കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

കുടിവെള്ള ടാങ്കറുകൾക്ക് ഭൂഗർഭ ജല നിയന്ത്രണ രജിസ്ട്രേഷന്‍ നിർബന്ധം: ഹൈക്കോടതി

പരിഗണിച്ചത് സർക്കാർ അനുമതി പത്രം ഹാജരാക്കുന്നതുവരെ ജലവിതരണം നടത്തരുതെന്ന നഗരസഭയുടെ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജികള്‍
Updated on
1 min read

കുടിവെള്ള വിതരണത്തിന് ടാങ്കർ ലോറികൾക്ക് കേരള ഭൂഗർഭജല നിയന്ത്രണ നിയമപ്രകാരമുള്ള രജിസ്ട്രേഷൻ വേണമെന്ന് ഹൈക്കോടതി. ടാങ്കറുകളിൽ കുടിവെള്ള വിതരണം നടത്തുന്നവരും നിയമപ്രകാരം ഭൂഗർഭജല ഉപഭോക്താവിന്റെ നിർവചനത്തിലാണ് വരുന്നത്. ഈ സാഹചര്യത്തിൽ രജിസ്ട്രേഷനില്ലാതെ ടാങ്കറുകളിൽ ജല വിതരണം അനുവദനീയമല്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് ഉത്തരവിട്ടു. ജലവിതരണത്തിന് സർക്കാർ നൽകിയ അനുമതി പത്രം ഹാജരാക്കുന്നതുവരെ ജലവിതരണം നടത്തരുതെന്ന തൃക്കാക്കര നഗരസഭയുടെ നോട്ടീസ് ചോദ്യം ചെയ്ത് കുടിവെള്ള വിതരണക്കാർ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.

ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള രജിസ്ട്രേഷൻ തങ്ങൾ എടുത്തിട്ടുണ്ടെന്നും ഭൂഗർഭജല അതോറിറ്റിയുടെ അനുമതിക്കായി അപേക്ഷകൾ നൽകിയിട്ടുണ്ടെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇത്തരത്തിൽ അനുമതി നൽകുന്ന കാര്യത്തിൽ നിയമത്തിൽ വ്യക്തതയില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ അുനമതിയില്ലാതെ പോലീസും തദ്ദേശ സ്ഥാപനങ്ങളും കുടിവെള്ള വിതരണത്തിൽ ഇടപെടരുതെന്ന് 2017ൽ എറണാകുളം ജില്ലാ കളക്ടർ സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഹർജിക്കാർ ഒരു മാസത്തിനകം ഭൂഗർഭജല അതോറിറ്റിക്ക് അപേക്ഷ നൽകാനും അപേക്ഷകളിൽ പൊതുതാൽപര്യമടക്കമുള്ള ഘടകങ്ങൾ വിലയിരുത്തി അതോറിറ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാനും കോടതി നിർദേശിച്ചു. അതോറിറ്റിയുടെ തീരുമാനമുണ്ടാകുന്നത് വരെ ഹർജിക്കാർക്ക് എതിരായി നടപടികളെടുക്കരുതെന്നും കോടതി നിർദേശിച്ചു.

logo
The Fourth
www.thefourthnews.in