പൂഴ്ത്തിവയ്പ് അവസാനിപ്പിക്കും; അമിതവില ഈടാക്കുന്നവര്‍ക്കെതിരെ 
കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

പൂഴ്ത്തിവയ്പ് അവസാനിപ്പിക്കും; അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

പ്രധാന മാര്‍ക്കറ്റുകളില്‍ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പരിശോധന നടത്തണം. ഇതിൽ പോലീസിന്റെ ഇടപെടലും ഉണ്ടാകണം.
Updated on
1 min read

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകൾ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന കര്‍ശനമാക്കണമെന്നും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. പൂഴ്ത്തിവയ്പ് പൂര്‍ണമായും ഒഴിവാക്കാനാകണം. പ്രധാന മാര്‍ക്കറ്റുകളില്‍ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പരിശോധന നടത്തണം. ഇതിൽ പോലീസിന്റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

എല്ലാ സ്ഥലങ്ങളിലും ഗുണനിലവാര പരിശോധന നടത്തണം. ഒരേ ഇനത്തിന് തന്നെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വിലയിലെ അന്തരം വ്യാപാരസമൂഹവുമായി ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം. ഏറ്റക്കുറച്ചിലുകള്‍ പരിഹരിച്ച് ഒരേവില കൊണ്ടുവരാന്‍ ശ്രമിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ആഴ്ചയില്‍ ഒരു തവണയെങ്കിലും ജില്ലാ കളക്ടര്‍മാര്‍ അവലോകനം ചെയ്യണം. സംസ്ഥാനാടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുടെ യോഗം 10 ദിവസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

logo
The Fourth
www.thefourthnews.in