'കിഫ്ബി കേസിൽ  ഇ ഡിക്ക്  അടി തെറ്റുന്നു'; ആർബിഐ  സത്യവാങ്മൂലം ചൂണ്ടിക്കാട്ടി തോമസ് ഐസക്

'കിഫ്ബി കേസിൽ ഇ ഡിക്ക് അടി തെറ്റുന്നു'; ആർബിഐ സത്യവാങ്മൂലം ചൂണ്ടിക്കാട്ടി തോമസ് ഐസക്

മസാലബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇഡിയുടെ വാദം
Updated on
2 min read

കിഫ്ബിയുമായി ബന്ധപ്പെട്ട കേസില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നിലപാട് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിന് തിരിച്ചടിയെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. കിഫ്ബി കേസിൽ ഇഡിക്ക് അടി തെറ്റുന്നു എന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം. മസാല ബോണ്ടിറക്കാൻ കിഫ്‌‌ബിക്ക്‌ അനുമതി നൽകിയിരുന്നുവെന്ന്‌ ആർബിഐ സമർപ്പിച്ച സത്യവാങ്‌‌മൂലത്തിൽ പറയുന്നുണ്ട്. പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്ക് കൃത്യമായി കിഫ്‌ബി നൽകുന്നുണ്ടെന്നും ആർബിഐ വ്യക്തമാക്കിയതായി മുന്‍ ധനമന്ത്രി പറയുന്നു.

കിഫ്ബി മസാല ബോണ്ട്‌ ഇറക്കിയതുമായി ബന്ധപ്പെട്ട ഇടപാടിലാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. ഈ വിഷയത്തില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇഡി തോമസ് ഐസക്കിന് നിരന്തരം നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഡോ തോമസ് ഐസക്കും ഇഡി അന്വേഷണത്തിനെതിരെ കിഫ്ബിയും നൽകിയ ഹർജിയിലാണ്‌ ആർബിഐ സത്യവാങ്‌മൂലം സമർപ്പിച്ചത്‌.

മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇ ഡിയുടെ വാദം. എന്നാൽ ആർബിഐയുടെ എൻഒസി നേടിയാണ് മസാലബോർഡ് ഇറക്കിയതെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞതോടെ ഇനി എന്താണ് ഇഡിയുടെ നീക്കമെന്ന് കാത്തിരുന്ന് കാണണമെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

'കിഫ്ബി കേസിൽ  ഇ ഡിക്ക്  അടി തെറ്റുന്നു'; ആർബിഐ  സത്യവാങ്മൂലം ചൂണ്ടിക്കാട്ടി തോമസ് ഐസക്
കിഫ്ബി മസാലബോണ്ട്;ഇഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കിഫ്ബി കേസിൽ സർവ്വ ശക്തരായ EDയ്ക്ക് അടി തെറ്റുകയാണ്. മസാല ബോണ്ട് നിയമ വിരുദ്ധമാണ് എന്നു പറഞ്ഞാണല്ലോ ഈ ധനകാര്യ സ്ഥാപനത്തെ ഞെരുക്കി ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തുനിഞ്ഞിറങ്ങിയത്. കഴിഞ്ഞ 2 കൊല്ലമായി കിഫ്ബിയുടെ വിശ്വാസ്യത ഇല്ലാതാക്കാനാണ് ഈ ഏജൻസികൾ ശ്രമിക്കുന്നത്. ആദ്യം ഓഡിറ്റ് സംബന്ധിച്ച വിവാദം. പിന്നെ ആദായ നികുതി, ഒടുവിലാണ് കേന്ദ്രം വജ്രായുധം ഇറക്കിയത്. ED എന്ന കുപ്രസിദ്ധ അന്വേഷണ എജെൻസിയെ ഇറക്കി കിഫ്ബിയെ പൂട്ടാനുള്ള ശ്രമം. ഉദ്യോഗസ്ഥരെ നിരന്തരം സമ്മർദ്ദത്തിലാക്കുക, ഒരേ രേഖകൾ വീണ്ടും വീണ്ടും ആവശ്യപ്പെടുക, അന്വേഷണം എന്ന പേരില് സംശയ നിഴൽ നിരന്തരം നിലനിർത്തുക എന്ന തീർത്തൂം ഗൂഡമായ ശ്രമം. ഇതിങ്ങനെ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നു എന്ന അവസ്ഥയിലാണ് കേരള ഹൈക്കോടതിയെ സമീപിക്കുന്നത്.

ED-യുടേത് രാഷ്ട്രീയക്കളിയാണ് എന്നു തെളിയിക്കുന്നതായിരുന്നു എനിക്കെതിരെയുള്ള സമൻസ്. മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക പദവിയുടെ ഭാഗമായി കിഫ്ബി വൈസ് ചേയർമാനായിരുന്ന ഞാൻ സകലമാന കണക്കും കൊണ്ടു ചെല്ലാനായിരുന്നു ഇവരുടെ ഉത്തരവ്. പിന്നീട് അത് മാറ്റി മറ്റൊന്ന് തന്നു. കുടുംബാംഗങ്ങളുടെയും മന്ത്രിയായിരിക്കെ ഡയറക്ടർ ആയ കമ്പനികളുടെ കണക്കുകളും മറ്റും കൊണ്ടു ചെല്ലണം. കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചു.

