ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തന്‍ ടാറ്റ അന്തരിച്ചു

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തന്‍ ടാറ്റ അന്തരിച്ചു

1991 മാര്‍ച്ചിലാണ് ടാറ്റ സണ്‍സിന്‌റെ ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേല്‍ക്കുന്നത്
Updated on
1 min read

പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രത്തന്‍ ടാറ്റയെ ഇന്നലെ വൈകീട്ട് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു.

കഴിഞ്ഞ ദിവസമാണ് രത്തന്‍ ടാറ്റയെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് വാര്‍ത്തയായതോടെ താന്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയതാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചിരുന്നു.

ടാറ്റ ഗ്രൂപ്പിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ഘടനയെ മെച്ചപ്പെടുത്തുന്നതിനായി സംഭാവനകള്‍ നല്‍കിയ അസാധാരണ നേതൃപാഠവമുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് ടാറ്റ സണ്‍സ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.

''ടാറ്റ ഗ്രൂപ്പിന് രത്തൻ ടാറ്റ ചെയർമാൻ മാത്രമായിരുന്നില്ല. എനിക്ക് അദ്ദേഹം ഒരു വഴികാട്ടിയും സുഹൃത്തുമായിരുന്നു. അദ്ദേഹമൊരു പ്രചോദനമായിരുന്നു. അദ്ദേഹത്തിനു കീഴില്‍ ടാറ്റ ഗ്രൂപ്പില്‍ ആഗോളതലത്തില്‍ മുദ്രപതിപ്പിക്കാൻ സാധിച്ചു,'' ചന്ദ്രശേഖരൻ പറഞ്ഞു.

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തന്‍ ടാറ്റ അന്തരിച്ചു
ഇന്ത്യയിലെ സാധാരണക്കാർക്കൊപ്പം 'സഞ്ചരിച്ച' വ്യവസായി; രത്തൻ ടാറ്റ വിടപറയുമ്പോള്‍

രത്തൻ ടാറ്റയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവർ അനുശോചിച്ചു. "ദീർഘവീക്ഷണമുള്ള വ്യവസായി, അനുകമ്പയുള്ള ആത്മാവ്, അസാധാരണ മനുഷ്യത്വം," പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പഴയതും ആദരിക്കപ്പെടുന്നതുമായ ഒരു വ്യവസായ സ്ഥാപനത്തിന് സുസ്ഥിരമായ നേതൃത്വം നല്‍കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ സംഭാവനകള്‍ ബോർഡ്റൂമിന് പുറത്തെത്തി. അദ്ദേഹത്തിന്റെ വിനയം, ദയ, സമൂഹത്തെ മികച്ചതാക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയിലൂടെ അദ്ദേഹം നിരവധി ആളുകൾക്ക് പ്രിയങ്കരനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

രത്തൻ ടാറ്റയുടെ മരണത്തില്‍ അതിയായ ദുഖമുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയിലെ വ്യവസായ മേഖലയിലെ തന്നെ ഏറ്റവും തലപ്പൊക്കമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. നമ്മുടെ സമ്പദ് വ്യവസ്ഥ, വ്യാപാരം, വ്യവസായം എന്നിവയ്ക്ക് അദ്ദേഹം മഹത്തായ സംഭാവനകള്‍ നല്‍കിയെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

1991 മാര്‍ച്ചിലാണ് ടാറ്റ സണ്‍സിന്‌റെ ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേല്‍ക്കുന്നത്. 2012 ഡിസംബര്‍ 28ന് വിരമിച്ചു. രത്തന്‌റെ ഭരണകാലത്ത് ടാറ്റയുടെ വരുമാനം പതിന്മടങ്ങ് വര്‍ധിച്ചു. 1991-ലെ പതിനായിരം കോടി വിറ്റുവരവില്‍നിന്ന് 2011-12 കാലയളവില്‍ 100.09 ബില്യന്‍ ഡോളറിന്‌റെ വര്‍ധനയാണ് ഉണ്ടായത്. ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും രത്തന്‌റെ കാലയളവിലുണ്ടായി. 2000-ല്‍ 450 മില്യന്‍ ഡോളറിന് ടാറ്റ ടീ ടെറ്റ്‌ലിയില്‍ നിന്നാരംഭിച്ച് 2007-ല്‍ ടാറ്റ സ്റ്റീല്‍, 2008-ല്‍ ടാറ്റ മോട്ടോഴ്‌സിന്‌റെ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ എന്നിവയിലുമെത്തി. അടുത്ത വര്‍ഷം കമ്പനി ടാറ്റ നാനോ കാർ പുറത്തിറക്കി.

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തന്‍ ടാറ്റ അന്തരിച്ചു
ഭീകരാക്രമണത്തിലും വിറച്ചില്ല, ബാധിക്കപ്പെട്ടവരെ ചേർത്തുനിർത്തി; താജിന് മുന്നില്‍ ഉലയാതെ നിന്ന രത്തൻ ടാറ്റ

2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും രത്തന്‍ ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. തന്റെ വരുമാനത്തിന്റെ 60-65ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത രത്തൻ ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹികളില്‍ ഒരാൾ കൂടിയായിരുന്നു.

logo
The Fourth
www.thefourthnews.in