തോല്‍വിക്ക് പിന്നാലെ 'പോരാട്ടം' സിപിഎമ്മും സൈബര്‍ സഖാക്കളും തമ്മില്‍; എം വി ജയരാജനെ കടന്നാക്രമിച്ച് 'പോരാളി ഷാജി'

തോല്‍വിക്ക് പിന്നാലെ 'പോരാട്ടം' സിപിഎമ്മും സൈബര്‍ സഖാക്കളും തമ്മില്‍; എം വി ജയരാജനെ കടന്നാക്രമിച്ച് 'പോരാളി ഷാജി'

ഞങ്ങള് ആരുടേയും പൈസ വാങ്ങിയിട്ടുമില്ല വാങ്ങുകയുമില്ല (പൈസ വാങ്ങി കുനിഞ്ഞ്‌ നിൽക്കാൻ ഞങ്ങൾക്ക്‌ ബിനാമി ബിസിനസുമില്ലന്നെ)
Updated on
4 min read

ലോക്‌സഭ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത സൈബർ സഖാക്കളും സിപിഎം നേതൃത്വവുമായി ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ തുടങ്ങിയ സിപിഎം ഹാൻഡിലുകൾക്കെതിരേയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന എം വി ജയരാജന്‍ പരസ്യമായി രംഗത്തെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ രൂക്ഷമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് ഫേസ്ബുക്കിൽ വളരെയധികം ഫോളേവേഴ്സുള്ള സിപിഎം സൈബർ പേജായ പോരാളി ഷാജി. സിപിഎം പ്രതിരോധത്തിലാകുന്ന സാഹചര്യങ്ങളിലെല്ലാം ശക്തമായ പിന്തുണയും പ്രത്യാക്രമണവുമായി എത്തുന്ന പേജാണ് പോരാളി ഷാജി എന്നത്. ആരാണ് പോരാളി ഷാജി എന്നത് പലപ്പോഴും സൈബറിടത്ത് ചർച്ചാവിഷയവുമാണ്. എന്നാലിപ്പോൾ സിപിഎം നേതൃത്വത്തിനും ഭരണത്തിനുമെതിരേ പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ് പോരാളി ഷാജി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം സോഷ്യല്‍ മീഡിയയിലെ ഇടതു ഹാന്‍ഡിലുകള്‍ കൂടിയാണെന്ന സിപിഎം നേതാവ് എം വി ജയരാജന്റെ പ്രസ്താവനയാണ് തമ്മിലടിക്ക് ആധാരം.

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടതെന്നും ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ലെന്നും പോസ്റ്റില്‍ പറയുന്നു. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ് തോല്‍വിക്ക് കാരണം. കേരളം കടം കയറി മുടിഞ്ഞതും ആരോപണങ്ങളും ജനം ചര്‍ച്ച ചെയ്യുമ്പോള്‍. ഭരണ തുടര്‍ച്ചയുടെ ഓബ്രോ വിളികളില്‍, ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല സര്‍... ജനം എല്ലാം കണ്ടു അതാണ് 19 ഇടത്തും എട്ടുനിലയില്‍ പൊട്ടിയത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളില്‍ നിന്ന് താഴെയിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിന് പറ്റില്ലെങ്കില്‍ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്കെന്നും പോരാളി ഷാജിയുടെ പോസ്റ്റില്‍ പറയുന്നു.

പോരാളി ഷാജി' ഉള്‍പ്പെടെയുള്ള ഇടതു സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന എം വി ജയരാജന്‍ പരസ്യമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷമെന്നു തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടതായി ജയരാജന്‍ പറഞ്ഞു. യുവാക്കള്‍ സമൂഹമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം-

അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടത്

ഇത്രയും വലിയ തോൽവിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ല. അധികാരത്തിന്റെ സുഖസൗകര്യങ്ങളിൽ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ്.

കേരളം കടം കയറി മുടിഞ്ഞതും, ആരോപണങ്ങളും ജനം ചർച്ച ചെയ്യുമ്പോൾ. ഭരണ തുടർച്ചയുടെ ഓബ്രോ വിളികളിൽ. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല സേർ... ജനം എല്ലാം കണ്ടു അതാണ് 19 ഇടത്തും എട്ടുനിലയിൽ പൊട്ടിയത്

ജനാധിപത്യത്തിൽ ജനങ്ങളാണ് വലുതെന്ന് നേതാക്കൾ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളിൽ നിന്ന് താഴെയിറങ്ങി ജനങ്ങൾക്കൊപ്പം നിൽക്കണം. അതിന് പറ്റില്ലെങ്കിൽ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്ക്....

