ജനയുഗം എഡിറ്റോറിയല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ജനയുഗം എഡിറ്റോറിയല്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍ പദവി പാഴ്; രാഷ്ട്രീയക്കളി തുടരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ലക്ഷ്യംവെയ്ക്കുന്നത് ഭരണപ്രതിസന്ധിയെന്ന് ജനയുഗം

കേരളത്തില്‍ ബിജെപിക്ക് ജനപ്രതിനിധികളില്ലാത്തതിന്റെ പോരായ്മ നികത്തുവാന്‍ രാജ്ഭവനെയും ഗവര്‍ണര്‍ എന്ന അനാവശ്യ പദവിയെയും ഉപയോഗിക്കുന്നു
Updated on
2 min read

ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കാതെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ മുഖപത്രം. സംഘ്പരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കാനുള്ള നീക്കം തുടരുകയാണെന്ന് ജനയുഗം എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു. ഓര്‍ഡിനന്‍സുകള്‍ ഒപ്പിടേണ്ട സമയത്തിന് മുമ്പ് അതുചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണെന്ന് പകല്‍ പോലെ വ്യക്തമാകുന്നു. ഗവര്‍ണര്‍ പദവി പാഴാണെന്ന നിലപാട് ഒരിക്കല്‍കൂടി ശരിയാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതായി ജനയുഗം പറയുന്നു. 'രാഷ്ട്രീയം കളിക്കുന്ന കേരള ഗവര്‍ണര്‍' എന്ന പേരിലെഴുതിയ എഡിറ്റോറിയലിലാണ് കടുത്ത വിമര്‍ശനം.

പലപ്പോഴും രാജ്ഭവനെ രാഷ്ട്രീയവേദിയാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചിരുന്നതായി മുന്‍ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ജനയുഗം പറയുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ നീക്കാതെ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കില്ലെന്ന് വാശിപിടിച്ച സന്ദര്‍ഭമുണ്ടായിട്ടുണ്ട്. വാശിക്കൊടുവില്‍ വഴങ്ങേണ്ടിവന്നതും കേന്ദ്രത്തിനെതിരായ പരാമര്‍ശങ്ങള്‍ വായിക്കാതെ ഒഴിവാക്കിയതുമെല്ലാം ആരിഫ് മുഹമ്മദ്ഖാന്‍ വന്നതിനുശേഷം നടന്നതാണ്. വായിച്ചില്ലെങ്കിലും അത് സഭാരേഖകളിലുണ്ടാകുമെന്നതിനാല്‍ മുഹമ്മദ്ഖാന്‍ ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യനാകുകയും ചെയ്തു. കേന്ദ്രം കൊണ്ടുവരുന്ന ജനവിരുദ്ധമായ നടപടികള്‍ക്കെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കില്ലെന്ന് വാശി പിടിച്ചതും നാം മറന്നിട്ടില്ല.

ഭരണഘടനാപരമായ പദവിയാണെങ്കിലും, അതിന് ഒട്ടേറെ പരിമിതികളുണ്ടെന്ന് മനസിലാക്കാതെ ജനകീയ സര്‍ക്കാരിനെതിരെ വടിയെടുക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്

ഭരണഘടനാപരമായ പദവിയാണെങ്കിലും, അതിന് ഒട്ടേറെ പരിമിതികളുണ്ടെന്ന് മനസിലാക്കാതെ ജനകീയ സര്‍ക്കാരിനെതിരെ വടിയെടുക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. പല സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും ഇതേ അനുഭവമാണുണ്ടായിരുന്നതും. എന്നിട്ടും രാഷ്ട്രീയക്കളി തുടരുകയാണ് അദ്ദേഹം. കേരളത്തില്‍ ബിജെപിക്ക് ജനപ്രതിനിധികളില്ലാത്തതിന്റെ പോരായ്മ നികത്തുവാന്‍ രാജ്ഭവനെയും ഗവര്‍ണര്‍ എന്ന അനാവശ്യ പദവിയെയും ഉപയോഗിക്കുകയാണ്. ഭരണപ്രതിസന്ധിയാണ് അദ്ദേഹം ലക്ഷ്യംവയ്ക്കുന്നത്. അതിന് സാധ്യമല്ലെന്നതിനാല്‍ ഭരണ നിര്‍വഹണത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുവാനാണ് ശ്രമിക്കുന്നതെന്നാണ് മനസിലാക്കാനാകുക.

