ഇന്ത്യയെ കണ്ടെത്തി രാഹുല്‍ ഗാന്ധി; ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിടുമ്പോള്‍

ഇന്ത്യയെ കണ്ടെത്തി രാഹുല്‍ ഗാന്ധി; ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിടുമ്പോള്‍

രാഹുൽ ഗാന്ധി നയിക്കുന്ന കാൽനട യാത്രയായ ഭാരത് ജോഡോ യാത്രയുടെ പ്രധാന സവിശേഷതകൾ വിലയിരുത്തുകയാണ് മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ലേഖകൻ
Updated on
3 min read

സെപ്റ്റംബര്‍ മാസത്തിലെ ഒരു ഓണക്കാലത്താണ് ഭാരത് ജോഡോയാത്ര കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്നത്. നൂറ് ദിവസം കഴിഞ്ഞ് കേരളവും തമിഴ്‌നാടും, തെലങ്കാനയും ആന്ധ്രയും, മഹാരാഷ്ട്രയും മധ്യപ്രദേശും കടന്ന് രാജസ്ഥാനിലെ അതിശൈത്യത്തില്‍ യാത്ര എത്തി നില്‍ക്കുകയാണ്. ഭാരത് ജോഡോ യാത്രയ്ക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞ ആളുകള്‍ തന്നെ 100 ദിവസം കഴിയുമ്പോള്‍ കൂടുതല്‍ ഗൗരവത്തോടെ കാണുന്നത് രാജ്യത്തെ പൊതു സമൂഹത്തില്‍ ഉണ്ടാക്കിയ ചലനം ഒന്നു കൊണ്ടു മാത്രമാണ്. ദേശീയ മാധ്യമങ്ങള്‍ പോലും ജോഡോയാത്രയെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതരായതും യാത്രയുടെ വിജയത്തിന്റെ അളവുകോലാണ്.

ഭാരത് ജോഡോ യാത്രയുടെ പ്രധാന ആശയം രാഷ്ട്രീയത്തിനപ്പുറമുള്ള സ്‌നേഹവും ഒരുമയുമാണ്. ഈ സ്‌നേഹത്തിന്റെ, ഒത്തുചേരലിന്റെ നൂറുദിനങ്ങള്‍ കൂടിയാണ് ആഘോഷിക്കുന്നത്.

ഭാരത് ജോഡോ യാത്രയുടെ പ്രധാന ആശയം രാഷ്ട്രീയത്തിനപ്പുറമുള്ള സ്‌നേഹവും ഒരുമയുമാണ്. ഈ സ്‌നേഹത്തിന്റെ, ഒത്തുചേരലിന്റെ നൂറുദിനങ്ങള്‍ കൂടിയാണ് നമ്മളിന്ന് ആഘോഷിക്കുന്നത്.

ഭാരത് ജോഡോ യാത്രയ്ക്ക് പ്രധാനമായും മൂന്ന് സവിശേഷതകളാണ് ഞാന്‍ കണ്ടത്. സമകാലിക ഇന്ത്യയെ കണ്ടെത്തുവാന്‍ കഴിയുന്നു എന്നതാണ് യാത്രയുടെ ഏറ്റവും വലിയ സവിശേഷത. സ്വാതന്ത്ര്യ ദിനത്തിന് അപ്പുറം 75 വര്‍ഷം പൂര്‍ത്തികരിക്കുമ്പോള്‍ ഇന്ത്യ എവിടെ എത്തിയിരിക്കുന്നു എന്നതിലേക്കുള്ള തിരിഞ്ഞു നോട്ടം തന്നെയാണ് ഈ യാത്ര. വിവിധ ഭാഷകളിലൂടെ, യാത്രകളിലൂടെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലാനാണ് ഓരോ ദിവസവും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും ശ്രമിക്കുന്നത്. ബിജെപി അടക്കമുള്ള തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ അവരുടെ അജണ്ടയിലേക്ക് ഇന്ത്യയെ ചുരുക്കാന്‍ ശ്രമിക്കുമ്പോള്‍ ഏത് അജണ്ടകള്‍ക്ക് അപ്പുറവും വിശാല മനസ്സോടെ ഉള്‍ക്കൊള്ളേണ്ടതാണ് ഇന്ത്യന്‍ ജനാധിപത്യം എന്ന സന്ദേശമാണ് ജോഡോ യാത്ര നൂറ് ദിനം പിന്നിടുമ്പോള്‍ നല്‍കുന്നത്.

വിവിധ ഭാഷകളിലൂടെ, യാത്രകളിലൂടെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലാനാണ് ഓരോ ദിവസവും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും ശ്രമിക്കുന്നത്.

