സിപിഐ സംസ്ഥാന സമ്മേളനത്തില്‍ നിന്ന്
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ നിന്ന്

കാനത്തിന് മൂന്നാമൂഴം; സിപിഐ സംസ്ഥാന സെക്രട്ടറി

എന്‍ ഇ ബൽറാം, പി കെ വാസുദേവൻ എന്നിവർ മാത്രമാണ് തുടർച്ചയായി മൂന്ന് തവണ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
Updated on
1 min read

സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു. തുടർച്ചയായി മൂന്നാം തവണയാണ് കാനം സെക്രട്ടറിയാകുന്നത്. 51 വർഷമായി സംസ്ഥാന കൗൺസിലിലുള്ള ഏറ്റവും മുതിർന്ന നേതാവായ കാനത്തിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനു മുൻപ് എന്‍ ഇ ബൽറാം, പി കെ വാസുദേവൻ നായര്‍ എന്നിവർ മാത്രമാണ് തുടർച്ചയായി മൂന്ന് തവണ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സമ്മേളനത്തില്‍ 101 അംഗ സംസ്ഥാന കൗൺസിലിനേയും തിരഞ്ഞെടുത്തു.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ദേശീയ നേതൃത്വം ഇടപെട്ടതോടെയാണ് കാനം വീണ്ടും പദവിയിലെത്തുന്നത്. സിപിഐയില്‍ പ്രായപരിധി നിബന്ധനയും നടപ്പാക്കി. അതോടെ, സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ സി ദിവാകരന്റെ പേരില്ല.

നേരത്തെ, പാർട്ടിയിൽ 75 വയസ് പ്രായപരിധിയെ ചോദ്യംചെയ്ത് സി. ദിവാകരൻ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കാനത്തിന്റെ ശ്രമങ്ങൾക്ക് തടയിടാനും മറുപക്ഷം ശ്രമിച്ചിരുന്നു. എന്നാൽ, പ്രായപരിധി നിബന്ധനകൾ സംബന്ധിച്ച മാർഗരേഖ കേരളത്തിൽ നടപ്പാക്കാൻ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചതാണെന്ന് അസി. സെക്രട്ടറി കെ. പ്രകാശ് ബാബു വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in