ബംഗാളിലെ ഭരണ തുടർച്ച ആസ്വദിച്ച് മണിമാളികളിൽ സുഖവസിച്ച ഒരു കൂട്ടം നേതാക്കളുടെ ആ പഴയ കഥകളൊക്കെ ഇന്റർനെറ്റിൽ ഇന്നും ലഭ്യമാണ്. ഇംഗ്ലിഷ് അറിയാവുന്ന സഖാക്കൾ പഴയ സഖാക്കൾക്ക് ഒന്ന് മൊഴിമാറ്റം നടത്തി നൽകണം. പഴയ കൺസൾട്ടൻസി കഥകളൊക്കെ അറിയുന്നത് നല്ലതാ.

തോൽവിയുടെ കാരണങ്ങളിൽ ചിലത് ഇവയാണ് അതിന്റ കാരണക്കാരും നിങ്ങളാണ്...

6 മാസം പെൻഷൻ മുടങ്ങി അത് കൊടുക്കാനായില്ല. പെൻഷൻ നൽകാൻ ഇന്ധനവിലയിൽ ഏർപെടുത്തിയ സെസ് എവിടെ..? പെൻഷൻ ജനങ്ങളുടെ അവകാശമാണെന്ന് തുടർ ഭരണത്തിന് വേണ്ടി പറഞ്ഞു, പിന്നെയത് കോടതിയിൽ മാറ്റി പറഞ്ഞു. ഇത് ജനം വിലയിരുത്തും തിരിച്ചടിയാകുമെന്ന് മനസിലാക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ലാതായോ..?

വില കുറവിൽ സാധനങ്ങൾ വാങ്ങാൻ സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോയിൽ സാധനങ്ങൾ ഉണ്ടോ..? ഇല്ല. ആരെങ്കിലും വില കുറച്ചു നൽകാൻ ഉണ്ടെങ്കിലെ വില കുറയു എന്ന ബേസിക് തിയറി പോലും മറന്ന് കേരളത്തെ വിലക്കയറ്റത്തിലേക്ക് തള്ളി വീട്ടു.

പെൻഷൻ വാങ്ങുന്നവനും, സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവനുമാണ് നമ്മുടെ വോട്ടേഴ്സ് എന്ന് എന്ത് കൊണ്ട് നിങ്ങൾക്ക് മനസിലായില്ല..? ഉത്തരം പറയണം.

ഭരണം ലഭിച്ചത് മുതൽ ഘട്ടം ഘട്ടമായി ഉയർത്തേണ്ട കെട്ടിട പെർമ്മിറ്റ് ഫീസ് കുത്തനെ കൂട്ടി സാധാരണക്കാരുടെ വീട് പണി പോലും തടസപ്പെടുത്തി. അത് വഴി നിർമാണ മേഖല തകർന്ന് നിർമാണ തൊഴിലാളികൾക്ക് പണിയില്ലാതായി. ആര അതിന് ഉത്തരവാദി..? നിർമാണ മേഖല തകർന്നാൽ എല്ലാം തകരും..

വീട്‌ വെക്കുന്നവൻ പ്ഞ്ചായത്തിൽ കെട്ടേണ്ട പെർമ്മിറ്റ്‌ ഫീ 15 ഇരട്ടി വർദ്ധിപ്പിച്ചത്‌ ... ഒരു വർഷ്ം മുമ്പ്‌ വരെ 1400 കെട്ടേണ്ടവൻ ഇന്ന് കെട്ടേണ്ടത്‌ പഞ്ചായത്തിൽ 20000 ഉം കോർപ്പറേഷനിൽ 30000 ഉം ആണ്. അത് പോലെ തന്നെ കരണ്ട് ബില്ലും ഉയർത്തി ഇതൊക്കെ തിരിച്ചടി ആകുമെന്ന് മനസിലാക്കാൻ സിപിഎം ന് സാധിക്കാത്തത്

