യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് കുടുംബം : ആരോപണങ്ങൾ നിഷേധിച്ച് പെൺകുട്ടി

യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് കുടുംബം : ആരോപണങ്ങൾ നിഷേധിച്ച് പെൺകുട്ടി

സഹോദരന് അയച്ച സന്ദേശത്തിൽ തന്റെ വീട്ടിൽ നിന്ന് ഷാരോണിന് വിഷമേറ്റിട്ടില്ലെന്നും താൻ സ്ഥിരമായി കഴിക്കുന്ന കഷായമാണ് ഷാരോണിന് നൽകിയതെന്നും പെൺകുട്ടി
Updated on
1 min read

തിരുവനന്തപുരം പാറശാലയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് സുഹൃത്തായ പെൺകുട്ടി. മുര്യങ്കര ജെ പി ഹൗസിൽ ജയരാജിന്റെ മകൻ ജെ പി ഷാരോൺരാജ് മരിച്ചത് വനിതാസുഹൃത്തിന്റെ വീട്ടിൽ നിന്ന് പാനീയം കുടിച്ച ശേഷമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ പെൺകുട്ടി ഷാരോണിന്റെ സഹോദരന് അയച്ച സന്ദേശത്തിൽ തന്റെ വീട്ടിൽ നിന്ന് ഷാരോണിന് വിഷമേറ്റിട്ടില്ലെന്നും താൻ സ്ഥിരമായി കഴിക്കുന്ന കഷായമാണ് ഷാരോണിന് നൽകിയതെന്നും പെൺകുട്ടി വ്യക്തമാക്കി.

നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥി ജെ പി ഷാരോൺരാജ് ഈ മാസം 25നാണ് മരിച്ചത്. പതിനാലാം തീയതിയാണ് ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നത്. പെൺകുട്ടി കഷായവും മാംഗോ ജ്യൂസും കുടിക്കാന്‍ കൊടുത്തെത്ത് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനുശേഷം ഷാരോൺ ഛർദ്ദിച്ച് അവശനായാണ് പുറത്തിറങ്ങി വന്നതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും പറയുന്നു. സുഹൃത്തിനെ പുറത്തുനിർത്തിയാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയത്.

തിരിച്ച് വീട്ടിലെത്തിയ ശേഷം ഛർദ്ദിയും അവശതകളും കൂടിയതോടെ രാത്രിയില്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനകൾക്ക് ശേഷം തിരിച്ചയച്ചെങ്കിലും തൊട്ടടുത്ത ദിവസം ആരോഗ്യനില ഗുരുതരമായപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കൊണ്ടുപോയി. രണ്ടാം ദിവസം വായിൽ വ്രണങ്ങൾ രൂപപ്പെട്ട് ഭക്ഷണം കഴിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് വീണ്ടും ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ആന്തരികാവയവങ്ങളുടെ പ്രവർത്തനം പതുക്കെ തകരാറിലായി. വൃക്കയുടെ പ്രവർത്തനം പൂർണമായി നിലച്ചതിനെ തുടർന്ന് ഒൻപത് ദിവസത്തിനുള്ളിൽ അഞ്ച് തവണ ഡയാലിസിസ് നടത്തിയിരുന്നു. തുടർന്നാണ് മരണം.

വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു. സംഭവത്തിൽ പാറശാല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in