ദേശീയ പതാക
ദേശീയ പതാക

സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ മുഖ്യമന്ത്രിയുടെ നിർദേശം; ഫ്ലാ​ഗ് കോഡിൽ മാറ്റം വരുത്തി

രാത്രികാലങ്ങളിൽ പതാക താഴ്ത്തേണ്ടതില്ലെന്ന് ഫ്ലാ​ഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു
Updated on
1 min read

സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിന് സംസ്ഥാനത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ നിർദേശം. സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. ഓ​ഗസ്റ്റ് 13 മുതൽ 15 വരെ പരമാവധി സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്താനാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം. ഓ​ഗസ്റ്റ് 13ന് ഉയർത്തുന്ന പതാക 15വരെ നിലനിർത്താം. ഇക്കാലയളവിൽ‍ രാത്രികാലങ്ങളിൽ പതാക താഴ്ത്തേണ്ടതില്ലെന്ന് ഫ്ലാ​ഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

കുടുംബശ്രീ മുഖേനയാണ് ദേശീയ പതാകകൾ നിർമിക്കുക. ഖാദി, കൈത്തറി മേഖലകളെയും പതാക ഉത്പാദനത്തിന് ഉപയോ​ഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

സ്കൂൾ വിദ്യാർഥികൾ മുഖേനയാകും പ്രധാനമായും ദേശീയ പതാക വിതരണം ചെയ്യുക. സ്കൂൾ കുട്ടികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താൻ ആവശ്യമായ ക്രമീകരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കണം. കുടുംബശ്രീ മുഖേനയാണ് ദേശീയ പതാകകൾ നിർമിക്കുക. പതാക ഉത്പാദനം കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 12നുള്ളിൽ പതാകകൾ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഖാദി, കൈത്തറി മേഖലകളെയും പതാക ഉത്പാദനത്തിന് ഉപയോ​ഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

എല്ലാ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാകണമെന്നും ഘോഷയാത്ര നടത്തണമെന്നും നിർദേശം

ഓ​ഗസ്റ്റ് 15ന് സ്കൂളുകളിൽ പതാക ഉയർത്തിയതിന് ശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. എല്ലാ ജീവനക്കാരും ഓഫീസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാകണമെന്നും ഘോഷയാത്ര നടത്തണമെന്നും നിർദേശമുണ്ട്. സ്വാതന്ത്ര്യസമരത്തിൻറെ ഭാഗമായ പ്രധാന കേന്ദ്രങ്ങളിൽ ഓ​ഗസ്റ്റ് 13 മുതൽ ഔദ്യോ​ഗിക പരിപാടികൾ നടത്തണം. കുട്ടികളെ സ്വാതന്ത്ര്യസമര കേന്ദ്രങ്ങൾ സന്ദർശിപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചു.

logo
The Fourth
www.thefourthnews.in