'അഡ്മിനിസ്ട്രേറ്റർക്കെതിരെ പോരാട്ടം തുടരും'; ലക്ഷദ്വീപ് ജനതയ്ക്ക് നന്ദി അറിയിച്ച് മുഹമ്മദ് ഫൈസൽ എം പി

'അഡ്മിനിസ്ട്രേറ്റർക്കെതിരെ പോരാട്ടം തുടരും'; ലക്ഷദ്വീപ് ജനതയ്ക്ക് നന്ദി അറിയിച്ച് മുഹമ്മദ് ഫൈസൽ എം പി

പ്രഫുല്‍ ഗോഡ പട്ടേൽ സ്ഥാനമേറ്റെടുത്ത ശേഷം ദ്വീപിൽ സംഭവിച്ച മാറ്റങ്ങൾക്കെതിരെ തുടർന്നും പോരാടുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
Updated on
1 min read

ലക്ഷദ്വീപ് ജനങ്ങളോടുള്ള നന്ദി അറിയിച്ച് എം പി മുഹമ്മദ് ഫൈസലിന്റെ ഫേസ്ബുക് പോസ്റ്റ്. നാടിനോ നാട്ടുകാർക്കോ എതിരായുള്ള പ്രവൃത്തികൾക്കെതിരെ എക്കാലവും ഉണ്ടാകുമെന്ന് പറയുന്ന പോസ്റ്റിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ ഗോഡ പട്ടേലിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. പ്രഫുല്‍ ഗോഡ പട്ടേൽ സ്ഥാനമേറ്റെടുത്ത ശേഷം ദ്വീപിൽ സംഭവിച്ച മാറ്റങ്ങൾക്കെതിരെ തുടർന്നും പോരാടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് വധശ്രമക്കേസിൽ എം പി മുഹമ്മദ് ഫൈസലുള്‍പ്പെടെയുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്. അസാധാരണമായ വേഗത്തിലായിരുന്നു പ്രതികളെ കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി വിധിച്ചതും ജയിലിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചതും. വധശ്രമക്കേസില്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത് മരവിപ്പിക്കണമെന്നും കീഴ്ക്കോടതിയുടെ കണ്ടെത്തല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കവരത്തി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജയിലിലേക്ക് പോകുമ്പോൾ സത്യം പുറത്തുവരുമെന്ന് വിശ്വാസമുണ്ടായിരുന്നെന്ന് പറഞ്ഞ ലക്ഷദ്വീപ് എം പി തനിക്കായി പ്രാർത്ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി അറിയിച്ചു. എന്നും ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് മുഹമ്മദ് ഫൈസൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

ലക്ഷദ്വീപ് ജനതയോടുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും ഈ വേളയിൽ ഞാൻ അർപ്പിക്കുന്നു. നിങ്ങൾ തെരഞ്ഞെടുത്ത് ഇന്ത്യൻ ഭരണസിരാകേന്ദ്രമായ പാർലമെന്റിലേക്ക് അയച്ച വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ നമ്മുടെ നാടിനോ, നാട്ടുകാർക്കോ എതിരെ നീങ്ങുന്ന ഏതൊരു ചലനങ്ങൾക്കുനെതിരെ ആദ്യം പ്രതികരിക്കുക, അല്ലെങ്കിൽ അവസാനശ്വാസം വരെ പ്രതികരിക്കുക എന്നുള്ളത് എന്റെ കടമയും അർപ്പണബോധവും ആണ്. പ്രഫുൽ ഗോട പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനം ഏറ്റെടുത്തതിനു ശേഷം നമ്മുടെ നാട്ടിൽ സംഭവിച്ച ഭരണഘടനാ വിരുദ്ധമായ ലംഘനങ്ങളും, ജനവിരുദ്ധനയങ്ങളും നമ്മൾ ഓരോരുത്തരും അനുഭവിച്ചറിഞ്ഞ വസ്തുതയാണ്. നിങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയിൽ അതൊന്നും കണ്ടില്ലന്ന് നടിക്കാനും, അവയ്ക്കെതിരെ മൗനം പാലിക്കാനും ലക്ഷദ്വീപിലെ എംപി എന്ന നിലയിൽ എനിക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് നമ്മുടെ ജനത അനുഭവിക്കുന്ന ദുഷ്കരമായ സാഹചര്യങ്ങൾ പാർലമെന്റിൽ അടക്കം ഉന്നയിച്ചതും, ആ നടപടികൾക്കെതിരെ പോരാടിയതും. ഒന്നല്ല ഒരായിരം പ്രഫുല്‍ ഗോഡ പട്ടേൽമാർ ഒന്നിച്ച് അവതരിച്ചാലും ദ്വീപ് ജനതയെ ഒരു അപകടാവസ്ഥയിലേക്കും തള്ളിവിടുകയില്ലെന്നുള്ളത് പണ്ടേ എടുത്ത ദൃഢനിശ്ചയമാണ്. അതിനുവേണ്ടി ഏതറ്റം വരെ പോരാടാനും നിങ്ങൾ തെരഞ്ഞെടുത്ത എംപി എന്ന നിലയിൽ ഞാൻ പ്രാപ്തനായിരുന്നു. എന്നെ ജയിലറിയിലേക്ക് തള്ളി വിടുമ്പോഴും, എനിക്കെതിരെ കഥകൾ മനയുമ്പോഴും ഒന്ന് മനസ്സിൽ ബോധ്യമായിരുന്നു. സത്യം അത് മറനീക്കി പുറത്തുവരും എന്നുള്ളത്. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന പോലെ തന്നെ അള്ളാഹു തിന്മയ്ക്കെതിരെ നന്മയെ മുമ്പിലെത്തിച്ചു. നിങ്ങളുടെ പ്രാർത്ഥനകൾക്കും, വിശ്വാസതക്കും, സ്നേഹത്തിനും ഒരുപാട് ഒരുപാട് നന്ദി... അന്നും ഇന്നും എന്നും നിങ്ങളോടൊപ്പം ഉണ്ടാകും. ഏതൊരു ആപൽ ഘട്ടത്തിലും...

എന്ന് സ്വന്തം..

-മുഹമ്മദ് ഫൈസൽ 👏🏻

logo
The Fourth
www.thefourthnews.in