സമവായമാകാതെ പിരിഞ്ഞ് കക്ഷിനേതാക്കളുടെ യോഗം; സഭയില്‍ പ്രതിപക്ഷ ബഹളം, നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു

സഭയിലെ സംഘർഷം നിർഭാഗ്യകരമെന്ന് സ്പീക്കർ
സമവായമാകാതെ പിരിഞ്ഞ് കക്ഷിനേതാക്കളുടെ യോഗം; സഭയില്‍ പ്രതിപക്ഷ ബഹളം, നടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു

അടിയന്തര പ്രമേയം അവതരിപ്പിക്കും 

കഴിഞ്ഞ ദിവസം നിയമസഭയിലുണ്ടായ സംഘര്‍ഷം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. കെ കെ രമ യാണ് നോട്ടീസ് നല്‍കുക. സ്പീക്കറുടെ ഓഫീസ് ഉപരോധിക്കാനെത്തിയ പ്രതിപക്ഷ എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായി മാറുകയായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുമതി നൽകുന്നില്ലെന്ന പരാതിയുമായാണ് പ്രതിപക്ഷം ഇന്നലെ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത്. തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍, ടിജെ സനീഷ്‌ കുമാര്‍, എകെഎം അഷ്‌റഫ്, കെകെ രമ,ടിവി ഇബ്രാഹിം എന്നിവര്‍ക്ക് സംഘർഷത്തിൽ പരുക്കേറ്റു.

സ്പീക്കർ വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗം പുരോഗമിക്കുന്നു 

നിയമസഭാ നടപടികൾക്ക് മുന്നോടിയായി സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം ആരംഭിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നു. കെ കെ രമയ്ക്ക് യോഗത്തില്‍ ആദ്യം ക്ഷണമുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവ് സ്പീക്കറെ പ്രതിഷേധം അറിയിച്ചു. ഇതോടെ കെ കെ രമയും യോഗത്തില്‍ പങ്കെടുക്കുന്നു. സ്പീക്കറുടെ ചേംബറിലാണ് യോഗം ചേരുന്നത്.

വിട്ടു വീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷം, ചര്‍ച്ചയില്‍ ധാരണയായില്ല

സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗം അവസാനിച്ചു. വിട്ടു വീഴ്ചയ്ക്കില്ലെന്നും എംഎൽഎമാരെ മർദിച്ച വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം സമാന്തര സഭ നടത്തിയതുമായി ബന്ധപ്പെട്ട് നടപടി വേണമെന്ന് ഭരണപക്ഷം യോഗത്തിൽ ആവശ്യപ്പെട്ടു. സ്പീക്കറുടെ വഴി മുടക്കിയിട്ടില്ലെന്ന് പ്രതിപക്ഷം യോഗത്തിൽ പറഞ്ഞു.

പ്രതിപക്ഷ ആവശ്യങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നുവെന്ന് വി ഡി സതീശന്‍

വാച്ച് ആന്‍ഡ് വാര്‍ഡ് പ്രകോപനമില്ലാതെ ഉപദ്രവിച്ചുവെന്ന് പ്രതിപക്ഷ നേതാവ്. വാച്ച് ആന്‍ഡ് വാര്‍ഡിന് എതിരെ നടപടി വേണം. അടിയന്തര പ്രമേയം നല്‍കുന്നതിനുള്ള അവകാശം നിഷേധിക്കുന്നു. അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള റൂള്‍ 50 ഇല്‍ തീരുമാനം ഉണ്ടായാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്.

സഭാ ടി വി പ്രതിപക്ഷത്തെ അവഗണിക്കുന്നു

സഭാ ടിവി പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ പൂര്‍ണമായും അവഗണിക്കുന്നു. സഭ ടിവി പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും മറച്ചു വയ്ക്കുന്നു. ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നുവെന്ന് വി ഡി സതീശന്‍.

സഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് സ്പീക്കര്‍

കഴിഞ്ഞ ദിവസം സഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് സ്പീക്കര്‍. കേരള ചരിത്രത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവം. സഭയിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്തുവിട്ടത് ശരിയായില്ലെന്ന് സ്പീക്കര്‍.

നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു 

പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തര വേളയും റദ്ദാക്കി.

logo
The Fourth
www.thefourthnews.in