കെ എം ബഷീര്‍
കെ എം ബഷീര്‍

'ശ്രീറാമിന് കെഎം ബഷീറിനോട് വൈരാഗ്യം ഉണ്ടായിരുന്നു'; സിബിഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

പ്രതിയെ സഹായിക്കുന്ന രീതിയിലാണ് പ്രോസിക്യൂഷന്റെ ഇടപെടല്‍
Updated on
1 min read

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ബഷീറിന്റെ സഹോദരനാണ് കോടതിയില്‍ ഹര്‍ജി സമീപിച്ചത്. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നിരിക്കെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുന്ന തരത്തിലാണ് പ്രോസിക്യൂഷന്‍ ഇടപ്പെടുന്നതെന്നാണ് ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കാണാതെ പോയ മൊബൈല്‍ കണ്ടെടുക്കുന്ന കാര്യത്തില്‍ പോലീസിന് വീഴ്ച

കെ എം ബഷീറിനും പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും പരസ്പരം അറിയാമായിരുന്നുവെന്ന ഗുരുതരമായ ആരോപണവും ഹര്‍ജിയിലുണ്ട്. രണ്ടാം പ്രതിയായ വഫ ഫിറോസുമായി ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുളള തെളിവുകള്‍ ബഷീറിന്റെ പക്കലുണ്ടായിരുന്നു. കഫേ കോഫി ഡേ ഔട്ട്‌ലെറ്റിന് സമീപം വെച്ച് സംശയകരമായ സാഹചര്യത്തില് ശ്രീറാം വെങ്കിട്ടരാമനേയും വഫയേയും ബഷീര്‍ കണ്ടു. ബഷീര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇക്കാര്യം തിരിച്ചറിഞ്ഞ ശ്രീറാം വെങ്കിട്ടരാമന്‍ ബഷീറിന്റെ മൊബൈല്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് സാധിക്കാതിരുന്ന ശ്രീറാമിന് ബഷീറിനോട് വൈരാഗ്യം ഉണ്ടായിരുന്നു. ബഷീറിന് രണ്ട് ഫോണുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. കാണാതെ പോയ മൊബൈല്‍ കണ്ടെടുക്കുന്ന കാര്യത്തില്‍ പോലീസ് കാണിക്കുന്ന വീഴ്ച പ്രതിയെ സഹായിക്കാനാണെന്നതിന്റെ തെളിവാണെന്നും സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ബഷീറിന്റെ നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. പക്ഷെ അനുകൂല നിലപാട് ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2019 ആഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അപകടം നടന്ന് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും കേസിലെ വിചാരണ നടപടികള്‍ നീണ്ടു പോകുന്ന സാഹചര്യത്തില്‍ കൂടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയതിനെതിരെ പ്രതിപക്ഷവും മാധ്യമ പ്രവര്‍ത്തകരുമടക്കം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എതിര്‍പ്പ് ശക്തമായതോടെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in