കോടതി സമൻസ് തുടർ നടപടികൾ സ്റ്റേ ചെയ്തു. മറുപടി സമർപ്പിക്കാൻ തന്നെ മാസങ്ങൾ വേണ്ടി വന്നു. ഒടുക്കം കോടതി ഒന്നു കടുപ്പിച്ചപ്പോൾ മറുപടി കൊടുത്തു. മസാലബോണ്ട് പണം നിഷിദ്ധമായ മേഖലകളിൽ മുടക്കുന്നുണ്ട് എന്നതായി അന്വേഷണ വിഷയം. അപ്പോൾ ഞങ്ങൾ പറഞ്ഞു, ആർബിഐ നിഷ്ക്കർഷിക്കുന്ന പ്രതിമാസ സ്റ്റേറ്റ്മെന്റ് കൃത്യമായി കൊടുക്കുന്നുണ്ട്. അതിന്റെ ED-യ്ക്കും നേരത്തെ കൊടുത്തിട്ടുണ്ട്.

മസാല ബോണ്ട് പണം ആർക്ക്, എന്തിന് കൊടുത്തു, ഏതു ബാങ്ക് അക്കൌണ്ടിൽ നിന്നും ആരുടെ ബാങ്ക് അക്കൌണ്ടിലേക്കു നല്കി, ഇതെല്ലാമുള്ള നിശ്ചിത ഫോറത്തിലുള്ള, ആർബിഐ നിഷ്ക്കർഷിക്കും വിധം സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്മെന്റ് ആണ് കൊടുക്കുന്നത്. ഒരു തർക്കവും ആരും പറഞ്ഞിട്ടില്ല. ഇനി ഇതു തന്നെ EDയ്ക്കും കൊടുത്തല്ലോ? അവർ എന്തെങ്കിലും കണ്ടു പിടിച്ചോ? ഇല്ല. വീണ്ടും അതു കോടതിയിലും സമർപ്പിച്ചു. ഈ ഘട്ടത്തിലാണ് കോടതി ആർബിഐ യെ സ്വമേധയാ കക്ഷി ചേർത്തത്. മാസം മൂന്നു നാലായി. ഇപ്പോഴാണ് സത്യവാങ്മൂലം വന്നത്.

രണ്ടു കാര്യങ്ങൾ വ്യക്തമായി. ഒന്ന്, കിഫ്ബി ആർബിഐ ചട്ട പ്രകാരം നല്കിയ എൻഓസി അനുസരിച്ചാണ് മസാലബോണ്ട് വഴി പണം സമാഹരിച്ചത്. അതിനു ലോൺ രജിസ്ട്രേഷൻ നമ്പർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ കാര്യം മുകളിൽ പറഞ്ഞ സ്റ്റേറ്റ്മെന്റ് സംബന്ധിച്ചാണ്. ECB-2 എന്ന ഫോമിൽ മസാല ബോണ്ട് വഴി സമാഹരിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകൾ കൃത്യമായി നൽകുന്നുണ്ട് എന്ന് ആർബിഐ വ്യക്തമാക്കി. മസാല ബോണ്ട് ഇറക്കുന്ന സമയത്തെ വിദേശ വാണിജ്യ വായ്പ്പ നടപടിക്രമം അനുസരിച്ച് ഈ പണത്തിന്റെ വിനിയോഗം ചട്ടം പാലിച്ചാണോ എന്നതടക്കം ബന്ധപ്പെട്ട ബാങ്ക് സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്മെന്റാണ് ECB-2.

അപ്പോൾ ആർബിഐ കാര്യം വ്യക്തമാക്കിയിരിക്കുന്നു. ഇനി എന്താണ് ED-യുടെ നീക്കം എന്നു നോക്കാം. കോടതി ഒരു സുപ്രധാന കാര്യം ED-യോടു ചോദിച്ചിരുന്നു. മസാല ബോണ്ട് ഇറക്കി രാജ്യത്ത് മറ്റേതെങ്കിലും സ്ഥാപനം വായ്പ്പ എടുത്തിട്ടുണ്ടോ? അവരെക്കുറിച്ച് നിങ്ങൾ എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ? പലവട്ടം കോടതി ചോദിച്ചിട്ടും മിണ്ടിയിട്ടില്ല. അത് പറയുക തന്നെ വേണം എന്നു കോടതി പറഞ്ഞിട്ടുമുണ്ട്. എന്താണ് പറയുക എന്നു നോക്കാം.

അപ്പോൾ പലയിടത്തും നടത്തുന്ന പയറ്റ് അത്ര ഫലിക്കില്ല, ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ല എന്നതു ED മനസിലാക്കട്ടെ.

logo
The Fourth
www.thefourthnews.in