PSC റാങ്ക് പട്ടികയിലുൾപ്പെട്ട SFIക്കാർ അടക്കമുള്ള വിദ്യാർത്ഥികൾ തിരുവനന്തപുരത്ത് 60 ദിവസം സമരം നടത്തിയപ്പോൾ പതിനായിരക്കണിന് യുവാക്കളാണ് പിന്തുണ അറിയിച്ച് എത്തിയത്. ആ സമരത്തോട് CPIM സ്വീകരിച്ച സമീപനം എന്ത..? അവരെ ചർച്ചയ്ക്ക് ക്ഷണിച്ച് പരിഹസിച്ചു വിടുകയാണ് സർക്കാർ പ്രതിനിധികൾ ചെയ്തത്. DYFI നേതാവ് വസീഫ് അവരോട് പറഞ്ഞത് എന്ത..? ഒഴിവ് ഉണ്ടായിട്ടും 11000 വിദ്യാർഥികളിൽ കുറച്ചു പേർക്കെങ്കിലും നിയമനം നൽകി ആ പ്രശ്നം തീർക്കാമായിരുന്നു. എന്നിട്ട് തീർത്തോ.? കേവലം ഒരു വർഷം കാലാവധിയുള്ള റാങ്ക് ലിറ്റ് വൈകി പ്രസിദ്ധീകരിക്കുയും, മികച്ച മാർക്കുള്ള വിദ്യാർഥികളെ വർഷങ്ങൾ ആശ നൽകി പറ്റിക്കുകയുമാണ് സർക്കാർ ചെയ്തത്. എന്നിട്ട് ഞങ്ങളാണ് ഏറ്റവും കൂടുതൽ നിയമനം നടത്തിയതെന്ന ക്യാപ്സ്യൂളുമായി ദേശാഭിമാനിൽ രണ്ട് കോളം വാർത്ത നൽകിയാലൊന്നും യുവാക്കാൾ വോട്ട് തരില്ല എന്ന് മനസിലാക്കാൻ ആയില്ല..?

തോല്‍വിക്ക് പിന്നാലെ 'പോരാട്ടം' സിപിഎമ്മും സൈബര്‍ സഖാക്കളും തമ്മില്‍; എം വി ജയരാജനെ കടന്നാക്രമിച്ച് 'പോരാളി ഷാജി'
'കൊടിയിൽ മാത്രം ജനാധിപത്യമുള്ളവരുടെ ഇടിമുറി രാഷ്ട്രീയം തുറന്നുകാട്ടി'; വിജയകാരണം വ്യക്തമാക്കി നിതിൻ ഫാത്തിമ

നവകേരള സദസിൻ്റെ ഘട്ടത്തിലുണ്ടായ പ്രതിഷേധത്തെ പോലീസ് നേരിട്ട രീതിയും, സമരക്കാരെ കായികമായി നേരിട്ട DYFI യെ രക്ഷാപ്രവർത്തകരാക്കി അവതരിപ്പിച്ചതും ജനങ്ങൾക്ക് ദഹിക്കുന്നതായിരുന്നില്ല. സെക്യൂരിറ്റി അംഗങ്ങളും പാർട്ടി പ്രവർത്തകരും തെരുവിലിറങ്ങി തല്ലിയതും സർക്കാരിനെതിരേയുള്ള ജനവികാരമായി മാറുമെന്ന് എന്ത് കൊണ്ട് നിങ്ങൾക്ക് മനസിലാക്കാൻ ആയില്ല CPIM ബുദ്ധി ജീവികളെ...?

ജനത്തിന്റെ പരാതി പരിഹരിക്കാനെന്ന പേരും പറഞ്ഞ് പൗരപ്രമുഖർക്ക് 5 സ്റ്റാർ ഭക്ഷണവും നൽകി, ബെൻസ് ബസിൽ ജനത്തെ പൂശ്ചിച്ച് അവരെ കാണാതെ മന്ത്രിമാർ നടത്തിയ 'നവകേരള യാത്ര' തിരിച്ചടി ഉണ്ടാക്കുമെന്ന് ഏത് ബുദ്ധി കുറഞ്ഞ ആൾക്കും മനസിലാക്കാം. എന്ത് കൊണ്ട് നിങ്ങൾക്ക് അത് മനസ്സിലാക്കാൻ ആയില്ല..? ഇത്ര ബുദ്ധി ശൂന്യർ ആണോ സിപിഎംൽ..?

