കെപിസിസി ഈ വീടിന്റെ ഐശ്വര്യം എന്ന് എകെജി സെന്ററില്‍ ബോര്‍ഡ് വയ്ക്കുമോ?

എ-ഐ ക്യാമറ മുതല്‍ കെ ഫോണ്‍ വരെയുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും കോണ്‍ഗ്രസിന്‍റെ കണ്ണ് ഉള്‍പാര്‍ട്ടി പോരിലാണ്

ഇനി കേരളത്തില്‍ ഒറ്റ ഗ്രൂപ്പേ ഉള്ളൂ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഗ്രൂപ്പ്. താഴെതട്ട് മുതല്‍ പാര്‍ട്ടിയില്‍ ഐക്യ ശബ്ദം ഉറപ്പാക്കും, മുന്‍ നിര നേതാക്കള്‍ അതിന് നേത്യത്വം നല്‍കും. മെയ് 9,10 തീയതികളില്‍ വയനാട്ടില്‍ വച്ച് നടന്ന നേത്യസംഗമത്തിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രസിഡന്‍റ് കെ സുധാകരന്‍ ഉറച്ച ശബ്ദത്തില്‍ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞപ്പോള്‍ എല്ലാം നന്നായെന്ന് ഓര്‍ത്ത് ഒത്തിരി ആശിച്ച് പോയി പാവം സാധാരണ അണികള്‍.

ഇത് കേട്ട് ക്യത്യം ഒരു മാസം തികയുന്നതിന് മുന്‍പ് തന്നെ ആന കൊടുത്താലും ആശ കൊടുക്കരുതായിരുന്നു നേതാവേ എന്ന് അണികളെ കൊണ്ട് പറയിപ്പിച്ചു കേരളത്തിലെ കോണ്‍ഗ്രസ് നേത്യത്വം. അടുത്ത കാലത്തൊന്നും കാണാത്ത തരത്തില്‍ പ്രബല ഗ്രൂപ്പുകളായ എയും ഐയും കെ സുധാകരനും വി ഡി സതീശനുമെതിരെ ഒരുമിച്ചിരുന്ന് പോര്‍മുഖം തുറന്നു. സംയുക്ത ഗ്രൂപ്പ് യോഗം പരസ്യമായി നടത്തിയത് ചില്ലറക്കാരല്ല. എംഎം ഹസനും,ബെന്നി ബെഹ്നാനും,കെസി ജോസഫും എ ഗ്രൂപ്പില്‍ നിന്ന്, രമേശ് ചെന്നിത്തലയും,ജോസഫ് വാഴയ്ക്കനും ഐ ഗ്രൂപ്പിന്‍റ പ്രതിനിധികള്‍. ഒപ്പം എംകെ രാഘവന്‍ എംപിയും.

മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാവീണു എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് കേസ്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ ക്രിമിനല്‍ കേസ്. എപ്പോള്‍ വേണമെങ്കിലും പിടിച്ച് അകത്തിടാം എന്ന അവസ്ഥ

എ-ഐ ക്യാമറ മുതല്‍ കെ ഫോണ്‍ വരെയുള്ള വിവാദങ്ങളുണ്ട്. മറുപടികളില്‍ ഒട്ടുമുക്കാലും ചില്ലുകൂടാരം പോലെ തകര്‍ന്നു. പിന്നെ അമേരിക്കയില്‍ വെച്ച് നടത്തിയ ലോക കേരള സഭയുടെ മേഖലാ സമ്മേളനമുണ്ട്. ലോക കേരള സഭ കൊണ്ട് നാടിന് എന്ത് പ്രയോജനം കിട്ടി എന്ന ചോദ്യത്തിന് അവ്യക്തമായ മറുപടികളെ പുറത്ത് വന്നിട്ടുള്ളൂ. മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കേറ്റ് വിവാദം കത്തി നില്‍ക്കുമ്പോള്‍ പ്രതി പോലീസിന്റെ പരിധിക്ക് പുറത്തായിട്ട് രണ്ടാഴ്ചയാകാറാകുന്നു.സാധാരണ ഗതിയില്‍ ഇതൊക്കെ പ്രതിപക്ഷത്തിന് വലിയ ആയുധമാകുമെന്നാണ് പൊതുജനം ധരിക്കുക. പക്ഷെ ഇപ്പോഴത്തെ കേരളത്തില്‍ പ്രതിപക്ഷ ധര്‍മ്മത്തിലല്ല കോണ്‍ഗ്രസിന്‍റെ കണ്ണ്, ഉള്‍പാര്‍ട്ടി പോരിലാണ് എല്ലാ നേതാക്കളും. നാലാളെ കൂട്ടി സമരം നടത്താന്‍ പ്രതിപക്ഷത്ത് നിരയില്‍ പിന്നെ കരുത്തുള്ളത് മുസ്ലീംലീഗിനാണ്. കുറച്ച് കാലമായി സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാടിലൊന്നും മഷിയിട്ട് നോക്കിയാല്‍ പോലും പികെ കുഞ്ഞാലിക്കുട്ടിയേയും ലീഗിനേയും കണ്ടുകിട്ടില്ല.

കെപിസിസി ഈ വീടിന്റെ ഐശ്വര്യം എന്ന് എകെജി സെന്ററില്‍ ബോര്‍ഡ് വയ്ക്കുമോ?
മോന്‍സണ്‍ മാവുങ്കല്‍ കേസ്: ജൂൺ 23 വരെ സമയം തേടി കെ സുധാകരൻ, ക്രൈംബ്രാഞ്ചിന് മറുപടി നൽകി

മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാവീണു എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് കേസ്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ ക്രിമിനല്‍ കേസ്. എപ്പോള്‍ വേണമെങ്കിലും പിടിച്ച് അകത്തിടാം എന്ന അവസ്ഥ. ഞങ്ങളൊന്നും പറഞ്ഞില്ലങ്കില്‍ മോശമല്ലേ എന്നോര്‍ത്താവണം പേരിനൊരു വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് അയച്ച് തന്നിട്ടുണ്ട് എ ഐ ഗ്രൂപ്പ് നേതാക്കള്‍. രാഷ്ട്രീയ പ്രേരിതമായ കേസ് എന്ന് പറയുമ്പോഴും സതീശനേയും സുധാകരനേയും പിന്തുണച്ച് എത്ര പ്രതിഷേധ പരിപാടി നടന്നു എന്ന് അന്വേഷിക്കുമ്പോഴാണ് താഴെതട്ടിലെ കോണ്‍ഗ്രസിന്‍റെ അവസ്ഥ ശരിക്കും മനസ്സിലാവുക. ഇതിനൊക്കെ പുറമേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നതിന്‍റെ പേരില്‍ ഗ്രൂപ്പുകള്‍ക്കുള്ളിലും പുറത്തുമുള്ള തല്ല്,കാറ്റിന്‍റെ ദിശ നോക്കുമ്പോള്‍ അടുത്ത ദിവസങ്ങളില്‍ അതും കടുക്കുമെന്നാണ് തോന്നുന്നത്.

ഇതൊക്കെ കണ്ട് സന്തോഷിക്കുന്നത് സിപിഎമ്മും സര്‍ക്കാരുമാണ്. കെപിസിസി ഈ വീടിന്റെ ഐശ്വര്യം എന്നോ മറ്റോ എകെജി സെന്ററില്‍ ബോര്‍ഡ് വയ്ക്കുമോ എന്നേ ഇനി അറിയാനുള്ളൂ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in