യഥാസമയം ഒപ്പിടാത്തതിനാല്‍ 11 ഓര്‍ഡിനന്‍സുകളാണ് കഴിഞ്ഞ ദിവസം അസാധുവായത്. കണ്ണുംപൂട്ടി ഒപ്പിടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അവിടെയാണ് അദ്ദേഹം രാഷ്ട്രീയക്കളി നടത്തുന്നതെന്ന സംശയം ബലപ്പെടുന്നത്. ഓര്‍ഡിനന്‍സുകളില്‍ ഭൂരിപക്ഷവും നേരത്തെ ഗവര്‍ണര്‍ അംഗീകരിച്ചവയാണ്. നിയമവകുപ്പ് തയാറാക്കുകയും മന്ത്രിസഭ അംഗീകരിക്കുകയും ചെയ്യുന്ന ബില്ല് നിയമസഭ വിളിച്ചുകൂട്ടി പാസാക്കുന്നതിന് സാധിക്കാത്ത ഘട്ടത്തിലാണ് അടിയന്തര സാഹചര്യത്തില്‍ ഗവര്‍ണറുടെ അംഗീകാരത്തോടെ ഓര്‍ഡിനന്‍സുകളായി പുറപ്പെടുവിക്കുന്നത്. പിന്നീട് നിയമസഭാ സമ്മേളനത്തില്‍ നിയമമായി പാസാക്കുക, അല്ലെങ്കില്‍ പുനര്‍വിളംബരം ചെയ്യുക എന്നതാണ് പതിവ്.

ഇപ്പോള്‍ കണ്ണുംപൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വാശിപിടിച്ച ഓര്‍ഡിനന്‍സുകളില്‍ പലതും ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് നേരത്തെ പുറപ്പെടുവിച്ചത്.

ഇപ്പോള്‍ കണ്ണുംപൂട്ടി ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വാശിപിടിച്ച ഓര്‍ഡിനന്‍സുകളില്‍ പലതും ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് നേരത്തെ പുറപ്പെടുവിച്ചത്. അന്നും വിവാദമുയര്‍ത്തുന്നതിന് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിരുന്നു. ഒപ്പിടില്ലെന്ന് വാശിപിടിക്കുകയും ചെയ്തു. ആവശ്യത്തിലധികം പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുള്ള പദവിയാണ് ഗവര്‍ണര്‍ എന്നത്. അതുകൊണ്ടുതന്നെ മതിയായ വായനയും നിയമപരമായ പരിശോധനയും നടത്തിയ ശേഷമാണ് അദ്ദേഹം നേരത്തെ ഓര്‍ഡിനന്‍സുകള്‍ അംഗീകരിച്ചത്. ഈ കാരണത്താല്‍ ഗവര്‍ണറുടെ ഇപ്പോഴത്തെ നിലപാട് ദുര്‍ബലമാകുന്നു. അല്ലെങ്കില്‍ നേരത്തെ അദ്ദേഹം കണ്ണുംപൂട്ടിയാണ് ഒപ്പിട്ടതെന്ന് സമ്മതിക്കേണ്ടിവരും.

ഇത്തവണ ഒപ്പിടേണ്ട സമയത്തിനു മുമ്പ് അതുചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് സ്വീകരിച്ചത്.

2022ലെ കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്, വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ ടൗണ്‍ഷിപ്പ് വികസനവും തദ്ദേശഭരണ പൊതുസര്‍വീസ് തുടങ്ങിയ 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണറുടെ അനാവശ്യമായ പിടിവാശിയില്‍ അസാധുവായത്. പൊതുജനാരോഗ്യവും അധികാരവികേന്ദ്രീകരണവും വ്യവസായ വികസനവും ലക്ഷ്യംവച്ചുള്ള ഭേദഗതി ഓര്‍ഡിനന്‍സുകളാണ് മേല്‍പ്പറഞ്ഞ മൂന്നെണ്ണവും. ചില ഓര്‍ഡിനന്‍സുകള്‍ മന്ത്രിസഭ അംഗീകരിച്ച് സമര്‍പ്പിച്ചപ്പോള്‍ ഒപ്പിടില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. രണ്ടാമതും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒപ്പിട്ടുനല്‍കണമെന്ന അധികാരമേ ഗവര്‍ണര്‍ക്കുള്ളൂ എന്നതിനാല്‍ പിന്നീട് നിലപാട് മാറ്റേണ്ടിവന്നു. അതുകൊണ്ട് ഇത്തവണ ഒപ്പിടേണ്ട സമയത്തിനു മുമ്പ് അതുചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് സ്വീകരിച്ചത്. ഇതില്‍ നിന്നും വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണറെന്ന് പകല്‍പോലെ വ്യക്തമാകുന്നു. മാത്രമല്ല, ഗവര്‍ണര്‍ പദവി പാഴാണെന്ന നിലപാട് ഒരിക്കല്‍കൂടി ശരിയാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതായി ജനയുഗം പറയുന്നു.

logo
The Fourth
www.thefourthnews.in