കോടതി കയറിയ യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം: എന്തുകൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല?

കോടതി കയറിയ യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം: എന്തുകൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല?

എന്താണ് സഭാതര്‍ക്കം? എന്നാണ് സഭാതര്‍ക്കം തുടങ്ങുന്നത്? എന്താണ് കാരണം? എന്താണ് തര്‍ക്കം അവസാനിക്കാത്തത്? ഈ ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് മാത്രമല്ല, സാധാരണ വിശ്വാസികളില്‍ നിന്നുപോലും ഉയരുന്നുണ്ട്
Updated on
3 min read

ക്രമസമാധാന പ്രശ്‌നമായി യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കവും പള്ളി പിടുത്തവും മാറിയിട്ട് നാളുകളായി. ഒരു നൂറ്റാണ്ടിന് മുകളില്‍ വ്യവഹാരം നടത്തിയിട്ടും പരിഹാരമാകാത്ത സഭാതര്‍ക്കത്തിന്റെ അടിസ്ഥാനം പരിശോധിച്ചാല്‍ അധികാരവും സമ്പത്തും കയ്യടക്കാന്‍ ഇരു ചേരികള്‍ നടത്തിയ ശ്രമം മാത്രമാണ് സഭാതര്‍ക്കം എന്നു കാണാം.

എന്താണ് സഭാതര്‍ക്കം? എന്നാണ് സഭാതര്‍ക്കം തുടങ്ങുന്നത്? എന്താണ് കാരണം? എന്താണ് തര്‍ക്കം അവസാനിക്കാത്തത്? ഈ ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് മാത്രമല്ല, സാധാരണ വിശ്വാസികളില്‍ നിന്നുപോലും ഉയരുന്നുണ്ട്. പരിഹാരവും വളരെ എളുപ്പമാണ്. എന്നാല്‍ അതിലേക്ക് എത്താന്‍ സഭാ നേതൃത്വം തയാറല്ല. കാരണം അധികാരവും സമ്പത്തും ഒഴിവാക്കാന്‍ ഇരു ക്രൈസ്തവ സഭകള്‍ക്കും കഴിയില്ല എന്നതു തന്നെയാണ്.

1912 ല്‍ മെത്രാന്‍ കക്ഷി കാതോലിക്കേറ്റ് രൂപീകരിക്കുന്നതുവരെ ഒന്നായിരുന്ന സഭാ വിഭാഗമാണ് ഇപ്പോള്‍ തെരുവില്‍ തമ്മില്‍ തല്ലുന്നത്. വിശ്വാസത്തിലും ആരാധനാക്രമത്തിലും വേഷത്തിലും ഒരു വത്യാസവും ഇരു വിഭാഗവും തമ്മിലില്ല.

1653 ല്‍ ലത്തീന്‍വല്‍ക്കരണത്തിനെതിരെ ആര്‍ച്ച് ഡീക്കന്‍ തോമ്മയുടെ നേതൃത്വത്തില്‍ മട്ടാഞ്ചേരിയില്‍ നടന്ന കൂനന്‍ കുരിശ് സത്യത്തോടെയാണ് കേരളത്തിലെ നസ്രാണി ക്രൈസ്തവര്‍ രണ്ടാകുന്നത്. ഒരു വിഭാഗം കത്തോലിക്ക സഭയ്‌ക്കൊപ്പം നിലകൊണ്ടു. കൂനന്‍ കുരിശ് സത്യക്കാര്‍ പ്രത്യേക വിഭാഗമായി മാറി. 1665 ല്‍ അന്ത്യോഖ്യയില്‍ നിന്നുവന്ന യാക്കോബായ മെത്രാനായ മാര്‍ ഗ്രിഗോറിയോസിനെ ഒന്നാം മാര്‍ തോമ്മ ആയ ആര്‍ച്ച് ഡിക്കന്‍ തോമ്മയുടെ നേതൃത്വത്തില്‍ സ്വീകരിച്ചതോടെയാണ് യാക്കോബായ വിശ്വാസം കേരളത്തില്‍ ആരംഭിക്കുന്നത്. പിന്നീട് ആറാം മാര്‍ തോമ്മയുടെ കാലത്ത് 1765 മുതല്‍ കത്തോലിക്ക സഭയുമായി പുനരൈക്യപ്പെടാന്‍ ശ്രമം നടന്നെങ്കിലും റോം അനുമതി നല്‍കിയില്ല. പിന്നീട് 1818 ല്‍ മാവേലിക്കരയില്‍ ചേര്‍ന്ന സഭാസിനഡ് ആംഗ്ലിക്കന്‍ സഭയുമായി സഹകരണം പ്രഖ്യാപിച്ചു. മാവേലിക്കരയില്‍തന്നെ ചേര്‍ന്ന 1836 ലെ സിനഡ് ആംഗ്ലിക്കന്‍ വിശ്വാസത്തെ തള്ളി പറഞ്ഞു. ഇത് സഭയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. കടുത്ത ആഭ്യന്തര കലഹത്തിലേക്ക് സഭ വീണു.

