സെക്രട്ടറിയേറ്റ്
സെക്രട്ടറിയേറ്റ്

ജഡ്ജിമാർക്ക് 16 മാസത്തെ ഡിഎ കുടിശിക പണമായി നൽകും 

ധനവകുപ്പ് പുറത്തിറക്കിയ മുന്‍ ഉത്തരവില്‍ ഡിഎ കുടിശിക പിഎഫില്‍ ലയിപ്പിക്കാനായിരുന്നു നിര്‍ദേശം
Updated on
1 min read

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ ജഡ്ജിമാരുടെ ഡിഎ കുടിശിക പണമായി അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ജനുവരി ഏഴിന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അടിയന്തരമായി തുക അനുവദിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മുൻസിഫ് - മജിസ്‌ട്രേറ്റ് മുതൽ ജില്ലാ ജഡ്ജി വരെയുള്ള തസ്തികകളിൽ സംസ്ഥാന ജുഡീഷ്യൽ സർവീസിൽ ജോലി ചെയ്യുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ധനവകുപ്പ് പുറത്തിറക്കിയ മുന്‍ ഉത്തരവില്‍ ഡിഎ കുടിശിക പിഎഫില്‍ ലയിപ്പിക്കാനായിരുന്നു നിര്‍ദേശം. ഈ ഉത്തരവ് ഭേദഗതി ചെയ്യേണ്ടിവന്ന സാഹചര്യം എന്താണെന്ന് വ്യക്തമല്ല. 

ജുഡീഷ്യൽ ഓഫീസർമാർക്ക് രണ്ട് ഗഡു ഡിഎ കുടിശിക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് 2022 നവംബറിലാണ് ആദ്യം ധനവകുപ്പ് പുറത്തിറക്കിയത്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നാല് ഗഡു ഡിഎ (പതിനൊന്ന് ശതമാനം) നിലവില്‍ കുടിശികയാണ്. അത് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ജുഡീഷ്യൽ ഓഫീസർമാർക്ക് രണ്ട് ഗഡു ഡിഎ കുടിശിക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് 2022 നവംബറിലാണ് ആദ്യം ധനവകുപ്പ് പുറത്തിറക്കിയത്. 2021 ജൂലൈ ഒന്ന് മുതൽ അഞ്ച് ശതമാനവും 2022 ജനുവരി ഒന്നുമുതൽ ഏഴു ശതമാനവുമാണ് ഡി എ വർധിപ്പിച്ചത്. 2022 നവംബർ വരെയുള്ള അധിക തുക പിഎഫിൽ ലയിപ്പിക്കുമെന്നാണ് ആദ്യ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം 16 മാസത്തെ കുടിശിക ഉത്തരവ് പ്രകാരം പണമായി നല്‍കും.  

ജുഡീഷ്യൽ ഓഫീസർമാർക്ക് പ്രത്യേക പരിഗണന നൽകുമ്പോഴും സർക്കാർ ജീവനക്കാർക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും നൽകുന്നില്ലെന്ന പരാതി വ്യാപകമാണ്. നിലവില്‍  ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യത്തിന് അപേക്ഷിക്കുന്ന ജീവനക്കാര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കുന്നത് 2027ല്‍ മാത്രമാണ്. പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ ഭാഗമായി പെന്‍ഷന്‍കാര്‍ക്ക് ലഭിക്കേണ്ട രണ്ടു ഗഡുക്കളും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ തടയുമ്പോഴാണ്  ജഡ്ജിമാര്‍ക്ക് മാത്രമായി സര്‍ക്കാര്‍ ഇളവ് അനുവദിക്കുന്നത്.  

logo
The Fourth
www.thefourthnews.in