കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം പിന്‍വലിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം പിന്‍വലിച്ചു

സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു
Updated on
1 min read

കെഎസ്ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ടിഡിഎഫ് നാളെ മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ഒക്ടോബര്‍ ഒന്ന് മുതലാണ് കോണ്‍ഗ്രസ് അനുകൂല സംഘടന സമരം പ്രഖ്യാപിച്ചിരുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സിംഗിള്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ടിഡിഎഫ് വിയോജിപ്പ് അറിയിച്ചിരുന്നു.12 മണിക്കൂര്‍ സിംഗില്‍ ഡ്യൂട്ടി അംഗീകരിക്കാനാവില്ല. 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി സ്വീകാര്യമാകുകയൊള്ളുവെന്നും ടിഡിഎഫ് നിലപാടെടുത്തിരുന്നു. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി തൊഴിലാളികളുടെ കാര്യക്ഷമതയെയും ആരോഗ്യത്തെയും ബാധിക്കും. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പോലും പ്രശ്നമുണ്ടാക്കുന്ന സാഹചര്യമാണെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ നിലപാട്. ഇതേത്തുടര്‍ന്നാണ് ടിഡിഎഫ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

സമരത്തെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികളാണ് മാനേജ്‌മെന്റ് കൈക്കൊണ്ടത്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാകുമെന്നും സെപ്റ്റംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു. സമരം സര്‍വീസുകളെ ബാധിക്കാതിരിക്കാന്‍ കാലാവധി കഴിഞ്ഞ പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ജീവനക്കാരായി നിയമിക്കാനും തീരുമാനമെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in