യാത്രയുടെ രണ്ടാമത്തെ സവിശേഷത രാഹുല്‍ ഗാന്ധി എന്ന വ്യക്തിയില്‍ ഉണ്ടായിട്ടുള്ള വികാരവും സ്വീകാര്യതയുമാണ്. രാഹുല്‍ ഗാന്ധിയെ പലപ്പോഴും വക്രീകരിച്ചുമാത്രമാണ് ചാനലുകള്‍ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തോട് അടുത്തിടപഴകിയ അളുകള്‍ക്ക് ഒരു നേതാവ് എന്ന നിലയില്‍ അടുത്തറിയാം. വിഷയങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം കണക്കിലാക്കുന്ന താല്‍പര്യം എടുത്ത് പറയോണ്ട ഒന്നാണ്. സാമ്പത്തിക രംഗത്തടക്കം വലിയ അറിവും കാഴ്ചപ്പാടുമുള്ള വ്യക്തിയാണ് ഞാന്‍ മനസ്സിലാക്കിയടത്തോളം രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സമൂഹത്തെ കുറിച്ചുള്ള അദ്ദേത്തിന്റെ നിലപാടുകള്‍ കാഴ്ചപാടുകള്‍ എന്നിവയെല്ലാം യാത്രയുടെ ഭാഗമായിട്ടുള്ള സംഭാഷണങ്ങളില്‍ കാണുവാന്‍ സാധിച്ചിട്ടുണ്ട്.

ടെലി പ്രോംപ്റ്ററിന്റെ സഹായമില്ലാതെ സ്‌ക്രിപ്റ്റില്ലാതെ രണ്ട് വിദഗ്ധര്‍ സംസരിക്കുന്ന കാഴ്ചയുടെ വിശാല അര്‍ത്ഥതലങ്ങള്‍ ജനങ്ങള്‍ക്ക് വ്യകതമായി മനസിലാകും.

കഴിഞ്ഞ ദിവസം ആഗോളതലത്തില്‍ പ്രശസ്തനും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ രഘുരാം രാജനുമായിട്ടുള്ള സംഭാഷണത്തില്‍ എന്ത് വ്യക്തതയോടെയാണ് രഘുറാം രാജനും രാഹുല്‍ ഗാന്ധിയും കാര്യങ്ങള്‍ സംസാരിക്കുന്നത് എന്ന് നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. ടെലി പ്രോംപ്റ്ററിന്റെ സഹായമില്ലാതെ സ്‌ക്രിപ്റ്റില്ലാതെ രണ്ട് വിദഗ്ധര്‍ സംസരിക്കുന്ന കാഴ്ചയുടെ വിശാല അര്‍ത്ഥതലങ്ങള്‍ ജനങ്ങള്‍ക്ക് വ്യകതമായി മനസിലാകും. ഇന്ത്യയെ ഭാവിയിലേക്ക് നയിക്കേണ്ട ഒരു നേതാവിന് വേണ്ട പക്വതയും രാഷ്ട്ര താല്‍പര്യവും സഹന ശക്തയും എല്ലാം തന്നെ രാഹുല്‍ ഗാന്ധി എന്ന നേതാവില്‍ ഉണ്ടെന്നുള്ളത് ഈ നൂറ് ദിവസത്തിനുള്ളില്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.

യാത്രയുടെ മൂന്നാമത്തെ സവിശേഷതയായി തോന്നുന്നത് പൊതു സമൂഹം യാത്രയോട് കാണിക്കുന്ന താല്‍പര്യമാണ്. കല, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ പ്രശസ്തരായ വ്യക്തികള്‍ അടക്കം സര്‍ക്കാരിന്റെ പ്രീതി ഇടിയുമോ എന്ന ഭയമില്ലാതെ യാത്രയ്ക്ക് ഒപ്പം അണിനിരക്കുകയാണ്. പല രാഷ്ട്രീയ പാര്‍ട്ടികളും യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞു. ആന്ധ്രയിലും തെലങ്കാനയിലും ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെ യാത്രയ്ക്ക് പിന്തുണ നല്‍കിയത് ആശാവഹമാണ്. ഇത് വരുകാല രാഷ്ട്രീയ മാറ്റങ്ങളിലേക്ക് ഒരു സൂചനയാകാം.

യാത്രയുടെ മൂന്നാമത്തെ സവിശേഷത പൊതു സമൂഹം യാത്രയോട് കാണിക്കുന്ന താല്‍പര്യമാണ്.

ഇനി രാജസ്ഥാന്‍ താണ്ടി ഡല്‍ഹിയില്‍ നിന്ന് കാശ്മീരിലേക്ക് ജാഥ എത്തി ഫെബ്രുവരി അവസാനത്തോടെ യാത്ര പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നില്‍ രാഷ്ട്രീയ കടമ്പകള്‍ ഏറെയുണ്ടെന്ന കാര്യം പാര്‍ട്ടി മനസിലാക്കുന്നുണ്ട്. ആത്യന്തികമായി മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ അധികാരം കൈയില്‍ വേണം. ജാഥ പൂര്‍ത്തിയായതിന് ശേഷം അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളിലേക്കും ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് ഇറങ്ങണം. പണ്ട് എവിടെയോ രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ട് അധികാരം വിഷമാണെന്ന് (Power is poison). എനിക്ക് അതിനോട് വ്യക്തിപരമായി യോജിപ്പില്ല. അധികാരത്തിലൂടെ മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവാന്‍ സാധിക്കുകയുള്ളു ഇക്കാലത്ത് അധികാരം ഏറ്റെടുത്തിരിക്കുന്ന ശക്തികള്‍ നാടിനെ പിളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കെതിരെ പോരാടി അധികാരത്തിലെത്തിയാല്‍ മാത്രമേ നമുക്ക് ഇന്ത്യയെ വീണ്ടെടുക്കാന്‍ കഴിയുകയുള്ളു.

ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 2024 ല്‍ ഭരണത്തിലേക്ക് നടന്നടുക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

logo
The Fourth
www.thefourthnews.in