പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റാലി
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റാലി

കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുന്നു; പോപുലർ ഫ്രണ്ട് പിരിച്ചുവിട്ടുവെന്ന് നേതാക്കൾ

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി എല്ലാ അം​ഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നുവെന്ന് പ്രസ്താവന
Updated on
1 min read

കേന്ദ്ര സർക്കാർ നിരോധനത്തെ തുടർന്ന് സംഘടന പിരിച്ചുവിട്ടുവെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ . കേന്ദ്ര സർക്കാരിന്റെ തീരുമാനം അം​ഗീകരിക്കുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‍ദുൾ സത്താർ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്‍ദുൾ സത്താർ ഇക്കാര്യം അറിയിച്ചത്. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി എല്ലാ അം​ഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചത് മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ അം​ഗങ്ങളോടും അഭ്യർത്ഥിക്കുന്നതായും അബ്‍ദുൾ സത്താർ ഫേസ്ബുക്കിൽ കുറിച്ചു.

മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അം​ഗീകരിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. എല്ലാ ഇന്ത്യൻ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്.

പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു.പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു.

നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.

എ അബ്ദുൽ സത്താർ സംസ്ഥാന ജനറൽ സെക്രട്ടറി

logo
The Fourth
www.thefourthnews.in