുമില്ല

നങ്ങേലി മുല മുറിച്ച സംഭവം വെറുമൊരു കെട്ടുകഥയായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. അവർണ്ണ സ്ത്രീകൾ മാറുമറയ്ക്കുന്നതും മുലക്കരവും തമ്മിൽ യാതൊരു ബന്ധവുമില്ല. മുലക്കരവും തലക്കരവും യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കും മേൽ ചുമത്തിയിരുന്ന വിവിധ തരം നികുതികളായിരുന്നു. അതിന് അവരുടെ ശരീരവുമായി യാതൊരു ബന്ധവുമില്ലെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി ആർ വി ബാബു പ്രതികരിച്ചു. ഇസ്ലാം മതത്തിലേക്ക് മതം മാറിയ ഒരു ബന്ധുവാണ് വേലായുധപ്പണിക്കരെ കൊന്നതെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് ഒന്നും തന്നെ സിനിമ സംസാരിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആറാട്ടുപുഴ വേലായുധ പണിക്കരെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഒരു ബന്ധുവാണ്. പൊന്നാനിയിൽ പോയി മതം മാറിയ ഇയാൾ പിന്നീട് ഹൈദർ എന്ന പേര് സ്വീകരിച്ചു. വേലായുധ പണിക്കരോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്ന ഇയാൾ അദ്ദേഹത്തിന്റെ ശത്രുക്കളുടെ കയ്യിലെ ആയുധമായി മാറുകയായിരുന്നു.

ഇസ്ലാം മതത്തിലേക്ക് മതം മാറിയ ഒരാളാണ് ആറാട്ടുപുഴ വേലായുധ പണിക്കരെ കൊലപ്പെടുത്തിയതെന്നാണ് വിവിധ ചരിത്ര രേഖകൾ പറയുന്നത്. തലയിൽ തൊപ്പി വെക്കുന്നത് കൊണ്ട് തന്നെ 'തൊപ്പിയിട്ട കിട്ടൻ' എന്നായിരുന്നു ഇയാളെ വിളിച്ചിരുന്നത്. ഇസ്ലാം മതത്തിലേക്ക് മതം മാറി എന്നതിന്റെ അടയാളമായിരുന്നു ആ തൊപ്പിയെന്ന് വേലായുധ പ്പണിക്കരെക്കുറിച്ച് പഠിച്ച പ്രാദേശിക ചരിത്രകാരനായ ഹരികുമാർ ഇളയിടത്ത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

1953 ൽ എസ്എൻഡിപി യോഗത്തിന്റെ സുവർണ ജൂബിലി സുവനീറിൽ പിഒ കുഞ്ഞുപണിക്കർ എഴുതിയ ലേഖനത്തിൽ ഇയാളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറാട്ടുപുഴ വേലായുധ പണിക്കരെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഒരു ബന്ധുവാണ്. പൊന്നാനിയിൽ പോയി മതം മാറിയ ഇയാൾ പിന്നീട് ഹൈദർ എന്ന പേര് സ്വീകരിച്ചു. വേലായുധപ്പണിക്കരോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്ന ഇയാൾ അദ്ദേഹത്തിന്റെ ശത്രുക്കളുടെ കയ്യിലെ ആയുധമായി മാറുകയായിരുന്നു. ഈഴവർ ഇസ്ലാം മതത്തിലേക്ക് മതം മാറുന്നതിനെ വേലായുധപ്പണിക്കർ എതിർത്തിരുന്നു. അതുകൊണ്ട് തന്നെ കായംകുളത്തെയും പരിസര പ്രദേശങ്ങളിലെയും മുസ്ലീങ്ങൾക്ക് വേലായുധ പ്പണിക്കരോട് ശത്രുതയുണ്ടായിരുന്നുവെന്നും ഹരികുമാർ പറഞ്ഞു.

വിദേശ രാജ്യങ്ങളിലേക്ക് ചരക്കുകൾ കയറ്റി അയക്കുന്ന ഒരു വ്യാപാരി കൂടിയായിരുന്നു വേലായുധപ്പണിക്കർ. അദ്ദേഹത്തിന്റെ അഭിവൃദ്ധിയിൽ മുസ്ലീങ്ങൾക്ക് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്നും 1988 ൽ എസ്എൻഡിപി യോഗം നേതാവ് എംകെ ഹേമചന്ദ്രൻ എഴുതിയ ലേഖനത്തിൽ വേലായുധ പണിക്കരെ വധിക്കാൻ മുസ്ലീങ്ങൾ പ്രതിജ്ഞ എടുത്തതായി പ്രതിപാദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഹിന്ദു ഐക്യ വേദിയുടെ വാദങ്ങള്‍ തള്ളി സംവിധായകൻ വിനയൻ രംഗത്തെത്തി. ആറാട്ടുപുഴ വേലായുധ പ്പണിക്കരെക്കുറിച്ചുള്ള ഡോക്യമെന്ററിയല്ല താൻ നിർമിച്ചതെന്നും ഒരു കലാസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്തൊമ്പതാം നൂറ്റാണ്ടിൽ ദളിതർ നേരിടേണ്ടി വന്ന മനുഷ്യത്വരഹിതമായ ക്രൂരകൃത്യങ്ങളെ പുനരാവിഷ്കരിക്കാനാണ് ഇത്തരമൊരു കഥാപത്രത്തിലൂടെ താൻ ശ്രമിച്ചതെന്നും ചിത്രത്തിന്റെ നിർമാണ വേളയിൽ ആവിഷ്കാര സ്വാതന്ത്ര്യം താൻ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേലായുധപ്പണിക്കർക്ക് യഥാർത്ഥത്തിൽ എട്ടു മക്കളുണ്ടായിരുന്നു . എന്നാൽ സിനിമയിൽ ഒരാളുടെ കാര്യം മാത്രമേ പ്രതിപാദിച്ചിട്ടുള്ളു. കൂടാതെ സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗം അഭിമുഖീകരിച്ച ദുരിതങ്ങളെക്കുറിച്ച് സംസാരിക്കുന്നിടത്ത് വേലായുധ പ്പണിക്കരെ കൊലപ്പെടുത്തിയ ആളുടെ മതത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് വിനയൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ചരിത്രമാണ് പറയുന്നത്. എ ഡി 1825 മുതൽ എഡി 1874 വരെ ആലപ്പുഴ ജില്ലയിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കർ അഥവാ കല്ലിശ്ശേരി വേലായുധ ചേകവർ എന്ന നവോത്ഥാന നായകന്റെ ജീവിതം പറയുന്ന ചിത്രത്തിൽ സിജു വിൽസനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി വേഷമിടുന്നത്. കയാദു ലോഹർ, അനൂപ് മേനോൻ, രാഘവൻ, ചെമ്പൻ വിനോദ്, ഇന്ദ്രൻസ് ,വിഷ്ണു വിനയ് , സുരേഷ് കൃഷ്ണ, ടിനി ടോം , സുധീർ കരമന, ദീപ്തി സതി, പൂനം ബജ്‌വ, സെന്തിൽ കൃഷ്ണ, സുദേവ് നായർ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

logo
The Fourth
www.thefourthnews.in