സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ബിജെപി കൗണ്‍സിലര്‍ ഉൾപ്പെടെ 2 പേർ അറസ്റ്റില്‍

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ബിജെപി കൗണ്‍സിലര്‍ ഉൾപ്പെടെ 2 പേർ അറസ്റ്റില്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കരുമംകുളം സ്വദേശി ശബരിയും അറസ്റ്റില്‍
Updated on
1 min read

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റില്‍. പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ വി ജി ഗിരികുമാർ, ആർഎസ്എസ് പ്രവർത്തകൻ കരുമംകുളം സ്വദേശി ശബരി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഗിരികുമാറിനെ ഗൂഢാലോചനാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിനു തീയിട്ടതില്‍ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശബരിയുടെ അറസ്റ്റ്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പ്രകാശുമായും ശബരിയുമായും സംഭവത്തിന് മുന്‍പ് ഗിരികുമാര്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആസൂത്രണത്തിലും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിലും ഗിരികുമാറിന് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു.

മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെ ഫെബ്രുവരിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

2018 ഒക്ടോബറിലാണ് കുണ്ടമണ്‍കടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് അക്രമികള്‍ തീവച്ചത്. ശബരിമല സ്തീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം സജീവമായിരിക്കെയായിരുന്നു സംഭവം. തീവയ്പിൽ ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് ഒരു റീത്തും അക്രമികള്‍ വച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മരിച്ച പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന് സഹോദരന്‍ പ്രശാന്ത് കഴിഞ്ഞ നവംബറില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. താനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമത്തിന് തീയിട്ടതെന്ന് പ്രകാശ് മരിക്കുന്നതിനു മുമ്പ് തന്നോട് പറഞ്ഞുവെന്നായിരുന്നു പ്രശാന്തിന്റെ മൊഴി. കോടതിയില്‍ പ്രശാന്ത് മൊഴി മാറ്റിയെങ്കിലും ആദ്യ മൊഴി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശബരിയെക്കുറിച്ച് വിവരം ലഭിച്ചത്.

logo
The Fourth
www.thefourthnews.in