ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യാൻ മുന്‍കൂട്ടി നോട്ടീസ് നല്‍കണം:
ഹൈക്കോടതി

ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യാൻ മുന്‍കൂട്ടി നോട്ടീസ് നല്‍കണം: ഹൈക്കോടതി

ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയാൽ പത്ത് ദിവസത്തെ സാവകാശം നൽകണമെന്ന് കോടതി
Updated on
1 min read

ക്രിമിനല്‍ നടപടി ചട്ടത്തിലെ 41എ പ്രകാരം നോട്ടിസ് നല്‍കി മാത്രമേ മറുനാടൻ മലയാളി എഡിറ്റർ ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാവൂയെന്ന് ഹൈക്കോടതി. നോട്ടിസ് ലഭിച്ച് 10 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ഇ -മെയില്‍ വഴിയോ തപാല്‍ വഴിയോ ഷാജനെ അറിയിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്‍ നിര്‍ദേശിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഇ മെയില്‍ വിലാസം ഷാജൻ സ്കറിയ പോലീസിന് കൈമാറണം.

നോട്ടിസ് നല്‍കാതെ ചോദ്യം ചെയ്യലിന് വിളിപ്പിക്കരുതെന്ന് നിർദേശം നൽകണമെന്നും നൂറിലധികം കേസുകള്‍ സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഷാജന്‍ സ്കറിയ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിവിധ സ്റ്റേഷനുകളിലായി 160 കേസുകളുണ്ടെന്നും ഓരോന്നിനും നോട്ടിസ് നല്‍കി 10 ദിവസം സാവകാശം നല്‍കിയാല്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ടെന്നും ഡിജിപി കോടതിയെ അറിയിച്ചു.

എന്നാൽ, രണ്ടര മാസമായി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചില്ലെന്നും അത് കോടതിയുടെ കുറ്റമല്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണന്‍ പറഞ്ഞു. 10 ദിവസത്തെ സാവകാശം നല്‍കണം. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായില്ലെങ്കില്‍ നിയപരമായ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാജന്‍ സ്‌കറിയ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മലപ്പുറം നിലമ്പൂര്‍ സ്വദേശിയും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സ്‌കറിയ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷാജന്‍ സ്‌കറിയയുടെ ഹര്‍ജി.

വീഡിയോ വിദ്വേഷം വളര്‍ത്തുന്നതല്ലെന്നും ദുരുദ്ദേശ്യപരമായി നല്‍കിയ പരാതിയിലാണ് തനിക്കെതിരെ കേസെടുത്തിട്ടുള്ളതെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഈ കേസിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ ഉത്തരവ് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.

logo
The Fourth
www.thefourthnews.in