ഇലന്തൂരിലെ നരബലി:  
പത്തനംതിട്ടയിലെ തിരോധാനക്കേസുകളും പുനരന്വേഷിക്കും

ഇലന്തൂരിലെ നരബലി: പത്തനംതിട്ടയിലെ തിരോധാനക്കേസുകളും പുനരന്വേഷിക്കും

2017 മുതല്‍ ജില്ലയില്‍ നിന്ന് 12 സ്ത്രീകളെയാണ് കാണാതായത്
Updated on
1 min read

ഇലന്തൂരിലെ നരബലി കേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ അഞ്ച് വർഷത്തിനിടെയുണ്ടായ തിരോധാനങ്ങള്‍ പുനരന്വേഷിക്കും. 2017 മുതല്‍ ജില്ലയില്‍ നിന്ന് 12 സ്ത്രീകളെയാണ് കാണാതായത്. മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആറന്മുള പോലീസ് സ്റ്റേഷനിലാണ്. സംഭവങ്ങള്‍ക്ക് നരബലി കേസുമായി ബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിക്കാനാണ് തീരുമാനം.

കൊച്ചി നഗര പരിധിയിലെ 14 തിരോധാന കേസുകളും അന്വേഷിക്കാന്‍ തീരുമാനമായിരുന്നു. പെരുമ്പാവൂര്‍ എ എസ് പി അനൂജ് പാലിവാളായിരിക്കും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി വിജയ് സാക്കറെയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. കേസിന്റെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ സംഘത്തിന്റെ തലവൻ.

നരബലി കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും. ചോദ്യംചെയ്യലിനായി 12 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം. കൂടുതല്‍ പേർ ഇരകളായിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

ഒക്ടോബർ 11നാണ് ഐശ്വര്യലബ്ധിക്കെന്ന പേരില്‍ ഇലന്തൂരിലെ ദമ്പതികളും ഏജന്റും ചേർന്ന് രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നത്. കടവന്ത്രയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പത്മ(52), തൃശൂർ സ്വദേശി റോസ്‍ലിന്‍(49) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇലന്തൂർ സ്വദേശി ഭഗവല്‍‍ സിങ് ഭാര്യ ലൈല ഇവർക്ക് സ്ത്രീകളെ എത്തിച്ചുനല്‍കിയ ഏജന്‍റ് മുഹമ്മദ് ഷാഫി എന്നിവരെ രണ്ടാഴ്ചത്തേക്ക് എറണാകുളം ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in