മുറിച്ച് മാറ്റിയ ചന്ദന മരത്തിന്റെ ബാക്കി
മുറിച്ച് മാറ്റിയ ചന്ദന മരത്തിന്റെ ബാക്കി

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്തി; സ്വമേധയാ കേസെടുത്ത് വനം വകുപ്പ്

കഴിഞ്ഞവര്‍ഷവും കോളേജ് കോമ്പൗണ്ടില്‍ നിന്ന് സമാനമായ രീതിയില്‍ ചന്ദനമരം മുറിച്ച് കടത്തിയതായി ആരോപണം
Updated on
1 min read

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ അനധികൃതമായി ചന്ദനമരം മുറിച്ചുകടത്തുന്നതായി പരാതി. ഓഗസ്റ്റ് 30 നാണ് പിജി ബ്ലോക്കിന് സമീപത്തെ രണ്ട് ചന്ദനമരങ്ങള്‍ മുറിച്ച് മാറ്റിയ രീതിയില്‍ കണ്ടെത്തിയത്.

സംഭവം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കസബ പോലീസില്‍ മരം മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട പരാതി നല്‍കിയതായും കോളേജ് മാനേജ്മെന്റ് അറിയിച്ചു. മരം മുറിയിയില്‍ വനം വകുപ്പ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍

സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷവും കോളേജ് കോമ്പൗണ്ടില്‍ നിന്ന് സമാനമായ രീതിയില്‍ ചന്ദനമരം മുറിച്ച് കടത്തിയിരുന്നതായി കെഎസ് യു ആരോപിച്ചു. അനധികൃതമായി ചന്ദനമരം മുറിച്ചുകടത്തുന്നവരെ അടിയന്തരമായി കണ്ടെത്തണമെന്ന് കെ എസ് യു യൂണിറ്റ് പ്രസിഡന്റ് റാഷിദ് പറഞ്ഞു. ക്യാമ്പസില്‍ നിന്ന് ചന്ദനം മാത്രമല്ല ഒരു മരവും പോകാത്ത തരത്തിലുള്ള സംവിധാനം കോളേജ് അധികൃതർ ഒരുക്കണമെന്നും കെഎസ് യുആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രിന്‍സിപ്പല്‍ ഓഫീസ് ഉപരോധിച്ചു.

ചന്ദനമരം മുറിച്ചുകടത്തിയ ദിവസം പിജി ബ്ലോക്കിന് സമീപത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ഇക്കാര്യം കോളേജ് പ്രിന്‍സിപ്പലും സ്ഥിരീകരിക്കുന്നു. വിഷയത്തില്‍ ദി ഫോര്‍ത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രിന്‍സിപ്പല്‍ രജനി ബാലചന്ദ്രന്‍ പ്രതികരിച്ചു. എന്നാല്‍ മനപ്പൂര്‍വം സി സി ടി വികള്‍ ഓഫാക്കിയെന്ന ആരോപണം പ്രിന്‍സിപ്പല്‍ തള്ളി.

ക്യാമ്പസിൽ മുൻപും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രതികരണം. ചന്ദനമരം മുറിച്ചതായി വിവരം ലഭിച്ചതിനെതുടർന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. മരത്തിന്റെ ചില്ലകൾ വെട്ടി അവിടെത്തന്നെ ഉപേക്ഷിച്ച ശേഷം കാതല്‍ മാത്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്യാംപസിൽ പലയിടത്തും മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ടെന്നും ഫോറസ്റ്റ് ഓഫിസർ എം രാജീവൻ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in