പ്രശ്‌ന പരിഹാരത്തിനായി അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനെതന്നെ കേരളത്തില്‍ എത്തിച്ചു. 1876 ല്‍ പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് മുളന്തുരുത്തി സൂനഹദോസ് വിളിച്ച് ചേര്‍ത്തു. ഈ സമ്മേളനമാണ് സഭയില്‍ അന്ത്യോഖ്യന്‍ ആരാധന ക്രമവും സഭാ നിയമവും ഔദ്യോഗികമായി അംഗീകരിക്കുന്നത്. പാത്രിയര്‍ക്കീസ് നവീകരണ വിഭാഗത്തിന് മുടക്ക് കല്‍പിച്ചു. ഇതോടെ യാക്കോബായ സഭ പിളര്‍ന്ന് മര്‍തോമ്മ സഭയുണ്ടായി. സഭയിലെ അന്നത്തെ പ്രതിസന്ധി പാത്രിയര്‍ക്കീസ് പരിഹരിച്ചെങ്കിലും ആ വേദിയാണ് ഇന്നത്തെ സഭാതര്‍ക്കം പിറവി എടുക്കാന്‍ കാരണം.

കോടതി കയറിയ യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം: എന്തുകൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല?
സഭാതര്‍ക്കവും തെരുവുയുദ്ധവും വീണ്ടും സജീവമാകുന്നു; യോജിപ്പിന്റെ സാധ്യതയില്ലാതെ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗം

മലങ്കര സഭയുടെ ആത്മീയ തലവന്‍ എന്നതിനൊപ്പം ഭൗതിക സമ്പത്തും തന്റെ കീഴിലാന്നെന്ന പാത്രിയര്‍ക്കീസിന്റെ പ്രഖ്യാപനത്തിനെതിരെ അന്നത്തെ മലങ്കര മെത്രാപോലീത്ത വട്ടശേരി ആറാം ദിവന്നാസ്യോസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ കേരളത്തിലെ യാക്കോബായസഭ രണ്ട് വിഭാഗമായി തിരിഞ്ഞു.

അന്ത്യോഖ്യന്‍ പാത്രിയര്‍ക്കിസിനെ അനുകൂലിക്കുന്നവര്‍ ബാവ കക്ഷിയെന്നും വട്ടശേരി മെത്രാപോലീത്തയെ അനുകൂലിച്ചവര്‍ മെത്രാന്‍ കക്ഷിയെന്നും അറിയപ്പെട്ടു.

ബാവ കക്ഷി പിന്നീട് യാക്കോബായ എന്നും മെത്രാന്‍ കക്ഷി ഓര്‍ത്തഡോക്ക്‌സ് എന്നും അറിയപ്പെട്ടു. തുടര്‍ന്ന് 1912 ല്‍ മെത്രാന്‍ കക്ഷി മലങ്കരയില്‍ കാതോലികേറ്റ് സ്ഥാപിച്ചു. മാര്‍ തോമ്മയുടെ സിംഹാസനം നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. എന്നാല്‍ അപ്പോഴത്തെ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് അബ്ദുള്ള കാതോലിക്കേറ്റിനും മലങ്കര മെത്രാപോലീത്തക്കും മുടക്ക് കല്‍പിച്ചു. മറുപടിയായി അബ്ദുള്ള പാത്രിയര്‍ക്കീസിന്റെ മുന്‍ഗാമിയായ അബ് ദേദ് മിശിഹ പാത്രിയര്‍ക്കീസിനെ കേരളത്തില്‍ എത്തിച്ച മെത്രാന്‍ കക്ഷി, മുടക്ക് നീക്കലും കാതോലിക്കേറ്റ് സ്ഥാപനവും പ്രഖ്യാപിച്ചു. ഇതോടെ സഭയില്‍ പിളര്‍പ്പ് നടപ്പില്‍ വന്നു. തുടര്‍ന്ന് വ്യവഹാരങ്ങളിലേക്ക് ഇരു പക്ഷവും നീങ്ങി.

