പത്തനംതിട്ടയില്‍ പോലീസ് എണ്ണിയെടുത്തത് 38 കുഴികള്‍; കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പത്തനംതിട്ടയില്‍ പോലീസ് എണ്ണിയെടുത്തത് 38 കുഴികള്‍; കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പിഡബ്ല്യൂഡി റോഡുകളിലെ കുഴികള്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്.
Updated on
1 min read

പത്തനംതിട്ട ജില്ലയിലെ റോഡുകളിൽ അപകടകരമായ 38 കുഴികളുണ്ടെന്ന് പോലീസ് റിപ്പോർട്ട്. ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജില്ലാ പോലീസ് മോധാവിയുടെ നിര്‍ദ്ദേശം അനുസരിച്ച് എസ് എച്ച്ഒമാർ സ്റ്റേഷന്‍ പരിധിയിലെ കുഴികള്‍ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പിഡബ്ല്യൂഡി റോഡുകളിലെ കുഴികള്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ റോഡുകളിലെ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ തിരുമാനിച്ചതെന്ന് പത്തനംതിട്ട എസ്.പി

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ റോഡുകളിലെ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ തിരുമാനിച്ചതെന്ന് പത്തനംതിട്ട എസ്.പി സ്വപ്നില്‍ എം മഹാജന്‍ ഐപിഎസ് ദ ഫോര്‍ത്തിനോട് പറഞ്ഞു.

വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച്ഒമാര്‍ നല്‍കിയ വിവരം അനുസരിച്ച് ജില്ലയില്‍ 38 സ്ഥലങ്ങളില്‍ അപകട സാധ്യതയുള്ള കുഴികളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചതായായും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടിന് മേല്‍ നടപടി എടുക്കേണ്ടത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാന്‍ കൂടിയായ കളക്ടറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റേഷന്‍ പരിധിയിലുള്ള റോഡുകളില്‍ അപകടകരമായ കുഴികള്‍ ഉണ്ടെങ്കില്‍ അവയെ കുറിച്ചുള്ള വിവരങ്ങള്‍ എസ്എച്ച്ഒമാര്‍ തയ്യാറാക്കി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിനെ അറിയിക്കണമെന്ന് കാണിച്ച് ഈ മാസം 26 നാണ് ജില്ലാ പോലീസ് മോധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ജില്ലയില്‍ റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പോലീസ് തലത്തില്‍ ഇത്തരത്തിലെരു സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് മുന്‍പായി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറണമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

അതേസമയം, സര്‍ക്കുലറിനെതിരെ പോലീസിലെ ഒരു വിഭാഗത്തിനിടയില്‍ അമര്‍ഷം ശക്തമാണ്. കോവിഡ് കാലത്ത് അടക്കം അധിക ചുമതല വഹിച്ച പോലീസിന് പാതുമരാമത്ത് വകുപ്പ് ചെയ്യേണ്ട ഉത്തരവാധിത്വം കൂടി എല്‍പ്പിക്കുന്നത് ശരിയല്ലെന്നതാണ് ഇവരുടെ നിലപാട്. വരും ദിസങ്ങളില്‍ സമാനമായ സര്‍ക്കുലര്‍ മറ്റ് പോലീസ് ജില്ലകളിലും വരുമോ എന്ന കാര്യത്തിലും സേനയ്ക്കിയില്‍ ആശങ്കയുണ്ട്. സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ കൈവശം കൃത്യമായ കണക്കുകളില്ലെന്ന പ്രതിപക്ഷ ആരോപണത്തെ ഈ കണക്കെടുപ്പ് ശരിവെയ്ക്കുന്ന തരത്തിലാണെന്നും ആക്ഷേപമുണ്ട്.

കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മിക്ക റോഡുകളും തകര്‍ന്ന അവസ്ഥയിലാണ്. റോഡുകളിലെ കുഴികള്‍ അടയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം ഉണ്ടായിരുന്നു. റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി എടുക്കുമെന്ന്മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ക്ക് മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

logo
The Fourth
www.thefourthnews.in