ദുരന്തഭൂമിയായി വയനാട്: മരണം 73, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി; വീണ്ടും ഉരുള്‍പൊട്ടിയതായി സംശയം

ദുരന്തഭൂമിയായി വയനാട്: മരണം 73, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി; വീണ്ടും ഉരുള്‍പൊട്ടിയതായി സംശയം

മുണ്ടക്കൈയിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങികിടന്ന ആളെ മണിക്കൂറുകൾക്കുശേഷം രക്ഷപ്പെടുത്തി
Updated on
2 min read

വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 73 മരണം സ്ഥിരീകരിച്ചു. ഈ വാർത്ത അപ്ഡേറ്റ് ചെയ്യുന്ന ഉച്ചതിരിഞ്ഞ് 02:20ലെ കണക്കാണിത്. മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. നിരവധി വീടുകൾ ഇപ്പോഴും മണ്ണിനടയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും മരണസംഖ്യ ഉയരുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. എഴുപതോളം പേർ ചികിത്സയിലുണ്ട്.

വട്ടമല, ചുരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ദുരമന്തമേഖലകളിലേക്കു 12 മണിക്കൂറിനുശേഷമാണു സൈന്യത്തിനും ഫയർഫോഴ്സിനും എത്താൻ കഴിഞ്ഞത്. ചൂരൽമലയിൽ അൽപ്പം മുമ്പാണ് ഫയർഫോഴ്സിന് എത്തിപ്പെടാനായത്. സൈന്യം മുണ്ടക്കൈയിൽ എത്തിയിട്ടുണ്ട്. ഇവിടെ വീണ്ടും മഴ തുടങ്ങിയത് രക്ഷാപ്രവർത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നു.

മുണ്ടക്കൈയിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിക്കിടന്ന ആളെ മണിക്കൂറുകൾക്കുശേഷം രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തകർന്ന വീട്ടിൽനിന്ന് രക്ഷപ്പെടുത്തി. തകർന്നുകിടക്കുന്ന പല വീടുകളിലും ആളുകൾ കുടുങ്ങിക്കിടുക്കുന്നുണ്ട്.

ഇപ്പോഴും ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാൻ നാട്ടുകാർക്കg സാധിക്കുന്നില്ല. മുണ്ടക്കൈ ഭാഗത്തേക്കു കൂടുതൽ രക്ഷാപ്രവർത്തകർ പോകാനായി ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായി കഴിഞ്ഞിട്ടില്ല. രക്ഷാ പ്രവർത്തനത്തിന് കോയമ്പത്തൂർ സുളൂരിൽനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയിൽ വയനാട്ടിലേക്കു പോകാൻ കഴിഞ്ഞില്ല. തുടർന്ന് കോഴിക്കോട് ഇറക്കേണ്ടതായി വന്നു.

തകർന്ന വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും മൃതദേഹങ്ങളും കണ്ടെടുക്കുകയാണ്. നാല് ആശുപത്രികളിലായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. 37 മൃതദേഹങ്ങള്‍ മേപ്പാടിയിലെ സർക്കാർ ആശുപത്രിയിലാണുള്ളത്. ഇതിൽ 18 പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പലതും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ്.

അട്ടമലയിൽനിന്ന് ആറു മൃതദേഹം കണ്ടെടുത്തു. ചുരൽമല പുഴയിൽനിന്നു മൃതദേഹങ്ങൾ കണ്ടെടുക്കുകയാണ്. മരണസംഖ്യ കൂടിയേക്കുമെന്ന് ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചു.

മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിൽ ചാലിയാറിൽനിന്ന് 10 മൃതദേഹം കണ്ടെടുത്തതായി നാട്ടുകാർ പറയുന്നു. ദുരന്തം നടന്ന സ്ഥലത്തുനിന്ന് കിലോമീറ്ററുകൾ അകലെയാണ് ഈ സ്ഥലം. ഇവിടേക്ക് മൃതദേഹങ്ങൾ ഒഴുകിയെത്തുകയായിരുന്നു.

സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ദുരന്തമാണ് വയനാട്ടിലുണ്ടായത്. ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും നാനൂറിലധികം കുടുംബങ്ങളെയാണ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടയിലായി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു എന്നിവര്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നാല് മണിയോടെ രണ്ടാമത്തെ ഉരുള്‍പ്പൊട്ടലും ഉണ്ടായി. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. ചൂരല്‍മലയിലെ പാലം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലെ പ്രധാന പാലമാണ് തകര്‍ന്നത്.

അപകടത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായി വ്യക്തമായിട്ടില്ല. ദുരന്തത്തെ തുടർന്ന് കോഴിക്കോടുനിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. 2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കൈ.

കോഴിക്കോട് ജില്ലയിലെ നാലിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. മഞ്ഞച്ചീളി, മാടാഞ്ചേരി, പാനോം എന്നിവിടങ്ങളിലാണ് മണ്ണിടിച്ചലും ഉരുള്‍പൊട്ടുലുമുണ്ടായത്.

വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in