ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജീവന്‌റെ തുടിപ്പുതേടി; റഡാര്‍ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയിലും തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തിലേക്ക്

കൂടുതല്‍ വിദഗ്ധരെ എത്തിച്ച് ഫ്‌ലഡ് ലൈറ്റ് ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ രാത്രിയിലും തെരച്ചില്‍ തുടരാനാണ് തീരുമാനം
Updated on
2 min read

ഉരുള്‍പൊട്ടല്‍ തകര്‍ത്ത വയനാട് മുണ്ടക്കൈ - ചൂരല്‍മല മേഖലയില്‍ തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയില്‍ തെളിഞ്ഞ ജീവന്‍ തേടിയുള്ള പരിശോധന രാത്രിയിലും തുടരും. നാളെ കൂടുതല്‍ സ്ഥലങ്ങളില്‍ റഡാര്‍ പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. അപ്പര്‍ മുണ്ടക്കൈയില്‍ തകര്‍ന്ന വീടിന്‌റെ അടുക്കളഭാഗത്തായി മൂന്ന് മീറ്റര്‍ താഴ്ചയിലാണ് റഡാറില്‍ ജീവന്‌റെ തുടിപ്പ് രേഖപ്പെടുത്തിയത്. ഈ വീട്ടില്‍നിന്ന് മൂന്ന് പേരെ കാണാതായതാണ് വിവരം. കൂടുതല്‍ വിദഗ്ധരെ എത്തിച്ച് ഫ്‌ലഡ് ലൈറ്റ് ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ രാത്രിയിലും തെരച്ചില്‍ തുടരാനാണ് തീരുമാനം.

മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കുമിടയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചു കൊണ്ടുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. സേനാ വിഭാഗങ്ങളും പൊലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും നേതൃത്വം നല്‍കുന്ന തിരച്ചിലില്‍ ഈ രംഗത്ത് പ്രാവീണ്യമുള്ള സ്വകാര്യ കമ്പനികളും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തിലാണ് മേഖലയിലെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

ഇന്ത്യന്‍ സേനയുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ് എന്നിവയില്‍ നിന്നായി 640 പേരാണ് തെരച്ചിലില്‍ പങ്കെടുത്തത്. ദേശീയ ദുരന്ത നിവാരണ സേന (120 അംഗങ്ങള്‍), വനം വകുപ്പ് (56), സിവില്‍ ഡിഫന്‍സ് വിഭാഗം അടക്കം സംസ്ഥാന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് (460), പോലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (64), തമിഴ്‌നാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം (44), ദേശീയ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെല്‍റ്റ സ്‌ക്വാഡ് (15), പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (15) എന്നിവരെയും വിവിധ സെക്ടറുകളിലായി വിന്യസിച്ചു. കേരള പോലീസിന്റെ കെ.9 സ്‌ക്വാഡില്‍ പെട്ട മൂന്ന് നായകളും കരസേനയുടെ കെ 9 സ്‌ക്വാഡില്‍ പെട്ട മൂന്നു നായകളും ദൗത്യത്തിന്റെ ഭാഗമാണ്.

ഫയല്‍ ചിത്രം
അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവന്റെ തുടിപ്പ്? ദുരന്തഭൂമിയില്‍ തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധന; ഇന്ന് കണ്ടെത്തിയത് 11 മൃതദേഹങ്ങളും അഞ്ച് ശരീരഭാഗങ്ങളും

68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നു. ക്രെയിനുകള്‍, കോണ്‍ക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നു. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്.

തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ജീവന്റെ തുടിപ്പറിയാന്‍ സഹായിക്കുന്ന ഹ്യൂമന്‍ റെസ്‌ക്യു റഡാറും സേനകള്‍ ഉപയോഗിക്കുന്നുണ്ട്. തെര്‍മല്‍ ഇമേജിങ്, റഡാര്‍ സാങ്കേതിക വിദ്യകളുടെ സമന്വയമായ ഈ ഉപകരണത്തിന് 16 അടി താഴ്ചയില്‍ വരെ സിഗ്‌നലുകള്‍ കണ്ടെത്താനാകും. 40 സെ.മീ കനമുള്ള കോണ്‍ക്രീറ്റ് പാളികളിലൂടെ പോലും റഡാര്‍ സിഗ്‌നലുകള്‍ കടന്നു പോകും. കൃത്യമായി സ്ഥാനനിര്‍ണയം നടത്തുമെന്നതിനാല്‍ തിരച്ചില്‍ കേന്ദ്രീകൃതമാക്കാനും റഡാര്‍ സഹായകമാണ്.

മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഡ്രോണ്‍ അടിസ്ഥാനപ്പെടുത്തിയുള്ള റഡാറും ഉടനെ വിന്യസിക്കും. ചാലിയാറും കൈവഴിയും കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ പോലീസിന്റെയും നീന്തല്‍ വിദഗ്ധരുടെയും നേതൃത്വത്തില്‍ മുന്നേറുന്നുണ്ട്.

അതേസമയം, നാലാം ദിനം തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ ഉച്ചവരെ 11 ശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നീ മേഖലകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരണ സംഖ്യ ഇതിനോടകം മുന്നൂറ് പിന്നിട്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 205 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 84 സ്ത്രീകളും, 93 പുരുഷന്‍മാരും 48 കുട്ടികളും ഉള്‍പ്പെടുന്നു. 133 ശരീരഭാഗങ്ങളും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 140 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഔഗ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണെന്നും കണക്കുകള്‍ പറയുന്നു. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഫയല്‍ ചിത്രം
വയനാട് ദുരന്തത്തിനു മുൻപ് കേരളത്തിന് അപകട മുന്നറിയിപ്പ് ലഭിച്ചിരുന്നോ? അമിത് ഷാ പറഞ്ഞതിലെ വാസ്തവമെന്ത്?

ദുരന്തമേഖയെയും സമീപ പ്രദേശങ്ങളെയും ആറ് സോണുകളായി തിരിച്ചാണ് നാലാം ദിനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നത്. അട്ടമലയും ആറന്‍മലയുമാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണ്‍, പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരമാണ് ആറാമത്തെ സോണ്‍. സമുദ്രനിരപ്പില്‍നിന്ന് 1550 മീറ്റര്‍ ഉയരത്തിലാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം. എട്ടുകിലോമീറ്ററുകളോളം ദൂരം പാറക്കെട്ടുകളും കൂറ്റന്‍ വൃക്ഷങ്ങളും ഒഴുകിയെത്തി. ഏകദേശം 86,000 ചതുരശ്ര മീറ്ററാണ് ദുരന്തമേഖലയായി കരുതുന്നത്.

logo
The Fourth
www.thefourthnews.in