'ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കിൽ...'; പി വി അൻവറിന് മറുപടിയുമായി കെ ടി ജലീൽ

'ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കിൽ...'; പി വി അൻവറിന് മറുപടിയുമായി കെ ടി ജലീൽ

ലീഗിലായിരുന്ന കാലത്ത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍!
Updated on
2 min read

കെ ടി ജലീലിന് ഒറ്റയ്ക്ക് നില്‍ക്കാന്‍ ഭയമാണെന്നും ജലീല്‍ നില്‍ക്കുന്നത് മറ്റാരുടേയോ കാലില്‍ ആണെന്നും പറഞ്ഞ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് മറുപടിയുമായി കെ ടി ജലീല്‍. ഇനി ഒരു തിരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ ഒരാള്‍ക്ക് നില്‍ക്കാന്‍ അപരന്റെ കാലുകള്‍ എന്തിനെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ജലീല്‍ ചോദിച്ചു. 'സമ്പത്തിന്റെ കാര്യത്തില്‍ മാത്രമേ താങ്കളെക്കാള്‍ ഞാന്‍ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കില്‍ അങ്ങിനെ....' ജലീല്‍ കുറിച്ചു.

കെ ടി ജലീലിന്‌റെ പോസ്റ്റിന്‌റെ പൂര്‍ണരൂപം

മിസ്റ്റര്‍ പി വി അന്‍വര്‍, ആരാന്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് എനിക്കില്ല. കെ ടി ജലീല്‍ ഒരാളുടെയും കാലിലല്ല നില്‍ക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തിരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എന്റെ തൊട്ട് അടുത്ത മണ്ഡലമായ മങ്കടയിലാണ് മല്‍സരിച്ചത്. ഒരു 'വാള്‍പോസ്റ്റര്‍' പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. 2016-ല്‍ അബ്ദുറഹ്‌മാനും അന്‍വറും മല്‍സരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യര്‍ഥിച്ചിട്ടില്ല. അബ്ദുറഹ്‌മാനും അന്‍വറും ലോകസഭയിലേക്ക് പൊന്നാനിയില്‍ നിന്ന് മല്‍സരിച്ച ഘട്ടങ്ങളില്‍, നിരവധി പൊതുയോഗങ്ങളില്‍ ഞാന്‍ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദര്‍ഭത്തിലും സ്ഥാനാര്‍ഥികളില്‍ നിന്നോ തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയില്‍ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളില്‍ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേല്‍, ഇന്നോളം ജലീല്‍ കൂരകെട്ടി താമസിച്ചിട്ടില്ല.

'ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല, ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കിൽ...'; പി വി അൻവറിന് മറുപടിയുമായി കെ ടി ജലീൽ
ജസ്റ്റിസ് ഹേമ കമ്മിറ്റി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും; റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ പ്രത്യേക അന്വേഷണസംഘം അറിയിക്കും

സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍. ഇനി ഒരു തിരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ ഒരാള്‍ക്ക് നില്‍ക്കാന്‍ അപരന്റെ കാലുകള്‍ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്‌നേഹം കൊണ്ടാണ്. വമ്പന്‍മാരായ നാല് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എന്റെ രോമത്തില്‍ തൊടാന്‍ പറ്റിയിട്ടില്ല. മേല്‍പ്പോട്ട് നോക്കിയാല്‍ ആകാശവും കീഴ്‌പോട്ട് നോക്കിയാല്‍ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എന്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവര്‍ക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ.

താങ്കള്‍ക്ക് ശരിയെന്ന് തോന്നിയത് താങ്കള്‍ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാന്‍ പറഞ്ഞു. സമ്പത്തിന്റെ കാര്യത്തില്‍ മാത്രമേ താങ്കളെക്കാള്‍ ഞാന്‍ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കില്‍ അങ്ങിനെ.... ജലീല്‍ കുറിച്ചു.

കെടി ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്നും ജലീലിന് ഒറ്റയ്ക്ക് നിൽക്കാൻ ശേഷിയില്ലെന്നുമായിരുന്നു ഇന്ന് രാവിലെ അൻവർ പറഞ്ഞത്. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ലെന്ന് കെടി ജലീൽ പറയുമ്പോൾ ആരെങ്കിലും അദ്ദേഹത്തെ വെടി വെക്കുമെന്ന് പറഞ്ഞിരിക്കുമെന്നും അൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in