കോവിഡ് പ്രതിരോധം വർധിപ്പിക്കണം; കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ്

കോവിഡ് പ്രതിരോധം വർധിപ്പിക്കണം; കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ്

കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രതിവാര ടിപിആർ 10 ശതമാനത്തിലധികം
Updated on
1 min read

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധം വർധിപ്പിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധനകള്‍ കാര്യക്ഷമമാക്കണമെന്നും വാക്സിനേഷൻ കൂട്ടണമെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചു. കേരളത്തെ കൂടാതെ ഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒ‍ഡീഷ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്ത് നല്‍കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു മാസമായി കേരളത്തിൽ പ്രതിദിന കേസുകൾ കൂടുന്നുവെന്നാണ് റിപ്പോർട്ട്. രാജ്യത്താകെ റിപ്പോർട്ട് ചെയ്യുന്ന കേസുകളില്‍ 7.8 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ 10.4 ശതമാനവും കേരളത്തിലാണ്. വെള്ളിയാഴ്ച മാത്രം 1364 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ആ​ഗസ്റ്റ് 5ന് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് വരാനിരിക്കുന്ന ഓണാഘോഷം കൂടി കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ഒരേപോലെയുളള പരിശോധന ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദ്ദേശിച്ചത്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലാണ് പ്രതിവാര ടിപിആർ 10 ശതമാനത്തിലധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 28നെ അപേക്ഷിച്ച് ആ​ഗസ്റ്റ് 4ലെ കണക്കുകൾ നോക്കുമ്പോൾ 13 ജില്ലകളിലും കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതായി കത്തിൽ പറയുന്നു.

സ്കൂളുകള്‍ തുറന്ന ശേഷം കുട്ടികളിൽ കോവിഡ് വ്യാപനം കൂടിയെന്നും അതിനാല്‍, പരിശോധനകൾ കൂട്ടണമെന്നും ആരോഗ്യവിദഗ്ധർ ആവശ്യപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം. പകർച്ചവ്യാധികള്‍ വർധിക്കുന്നതിനാല്‍ എല്ലാ ആശുപത്രികളും രോ​ഗികളാൽ നിറഞ്ഞിരിക്കുന്നു. കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണം എല്ലാ ആശുപത്രികളിലും അനുവദിച്ച കിടക്കകളേക്കാൾ കൂടുതലാണെന്നും കോവിഡ് ലക്ഷണങ്ങളുളളവർ മറ്റുളളവരുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നുമാണ് ആരോഗ്യ വിദഗ്ധർ നല്‍കുന്ന നിർദേശം.

logo
The Fourth
www.thefourthnews.in