ഇതില്‍ മുഖ്യം മൂവായിരം പൂ വരാഹന്റെ പലിശയെ ചൊല്ലിയുള്ള വട്ടിപ്പണക്കേസായിരുന്നു. ഇതിനിടെ മെത്രാന്‍ കക്ഷി 1934 ല്‍ ഭരണഘടന ഉണ്ടാക്കി. വട്ടിപ്പണ കേസില്‍ 1958 ല്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നു. വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായിരുന്നു. ഇതോടെ ഇരു വിഭാഗവും യോജിച്ചു. ഇതിനിടെ ബഥനി സന്യാസ വിഭാഗം കത്തോലിക്ക സഭയോട് പുനരൈക്യപ്പെട്ട് മലങ്കര കത്തോലിക്ക നിലവില്‍ വന്നു. 1958 മുതല്‍ 1970 വരെ ഇരു വിഭാഗവും യോജിച്ച് നീങ്ങി 1934 ഭരണഘടന രണ്ട് ഭാഗവും അംഗീകരിച്ചു.

മാര്‍തോമ്മയുടെ സിംഹാസനം അടക്കമുള്ള വിഷയങ്ങളെ ചൊല്ലി നടന്ന തര്‍ക്കത്തെ തുടര്‍ന്ന് വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങി. അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് 1975 ല്‍ ബാവാ കക്ഷിക്കും കാതോലിക്കയെ വാഴിച്ചു. ഇതോടെ ഒരു സഭയ്ക്ക് ഒരേ സമയം രണ്ട് കാതോലിക്ക എന്ന നിലയുണ്ടായി. നീണ്ട കോടതി വ്യവഹാരത്തിനൊടുവില്‍ 1995 ല്‍ സഭയുടെ ഭരണം ഭൂരിപക്ഷത്തിന് നല്‍കണമെന്നും 1934 ലെ ഭരണഘടന നിലനില്‍ക്കുമെന്നും സുപ്രീം കോടതി വിധിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടത്തി മലങ്കര അസോസിയേഷന്‍ രൂപീകരിക്കാന്‍ ജസ്റ്റീസ് മളീമഠ് കമ്മിഷനെ സുപ്രീം കോടതി നീയമിച്ചു.

പരുമലയില്‍ വച്ച് അസോസിയേഷന്‍ യോഗം വിളിച്ചു ചേര്‍ത്തു. 1064 പള്ളികള്‍ എന്നത് ഇരുപക്ഷത്തെയും ഉപ ലിസ്റ്റുകള്‍ കൂടി പരിഗണിച്ച് 1664 പള്ളികളായി ഉയര്‍ത്തി. അംഗങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിനിധികളെ വേണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യവും അംഗീകരിച്ചു. ഇരു വിഭാഗവും അംഗികരിച്ച വോട്ടേഴ്‌സ് ലിസ്റ്റ് നിലവില്‍ വന്നു.

കോടതി കയറിയ യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം: എന്തുകൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല?
കുർബാന തർക്കത്തിന് താൽകാലിക പരിഹാരം; സീറോ മലബാർ സഭയിൽ പൂർണമായും സിനഡ് കുർബാന നടപ്പാകും

യാക്കോബായ വിഭാഗത്തിലെ കാതോലിക്ക 1996 ല്‍ മരിച്ചതോടെ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കാതോലിക്ക മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. അന്നത്തെ കാതോലിക്ക മെത്രാപോലീത്ത സ്ഥാനങ്ങള്‍ രാജി വെച്ചു. എന്നാല്‍ യാക്കോബായ വിഭാഗം തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. ഇതോടെ ഓര്‍ത്തഡോക്‌സ്് വിഭാഗത്തിന് സഭാ ഭരണം ലഭിച്ചു. ബാവ കക്ഷിക്ക് വീണ്ടും കാതോലിക്കയെ പാത്രിയര്‍ക്കീസ് വാഴിച്ചു. യാക്കോബായ വിഭാഗവും ഭരണഘടന ഉണ്ടാക്കി. വീണ്ടും സഭാതര്‍ക്കം കോടതി കയറി. ഒടുവില്‍ 2017 ല്‍ സുപ്രീം കോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി അന്തിമ വിധി പുറപ്പെടുവിച്ചു. ആ വിധി നടപ്പാക്കി കിട്ടുന്നതിനായി ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജികളിലാണ് പള്ളികള്‍ പിടിച്ചെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

logo
The Fourth
www.thefourthnews.in