കർഷകർക്ക് വേണ്ട ആനുകൂല്യങ്ങൾ നൽകാത്തത്തും, കാട്ടുമ്യഗങ്ങൾ കർഷകന്റെ വിളകൾ നശിപ്പിച്ചപ്പോൾ സർക്കാർ നോക്കുകുത്തിയായതും എന്ത് കൊണ്ടാണ്..? മലയോര മേഖലകളിൽ ഇത് തിരിച്ചടി ഉണ്ടാക്കുമെന്ന് മനസിലാക്കാൻ എന്ത് കൊണ്ട് നിങ്ങൾക്ക് സാധിച്ചില്ല..?

കേരളത്തിൽ ക്യഷി ഇല്ലെങ്കിൽ തമിഴ്നാട്ടിൽ നിന്ന് സാധനങ്ങൾ വരുമെന്നും, വിദ്യാസമ്പന്നരായ വിദ്യാർഥികളോട് മീൻ വിറ്റോ പോലുള്ള പരാമർശങ്ങൾ ഒരു മന്ത്രി നടത്തിയപ്പോൾ സിപിഎം എന്തുകൊണ്ട് തള്ളി പറഞ്ഞില്ല...?

സമ്മേളനം, സ്മാരക പണി, നവകേരള യാത്ര, ഇലക്ഷൻ പിരിവ് അത് ഇത് എന്നും പറഞ്ഞു തൊട്ടതിനും പിടിച്ചതിനുമെല്ലാം വ്യാപാരികളിൽ നിന്നും ജനത്തിൽ നിന്നും ഫണ്ട് പിരിക്കാൻ ലോക്കൽ നേതാക്കൾ ഇറങ്ങുന്ന രീതി ജനത്തിന് ഇഷ്ടമല്ല. ഇത്തരം പരിപാടികൾ ഇനിയെങ്കിലും നിർത്തണം..? നിങ്ങള് സമ്മേളനം നടത്തുന്നതിന് സാധാര മനുഷ്യർ എന്തിന് പിരിവ് നൽകണം..?

തോല്‍വിക്ക് പിന്നാലെ 'പോരാട്ടം' സിപിഎമ്മും സൈബര്‍ സഖാക്കളും തമ്മില്‍; എം വി ജയരാജനെ കടന്നാക്രമിച്ച് 'പോരാളി ഷാജി'
സീറ്റും കൊണ്ട് വന്നവരും മടക്കി നല്‍കാത്തവരും; എല്‍ഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തുന്ന ആർജെഡി

പ്രദേശിക തലത്തിലും സംസ്ഥാന തലത്തിലുമുള്ള നേതാക്കളുടെ മസിലുപിടുത്തം, ധാർഷ്ട്യം, പ്രത്യേക യേക്ഷൻ ഒന്നും ജനത്തിന് ഇഷ്ടമല്ല, ജനത്തെ മൈന്റ് ചെയ്താൽ മാത്രമേ ജനം മൈന്റ് ചെയ്യു എന്ന് നേതാക്കൾ ഓർക്കണം.

ജനങ്ങളുമായി ഇടപെടാൻ മടിയും മിണ്ടാൻ ബുദ്ധിമുട്ടുള്ള പ്രദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് ഒഴിവാക്കണം. ഇവരുടെ ഇത്തരം സമീപനങ്ങൾ പാർട്ടിയിൽ നിന്ന് ജനത്തെ അകറ്റും

ജനത്തിനും, അണികൾക്കും ഇഷ്ടമുള്ള നേതാക്കളെ ഗ്രൂപ്പിസം കളിച്ച് നാട് കടത്തുന്ന രീതി ഇനിയെങ്കിലും നിർത്തണം. അതിന്റെ ആഘാതം എത്ര വലുതായിരിക്കുമെന്ന് പാർട്ടി കോട്ടകൾ പോലും തെളിയിച്ചു.

കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്കുകളിൽ ക്രമക്കേടുകൾ നടത്തിയത് വഴി ജനങ്ങളുടെ ഇടയിൽ അവമതിപ്പ് ഉണ്ടാക്കി. സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയെ അത് ബാധിച്ചു.

