റിപ്പോർട്ടർ ചാനലിനെതിരെ ഡബ്ല്യുസിസി; ഹേമ കമ്മിറ്റിക്ക്  മൊഴിനൽകിയ സ്ത്രീകളുടെ സ്വകാര്യതയ്ക്കുമേൽ കടന്നുകയറുന്നു

റിപ്പോർട്ടർ ചാനലിനെതിരെ ഡബ്ല്യുസിസി; ഹേമ കമ്മിറ്റിക്ക് മൊഴിനൽകിയ സ്ത്രീകളുടെ സ്വകാര്യതയ്ക്കുമേൽ കടന്നുകയറുന്നു

ഒരു സിനിമ സെറ്റിൽ നടിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് റിപ്പോർട്ടർ ചാനൽ തിങ്കളാഴ്ച പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് ഡബ്ള്യു സി സി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്
Updated on
1 min read

ഹേമ കമ്മിറ്റിക്ക് മുൻപാകെ സിനിമ പ്രവർത്തകരായ സ്ത്രീകൾ നൽകിയ രഹസ്യമൊഴികൾ 'റിപ്പോർട്ടർ ചാനൽ' ദുരുപയോഗം ചെയ്യുന്നുവെന്ന് വുമൺ ഇൻ സിനിമ കളക്ടീവ്. ഈ വിഷയമുന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന് ഡബ്ള്യുസിസി തിങ്കളാഴ്ച തുറന്ന കത്തെഴുതി. റിപ്പോർട്ടർ ചാനൽ നടത്തുന്നത് സ്വകാര്യതക്കെതിരായ കടന്നുകയറ്റമാണ്. അത്തരം സമീപനം തടയണമെന്നും സംഘടന ആവശ്യപ്പെട്ടു. സിനിമ സെറ്റിൽ ഒരു നടിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് റിപ്പോർട്ടർ ചാനൽ തിങ്കളാഴ്ച പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് ഡബ്ള്യു സി സി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

റിപ്പോർട്ട് ചാനലിലൂടെ തിങ്കളാഴ്ച പ്രക്ഷേപണം ചെയ്ത വാർത്ത, അതിജീവിത ആരെന്ന് തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണെന്നും ഡബ്ള്യു സി സി ചൂണ്ടിക്കാട്ടി. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമെന്ന പ്രതീതിയിൽ സ്വകാര്യ മാധ്യമസ്ഥാപനം നടത്തുന്ന പ്രവർത്തികൾ സ്ത്രീ ജീവിതങ്ങളെ ദുരിതപൂർണമാക്കുകയാണെന്നും അവർ ആരോപിച്ചു.

റിപ്പോർട്ടർ ചാനലിനെതിരെ ഡബ്ല്യുസിസി; ഹേമ കമ്മിറ്റിക്ക്  മൊഴിനൽകിയ സ്ത്രീകളുടെ സ്വകാര്യതയ്ക്കുമേൽ കടന്നുകയറുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും

ഡബ്ല്യു സി സി മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്

താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത് . എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു . പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ് . പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.

വിശ്വസ്തതയോടെ

ഡബ്ല്യുസിസി

logo
The Fourth
www.thefourthnews.in