ലൈംഗിക പീഡന കേസ് ; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ലൈംഗിക പീഡന കേസ് ; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

സർക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീലിലാണ് കോടതി ഇടപെടല്‍
Updated on
1 min read

ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. സർക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീലിലാണ് കോടതി ഇടപെടല്‍. ദളിത് യുവതിയുടെ പരാതിയില്‍ വടകര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യമാണ് ജസ്റ്റിസ് എ ബദറൂദ്ദീന്റെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. പട്ടികജാതി അതിക്രമ നിയമം ബാധകമല്ലെന്ന കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നും ജഡ്ജ് എസ് കൃഷ്ണകുമാറിന്റെ കണ്ടെത്തലുകളില്‍ പിഴവുകളുണ്ടെന്നുമായിരുന്നു സർക്കാർ ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്.

മറ്റൊരു ലൈംഗിക പീഡന കേസില്‍ സിവിക്കിന് മുന്‍കൂർ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എസ് കൃഷ്ണകുമാറിന്റെ വിധിയിലെ വിവാദ പരാമർശങ്ങള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നീക്കം ചെയ്തിരുന്നു. ആ കേസില്‍ പ്രായം പരിഗണിച്ച് ഉപാധികളില്‍ മാറ്റം വരുത്തി സിവിക്കിന് മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നു. യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്ക്കോടതിയുടെ നിരീക്ഷണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ ഹർജി.

ലൈംഗികാർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്നായിരുന്നു കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ആയിരുന്ന എസ് കൃഷ്ണകുമാറിന്റെ ജാമ്യഉത്തരവ്. ജാമ്യാപേക്ഷയ്ക്കൊപ്പം കുറ്റാരോപിതന്‍ നല്‍കിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുവെന്നാണ്. അതുകൊണ്ട് 354 എ നിലനില്‍ക്കില്ലെന്നായിരുന്നു കോടതി നിരീക്ഷണം.

ലൈംഗിക പീഡന കേസ് ; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി
'പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗികാതിക്രമം'; സിവിക്ക് ചന്ദ്രനെതിരായ ആദ്യ കേസിലെ കോടതിവിധിയും വിവാദത്തില്‍

ദളിത് യുവതിയുടെ കേസിലും മുന്‍കൂർ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എസ് കൃഷ്ണകുമാറിന്റെ ഉത്തരവിലെ പരാമർശങ്ങള്‍ വിവാദമായിരുന്നു. 'പട്ടിക ജാതിക്കാരിയാണെന്ന അറിവോടെയല്ല ലൈംഗികാതിക്രമം നടന്നത്, അതുകൊണ്ട് പട്ടികജാതി അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ല' എന്നായിരുന്നു മുന്‍കൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി. 'സിവിക്ക് ചന്ദ്രന്‍ ജാതിരഹിത സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആളാണ്. എസ്എസ്എല്‍സി ബുക്കിലടക്കം ജാതി രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട്, പരാതിക്കാരി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് അറിഞ്ഞുകൊണ്ട് ആരോപണവിധേയന്‍ ലൈംഗികാതിക്രമം നടത്തുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല' -എന്നായിരുന്നു കോടതി നിരീക്ഷണം.

വിവാദ ഉത്തരവിന് പിന്നാലെ ജഡ്ജി കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷന്‍ പോസ്റ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനെതിരെ ജഡ്ജി നല്‍കിയ ഹർജിയില്‍ സ്ഥലം മാറ്റം ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in