തോമസ് ഐസക്ക്
തോമസ് ഐസക്ക്

'അഹങ്കാരവും ധാർഷ്‌ട്യവും ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുന്നു'; രൂക്ഷവിമർശനവുമായി തോമസ് ഐസക്ക്

വോട്ടർമാരുടെ മനോഭാവത്തിൽവന്ന മാറ്റങ്ങളെ വായിക്കുന്നതിൽ പാർട്ടിക്കുണ്ടായ വീഴ്ച വലുതാണെന്നും ഐസക്ക് ഫേസ്‌ബുക്കില്‍ കുറിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ തോമസ് ഐസക്ക്. അഹങ്കാരത്തോടെയും ധാർഷ്‌ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുന്നതായി ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ തോമസ് ഐസക്ക് പറയുന്നു. സംഘടനാപരമായ വീഴ്‌ചയുണ്ടായിട്ടുണ്ടെന്നും വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നെന്നും ഐസക്ക് ചൂണ്ടിക്കാണിക്കുന്നു.

വോട്ടർമാരുടെ മനോഭാവത്തിൽവന്ന മാറ്റങ്ങളെ വായിക്കുന്നതിൽ പാർട്ടിക്കുണ്ടായ വീഴ്ച വലുതാണ്. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും എതിർ തരംഗം കേരളത്തിൽ ഉണ്ടെന്നു മനസിലാക്കാനായില്ല. ഇത്തവണത്തെ പോളിംഗ് ശതമാനം 71 ശതമാനമായി കുറഞ്ഞപ്പോൾ ഇടതുപക്ഷ വിലയിരുത്തൽ യുഡിഎഫ് - ബിജെപി വോട്ടുകളാണ് മരവിച്ചതെന്നാണ്. എന്നാല്‍ എല്‍ഡിഎഫ് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പരിശോധനയ്ക്ക് ശേഷം വ്യക്തമാകുന്നതെന്നും ഐസക്ക് പറയുന്നു.

തോമസ് ഐസക്ക്
കേന്ദ്ര ജീവനക്കാക്ക് ആശ്വാസം; പിഎഫ് സ്കീമുകൾക്ക് ഇനി 7.1 ശതമാനം പലിശ

ഒന്നുകിൽ പാർട്ടിക്ക് ജനങ്ങളെ മനസിലാക്കാൻ കഴിയുന്നില്ല. അതല്ലെങ്കിൽ ജനങ്ങൾ തങ്ങളുടെ മനസ് തുറക്കുവാൻ വിസമ്മതിക്കുന്നു. രണ്ടായാലും ഇത് പഴയ പാരമ്പര്യത്തിൽ നിന്നുള്ള വലിയൊരു മാറ്റമാണെന്നും ഒരു കാര്യം തീർച്ച. ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടിരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകള്‍ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. തദ്ദേശഭരണ തലങ്ങളിലും അഴിമതി വർധിക്കുന്നുണ്ടെന്നും ഐസക്ക് ആരോപിക്കുന്നു.

തുടർഭരണം ഇത്തരത്തിലുള്ള ദൗർബല്യങ്ങളെ ശക്തിപ്പെടുത്തുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമഗ്രമായ തെറ്റുതിരുത്തൽരേഖ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ അവ എത്രമാത്രം ഫലപ്രദമായി നടപ്പാക്കിയെന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ അരാഷ്ട്രീയവൽക്കരണത്തിനാണ് മുൻതൂക്കം. പരമ്പരാഗത മാധ്യമങ്ങളിലല്ല, പുതിയ സാമൂഹ്യ മാധ്യമങ്ങളിലാണ് ഇവരുടെ ലോകം. ഇവിടെയാവട്ടെ ഇടതുപക്ഷത്തിന്റെ സ്വാധീനം ദുർബലവുമാണ്.

തോമസ് ഐസക്ക്
'ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥമറിയില്ല, എസ്എഫ്‌ഐ ബാധ്യതയായി മാറും'; വിമര്‍ശനവുമായി ബിനോയ് വിശ്വം

ഇവിടെ പറഞ്ഞതൊന്നും പൂർണ്ണമല്ല. പാർട്ടിക്കുള്ളിൽ എല്ലാ തലങ്ങളിലും ഇക്കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യേണ്ടതുണ്ട്. സാധാരണഗതിയിൽ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് മുകളിൽ തീരുമാനമെടുത്ത് താഴേക്ക് റിപ്പോർട്ട് ചെയ്യുകയാണു പതിവ്. ഇത്തവണ അതിലൊരു മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റിവ്യൂവിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച ഭാഗം താഴത്ത് ജില്ലാ കമ്മിറ്റികളുടെ ചർച്ചകളും നിർദ്ദേശങ്ങളും പരിശോധിച്ച് രൂപം നൽകുന്നതിനാണു തീരുമാനിച്ചിട്ടുള്ളത്.

ഇങ്ങനെ പാർട്ടിക്കുള്ളിൽ മാത്രമല്ല പാർട്ടി അനുഭാവികളോടും ബന്ധുക്കളോടും തുറന്നു ചർച്ച ചെയ്യുന്നതിനാണു തീരുമാനം. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ ജനങ്ങളുടെ മഹത്തായ ഓസ്യത്താണ്. പാർട്ടിയിൽ ഇല്ലെങ്കിലും അവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അങ്ങനെ നാനാകോണുകളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾക്കും ചെവി കൊടുത്ത് അവയിൽ നിന്ന് ഉൾക്കൊള്ളാവുന്നവ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും ഐസക്ക് പറഞ്ഞു.

logo
The Fourth
www.thefourthnews.in