കെപിസിസി ട്രഷറർ  പ്രതാപചന്ദ്രൻ അന്തരിച്ചു

കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ അന്തരിച്ചു

മുൻ കെപിസിസി പ്രസിഡന്റ് വരദരാജൻ നായരുടെ മകൻ ആണ്
Published on

കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപമുളള വീട്ടില്‍ പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. മുൻ കെപിസിസി പ്രസിഡന്റും മന്ത്രിയും ആയിരുന്ന വരദരാജൻ നായരുടെ മകനും ദിവാൻ രാജഗോപാലാചരിയുടെ പൗത്രനുമാണ്. പത്ര പ്രവര്‍ത്തകനായും വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പ്രതാപചന്ദ്രൻ. ഭാര്യ: ജയശ്രീ. മക്കൾ: പ്രിജിത്, പ്രീതി.

പത്ര പ്രവര്‍ത്തകനായും വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനുമായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പ്രതാപചന്ദ്രൻ

അഞ്ച് പതിറ്റാണ്ടായി തിരുവന്തപുരത്തെ കോണ്‍ഗ്രസിന്റെ മുഖങ്ങളിലൊന്നായിരുന്നു പ്രതാപ ചന്ദ്രന്‍. യുണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയായിരിക്കേ കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. അഭിപ്രായം തുറന്നു പറയാന്‍ മടികാണിക്കാത്ത രാഷ്ട്രീയക്കാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തക രംഗത്തും, ട്രേഡ് യൂണിയന്‍ രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

സെൻ്റ് ജോസഫ് സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ കോളേജ്, ഡൽഹിയിലെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം പ്രസ്സ് ക്ലബിന്റെ മുൻ പ്രസിഡന്റ് കെ എസ് യു ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ, ട്രഷറർ, ഐന്‍ടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രതാപചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കുമെന്നാണ് കുടുംബം നല്‍കുന്ന പ്രതികരണം. കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് കോൺഗ്രസിന്റെ എല്ലാ ഔദ്യോഗപരിപാടികളും മാറ്റിവെച്ച് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ അറിയിച്ചു.

logo
The Fourth
www.thefourthnews.in