കാഴ്ച വിസ്മയമൊരുക്കി കുടമാറ്റം; മുഖാമുഖം നിരന്നത് 30 ഗജവീരന്മാർ
തേക്കിന്‍കാട് മൈതാനത്തെ വര്‍ണാഭമാക്കി തൃശൂര്‍ പൂരത്തിന്റെ കുടമാറ്റം. വടക്കുംനാഥന്റെ മുന്നില്‍ 30 ഗജ വീരന്മാർ നിരന്നു നിന്നാണ് കുടമാറ്റത്തിന് ആരംഭം കുറിച്ചത്. വര്‍ണാഭമായ കാഴ്ച കാണാന്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. 50 ലധികം കുടകളുയർത്തിയാണ് തിരുവമ്പാടിയും പാറമേക്കാവും കാണികളെ ആവേശത്തിലെത്തിച്ചത്. ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവിന്റെ തിടമ്പേറ്റിയത്. തിരുവമ്പാടിയുടെ തിടമ്പേറ്റിയത് തിരുവമ്പാടി ചന്ദ്ര ശേഖരനാണ്.
എല്‍ ഇ ഡി കുടകള്‍ അടക്കം പുതുമയാര്‍ന്നതും വ്യത്യസ്തമാര്‍ന്നതുമായിരുന്നു ഇത്തവണത്തെയും കുടമാറ്റം. ഖത്തർ ഫുട്ബോള്‍ ലോകകപ്പുയര്‍ത്തിയ അർജന്റീനയുടെ ലയണല്‍ മെസിയുടെ കുട ഉയര്‍ത്തി തിരുവമ്പാടി കുടമാറ്റത്തെ ശ്രദ്ധേയമാക്കി. എല്‍ ഇഡി ബള്‍ബ് കൊണ്ട് നിര്‍മിച്ച രൂപങ്ങളും ഡിസൈനര്‍ കുടകളും പട്ടുകുടകളും വര്‍ണാഭമായ രൂപങ്ങളും കുടമാറ്റത്തില്‍ ഇടം പിടിച്ചു.
ഡിസൈനര്‍ കുടകളില്‍ വ്യത്യസ്ത നിറങ്ങളുള്ള കുടകളെയും പട്ടുകുടകളേയും അവതരിപ്പിക്കാന്‍ ഇക്കുറി പാറമേക്കാവും തുരുവമ്പാടിയും പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. നിറമുള്ള കുടകളും പട്ടുകുടകളും തട്ടുക്കുടകളും വര്‍ണാഭമായ രൂപങ്ങളും കുടമാറ്റത്തില്‍ അണി നിരന്നു.
തൃശൂര്‍ പൂരത്തില്‍ ഇന്ന് രാത്രി 10.30ന് നടക്കുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പ മാരാര്‍ പ്രമാണിയാകും. ഈ സമയം തിരുവമ്പാടി മഠത്തില്‍ വരവു സമയത്തെ പഞ്ചവാദ്യം ആവര്‍ത്തിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ 3 നാണ് വെടിക്കെട്ട് ആംരംഭിക്കുക. നാളെ ഉച്ചയ്ക്ക് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ തൃശൂര്‍ പൂരത്തിന് സമാപനമാകും.