"കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്നു": മുസ്ലീം ലീഗ് നേതാവിന്റെ സ്ഥല ജപ്തി, പ്രതിഷേധവുമായി കുഞ്ഞാലികുട്ടി

"കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്നു": മുസ്ലീം ലീഗ് നേതാവിന്റെ സ്ഥല ജപ്തി, പ്രതിഷേധവുമായി കുഞ്ഞാലികുട്ടി

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടന്ന നടപടിയിൽ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ മുസ്ലീം ലീഗ് നേതാവിന്റെ സ്ഥലവും ജപ്തി ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു
Updated on
1 min read

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായി മുസ്ലീം ലീഗ് നേതാവിന്റെ വീടും ജപ്തി ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പിഎഫ്ഐ ഹർത്താലിന്റെ പേരിൽ ആരുടെ മേലും കുതിര കയറാമെന്ന പോലീസ് നയം വെച്ചു പൊറുപ്പിക്കാനാവില്ലെന്ന് എംഎൽഎ കൂടിയായ അദ്ദേഹം തുറന്നടിച്ചു. ലീഗും പിഎഫ്ഐയും രണ്ട് ധ്രുവങ്ങളിലുള്ള സംഘടനകളാണെന്ന് അറിയാത്തവരാണോ കേരള പോലീസ്. മുസ്ലീം ലീഗ് പ്രവർത്തകന് നേരെയുള്ള ജപ്തി നടപടി അംഗീകരിക്കിനാകില്ല. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയാണ്. ഇതാണോ സർക്കാർ നയമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുഞ്ഞാലികുട്ടി ചോദിക്കുന്നു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടന്ന നടപടിയിൽ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ മുസ്ലീം ലീഗ് നേതാവിന്റെ സ്ഥലവും ജപ്തി ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വിഷയം ഉന്നയിച്ച് കഴിഞ്ഞ ദിവസം പലരും രംഗത്ത് വരികയും ചെയ്തിരുന്നു. പോപുലർ ഫ്രണ്ട് ഇതര സംഘടനകളുടെ പ്രവർത്തകർക്ക് നേരെ അക്രമം കാണിച്ച പോലീസ് നടപടി സർക്കാരിന്റെ നയം തന്നെയാണോ എന്നത് വ്യക്തമാക്കണമെന്നും കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു. കൂടാതെ പോലീസിന്റെ അനീതിയിൽ അധിഷ്ടിഷ്ഠിതമായ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് ഇപ്പോൾ സ്വത്ത് കണ്ടെത്തൽ നടപടികളിൽ കേരള പോലീസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ ജനാധിപത്യവിരുദ്ധവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയും ആയിരുന്നു എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ അതിന്റെ പേരിൽ ഏതൊരാളുടെ മേലിലും കുതിര കയറാമെന്ന പോലീസ് നയം വെച്ചുപൊറുപ്പിക്കാനാവില്ല.

കോടതി നിയമം നടപ്പാക്കാനാണ് ആവശ്യപ്പെട്ടത്, അല്ലാതെ നിരപരാധികളുടെ മേൽ അക്രമം കാണിക്കാനല്ല. പോപ്പുലർ ഫ്രണ്ടും, മുസ്‌ലിം ലീഗും ഇരു ദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങൾ ആണ്. ഈ പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണോ കേരള പോലീസിലുള്ളത് ?

പോപ്പുലർ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്‌ലിം ലീഗിന്റെയും, പോപ്പുലർ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവർത്തകർക്ക് നേരെ അക്രമം കാണിച്ച പോലീസ് നടപടി സർക്കാറിന്റെ നയം തന്നെയാണോ എന്നത് സർക്കാർ വ്യക്തമാക്കണം. എന്ത്‌ തലതിരിഞ്ഞ നയമാണിത് ?

പോലീസിന്റെ അനീതിയിൽ അധിഷ്ടിഷ്ഠിതമായ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

logo
The Fourth
www.thefourthnews.in