കത്ത് വിവാദം: മേയറുടെ രാജി വേണ്ട; അന്വേഷണം കഴിയും വരെ കാത്തിരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്

കത്ത് വിവാദം: മേയറുടെ രാജി വേണ്ട; അന്വേഷണം കഴിയും വരെ കാത്തിരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്

വിജിലൻസും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Updated on
1 min read

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ പിന്തുണ. മേയര്‍ സ്ഥാനത്ത് നിന്ന് ആര്യാ രാജേന്ദ്രന്‍ രാജിവെയ്‌ക്കേണ്ടതില്ല. ക്രൈംബ്രാഞ്ച് അന്വേഷണം തീരുന്നത് വരെ കാത്തിരിക്കാനാണ് സെക്രട്ടറിയറ്റിന്റെ തീരുമാനം.

സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് എന്ന നിലയില്‍ പ്രചരിക്കുന്നത് താൻ എഴുതിയതല്ലെന്ന് ആര്യാ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. തന്‍റെ ലൈറ്റർ പാഡിലെ ഒപ്പ് പകർത്തി ആരെങ്കിലും വ്യാജരേഖയുണ്ടാക്കിയതാവാം എന്നാണ് ആര്യാ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. കത്ത് ലഭിച്ചിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നല്‍കിയ വിശദീകരണം. എസ്എടി ആശുപത്രിയിലെ നിയമനങ്ങളില്‍ പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടിരുന്നതായി ഡി ആർ അനില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കോർപ്പറേഷനിലെ നിയമന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്യാ രാജേന്ദ്രന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോടും മൊഴി നല്‍കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനങ്ങളി‍ല്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് വിജിലന്‍സും പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. അഴിമതിക്കുള്ള തെളിവ് ലഭിച്ചാല്‍ മാത്രമെ വിജിലന്‍സ് കേസ് രജിസ്റ്റർ ചെയ്യുകയൊള്ളു.

കത്ത് വിവാദത്തിൽ രാജി വെയ്ക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ ആവർത്തിച്ചു. സമരങ്ങൾ സ്വാഭാവികമാണ്, അത് നടക്കുന്നതിൽ പ്രശ്നമില്ല. ജനങ്ങളുടെയും കൗൺസിലർമാരുടെയും പിന്തുണ ഉള്ളിടത്തോളം കാലം മേയറായി തുടരുക തന്നെ ചെയ്യുമെന്നും മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. തനിക്ക് പറയാനുള്ളത് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്. പ്രതിഷേധവും അന്വേഷണവും ഒരുപോലെ മുന്നോട്ട് പോകട്ടെ. ഇപ്പോൾ നടക്കുന്ന സമരങ്ങൾക്ക് ജനപിന്തുണയില്ലെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു.

രാജി എന്നത് പ്രതിപക്ഷത്തിന്റെ ബാലിശമായ ആവശ്യമാണ്. സമരങ്ങൾ നടത്തുന്നതിൽ തെറ്റില്ല എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ പാടില്ല. പ്രതിഷേധത്തിന്റെ തീവ്രത ദിനംപ്രതി കുറഞ്ഞു വരികയാണ്. രാജി വെയ്ക്കണമെന്ന് പറയുന്ന പ്രതിപക്ഷം തന്നെ കൗൺസിലിലെ ഓരോ ആവശ്യങ്ങൾക്കായി തന്നെ സമീപിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു.

നിയമന കത്ത് വിവാദത്തില്‍ മേയർക്കെതിരെ ഇന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷ പാർട്ടികള്‍ നടത്തിയ മാർച്ചില്‍ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

logo
The Fourth
www.thefourthnews.in