സംസ്ഥാനത്ത് സംരംഭങ്ങൾ കൊണ്ട് വരുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. കേരളം എന്ന് കേട്ടാൽ സംരംഭകർ കണ്ടം വഴി ഓടുന്ന അവസ്ഥയാണ് ഇന്നും.

കാലത്തിന് ഒത്ത മാറ്റം കൊണ്ട് വരാൻ വൈകിയത് മൂലം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവാര തകർച്ച ഉണ്ടായി. അഖിലേന്ത്യാ തലത്തിൽ നടക്കുന്ന പരീക്ഷകളിൽ സർക്കാർ സ്കുളിൽ പഠിക്കുന്ന എത്ര വിദ്യാർത്ഥികൾ വിജയിക്കുന്നുണ്ട്..? കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഒരു വിദ്യാർഥിക്ക് തെറ്റ് കൂടാതെ രണ്ട് പാരഗ്രാഫ് ഇംഗ്ലീഷിൽ എഴുതാനാറിയാമോ..? പ്രസംഗിക്കാൻ അറിയാമോ..?

ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് മികച്ച ശമ്പളത്തിൽ ജോലി പോലും കേരളത്തിൽ കിട്ടാനില്ല. കർണാടകയിലും തമിഴ്നാട്ടിലും തെലുങ്കാനയിലും പോയി ജോലി ചെയ്യേണ്ട അവസ്ഥയാണ് മലയാളികൾക്ക്. അതിനൊരു മാറ്റമുണ്ടാക്കാൻ നിങ്ങൾക്ക് സാധിച്ചോ..?

പിന്നെ പഴയ വീട്‌ അളക്കൽ പരിപാട്‌ ഷീറ്റ്‌ ഇട്ടാലും ,കുറച്ച്‌ കൂട്ടി എടുത്താലും പണി ഇതൊക്കെ വോട്ട്‌ ചെയ്യുന്നവർ മറക്കുമോ?

ഇത്തരം കാരയങ്ങൾ ഒന്നും ശ്രദ്ധിക്കാതെ ഇടത് ഉണ്ടെങ്കിലെ ഇന്ത്യയൊള്ളു എന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ജനം വോട്ട് ചെയ്യില്ല. അതോടൊപ്പം കേരളത്തിലെ 80 ശതമാനം ജനങ്ങളും കൈരളിയും ദേശാഭിമാനിയുമല്ല കാണുന്നതെന്നും നേതാക്കൾ തിരിച്ചറിയണം.

NB: സിപിഎമ്മിനെ വിമർശിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ശൈലി എന്നത് പോരാളി ഷാജി പേജിന്റെ ശൈലിയല്ല. ഇത്തരം സൈബർ അക്രമം നടത്തുന്നത് പാർട്ടിയുമായി ബന്ധപ്പെട്ട മുഖമുള്ള ഒരുവിഭാഗം അണികളാണ്. ഇവർ നിർമിച്ച സീക്രട്ട് ഗ്രൂപ്പുകൾ പാർട്ടി പരിശോധിക്കുകയും ഈ ക്രിമിനൽ മനോരോഗികളെ നിയന്ത്രിക്കുകയും ചെയ്യണം. ഞങ്ങൾ മാന്യമായ രീതിയിൽ മാത്രമെ പ്രതികരിക്കാറൊള്ളു. പോരാളി ഷാജിയുടെ ലോഗോ ദുരുപയോഗം ചെയ്ത് വരുന്ന വ്യാജ പോസ്റ്റുകൾക്കോ വ്യാജ പോരാളി ഷാജി പേജോകളിൽ വരുന്ന പോസ്റ്റുകൾക്കോ ഞങ്ങൾ ഉത്തരവാദികളല്ല.

ഇത് മറുപടി അല്ല ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഇടത് അനുകൂലി ആണെന്ന് പറയുന്നതിൽ അർത്ഥമില്ല. ഞങ്ങള് ആരുടേയും പൈസ വാങ്ങിയിട്ടുമില്ല വാങ്ങുകയുമില്ല (പൈസ വാങ്ങി കുനിഞ്ഞ്‌ നിൽക്കാൻ ഞങ്ങൾക്ക്‌ ബിനാമി ബിസിനസുമില്ലന്നെ)

logo
The Fourth
www.thefourthnews.in