സിവിക് ചന്ദ്രന്‍
സിവിക് ചന്ദ്രന്‍

ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രൻ കീഴടങ്ങി

7 ദിവസത്തിനകം കീഴടങ്ങാനായിരുന്നു കോടതിയുടെ നിർദേശം
Published on

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ കീഴടങ്ങി. വടകര ഡിവൈഎസ്പിക്ക് മുന്നിലാണ് ഇന്ന് രാവിലെ സിവിക് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി. പട്ടിക ജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.

ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. കേസില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയാന്‍ വേണ്ടിയുള്ള വകുപ്പുകള്‍ കൂടി കേസില്‍ ചേര്‍ത്തോടെയാണ് കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വടകര ഡിവൈഎസ്പിക്ക് മുന്നിലേക്ക് എത്തിയത്.

രണ്ട് പീഡനക്കേസുകളാണ് സിവിക് ചന്ദ്രനെതിരായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. കേസുകളില്‍ കീഴ്‌ക്കോടതി സിവികിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. അറസ്റ്റ് ചെയ്താല്‍ അന്ന് തന്നെ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കണം  എന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കിയിരുന്നു.

ഇതിന് പിന്നാലെ ഈ കേസിലെ അന്വേഷണ  ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ 25 ന് ഹാജരാകുമെന്ന് അഭിഭാഷകര്‍ മുഖേന സിവിക് ചന്ദ്രന്‍ പോലീസിനെ അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് നടപടി. ഈ കേസിലെ ജാമ്യം നല്‍കുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികളില്‍ ജില്ലാ കോടതിയാകും തീരുമാനമെടുക്കുക.

logo
The Fourth
www.thefourthnews.in