ഹിജാബ് നിരോധനം -'സ്ഥാപിതമായ അനീതികള്‍ക്ക് അംഗീകാരം നല്‍കുന്ന നീതിന്യായം'

ഹിജാബ് നിരോധനം -'സ്ഥാപിതമായ അനീതികള്‍ക്ക് അംഗീകാരം നല്‍കുന്ന നീതിന്യായം'

കേവലം ഹിജാബ് ധരിക്കാനുള്ള അവകാശം സംബന്ധിച്ച പ്രശ്‌നം മാത്രമല്ല, നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന മൗലിക അവകാശങ്ങളില്‍ ചിലതിനെ കുറിച്ചുള്ള സുപ്രധാനമായ ചില ചോദ്യങ്ങളാണ് പരിഗണനാ വിഷയം
Updated on
11 min read

ഹിജാബ് കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ് സുപ്രീംകോടതി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുധംശു ധൂലിയ എന്നിവരുടെ ബെഞ്ചിന് മുന്നിലുള്ളത് കേവലം ഹിജാബ് ധരിക്കാനുള്ള അവകാശം സംബന്ധിച്ച പ്രശ്‌നം മാത്രമല്ല, നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന മൗലിക അവകാശങ്ങളില്‍ ചിലതിനെ കുറിച്ചുള്ള സുപ്രധാനമായ ചില ചോദ്യങ്ങളാണ് പരിഗണനാ വിഷയമാകുന്നത്. തികച്ചും വ്യത്യസ്തമായ രണ്ട് വീക്ഷണ കോണുകളിലൂടെയാണ് ഈ കേസ് പുരോഗമിച്ചത്. ഒന്ന്, ഹിജാബ് ഇസ്ലാമിന്റെ അവശ്യമതാചാരം ആണ് എന്ന വാദം. അതുകൊണ്ട് അവരെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണം എന്ന വാദം. ഇതനുസരിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും ധരിക്കേണ്ട വസ്ത്രമാണ് ഹിജാബ്. അത് അവരുടെ ഒരു തെരഞ്ഞെടുപ്പല്ല. രണ്ടാമത്തെ വാദം, ഒരു മനുഷ്യന്, താന്‍ ധരിക്കുന്ന വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ പറ്റിയാണ്.

ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മനസ്സാക്ഷിക്കുള്ള അവകാശത്തിന്റെയും കൂടുതല്‍ വിശാലമായ അര്‍ത്ഥത്തില്‍ സാഹോദര്യം എന്ന ആശയത്തിന്റെയും പശ്ചാത്തലത്തില്‍ ആണ് അവര്‍ ഇതിനെ സമീപിക്കുന്നത്. ഇരു വിഭാഗങ്ങളും വിദ്യാര്‍ഥികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെങ്കിലും, ആദ്യത്തേത് മുസ്ലിം പെണ്‍കുട്ടികളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ റദ്ദു ചെയ്യുന്നതും, രണ്ടാമത്തേത് ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അവരുടെ അവകാശങ്ങളെ, സ്വാതന്ത്ര്യത്തെ, തെരഞ്ഞെടുക്കാനുള്ള അവകാശത്തെ, വിപുലപ്പെടുത്തുന്നതുമാണ്. ഇതിലേത് വിഭാഗത്തിന്റെ വാദങ്ങളാണ് മുഖ്യമായും പരിഗണിക്കുക എന്നത് ഇന്ത്യന്‍ സുപ്രീംകോടതിയുടെ നിയമവൈജ്ഞാനിക വികാസ ചരിത്രത്തില്‍ സുപ്രധാനമായ ഒരു ഏടായിരിക്കും.

ഹെക്കോടതി വിധി

കര്‍ണാടക ഹൈക്കോടതി പ്രധാനമായും പരിഗണിച്ചത് മതവിശ്വാസത്തിന്റെ ഭാഗമായ വസ്ത്രധാരണരീതി എന്ന ആദ്യത്തെ വാദം ആണ്. ആ വാദത്തിന് പ്രാമുഖ്യം കൊടുത്ത ഹര്‍ജിക്കാര്‍ തന്നെയാണ് ഇത്തരം ഒരു സൗകര്യം കോടതിക്ക് ചെയ്തു കൊടുത്തത് എന്നും പറയാതെ വയ്യ. അങ്ങനെയാണ് ആദ്യം ഇടക്കാല ഉത്തരവിലൂടെയും പിന്നീട് അന്തിമവിധിയിലൂടെയും ഹിജാബ് നിരോധനത്തിന് ഹൈക്കോടതി അംഗീകാരം നല്‍കിയത്.

കേസിലെ നിയമസമസ്യകളെ കൗശലപൂര്‍വം ഫ്രെയിം ചെയ്താണ് കര്‍ണാടക ഹൈക്കോടതി തീരുമാനത്തിലേക്ക് എത്തിയത്

സ്ഥാപിതമായ അനീതികള്‍ക്ക് അംഗീകാരം നല്‍കലാണ് നീതിന്യായം എന്ന അനറ്റലി ഫ്രാന്‍സിന്റെ വരികളെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ നടപടി. അവകാശങ്ങളെ ഭരണഘടനാപരമായി എങ്ങനെയൊക്കെ പരിമിതപ്പെടുത്താനാവും എന്നത് സംബന്ധിച്ച ഗംഭീര പ്രബന്ധമായി ഈ വിധി മാറി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്, അതൊരു മത വസ്ത്രം ആയതുകൊണ്ടായിരുന്നുവെങ്കില്‍, അന്തിമവിധിയിലേക്ക് എത്തുമ്പോള്‍ ഒരു മതാചാരമല്ല എന്ന കാരണം കൊണ്ട് ഹിജാബ് ധരിക്കാനാവില്ല എന്ന് വരുന്നു! കേസിലെ നിയമസമസ്യകളെ കൗശലപൂര്‍വ്വം ഫ്രെയിം ചെയ്തു കൊണ്ടാണ് കര്‍ണാടക ഹൈക്കോടതി തീരുമാനത്തിലേക്ക് എത്തിയത്. നാലു ചോദ്യങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.

കര്‍ണാടക ഹൈക്കോടതി
കര്‍ണാടക ഹൈക്കോടതി

ഹിജാബ്, ഭരണഘടനയുടെ അനുഛേദം 25-ന്റെ സംരക്ഷണം അര്‍ഹിക്കുന്ന വിധം ഇസ്ലാമിന്റെ ആവശ്യമതാചാരമാണോ?

സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നത് നിയമപരമാണോ? അത് ഭരണഘടനയുടെ അനുഛേദം 19 ( 1 ) [അഭിപ്രായസ്വാതന്ത്ര്യം], അനുഛേദം 21 [സ്വകാര്യത] എന്നിവയുടെ ലംഘനം ആകുന്നുണ്ടോ?

2022 ഫെബ്രുവരി അഞ്ചിന്റെ ഗവണ്‍മെന്റ് ഉത്തരവ് നിയമപരമാണോ? അത് സ്വേച്ഛാപരവും അതുവഴി അനുച്ഛേദം 14, 15 എന്നിവയുടെ ലംഘനവുമാണോ?

ഹര്‍ജിയില്‍ ആവശ്യപ്പെടുന്ന പ്രകാരം അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ട ആവശ്യമുണ്ടോ?

അവശ്യ മതാചാര പരിശോധനയില്‍ വിരുദ്ധ അഭിപ്രായങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. കാരണം വിവിധ വിഭാഗങ്ങള്‍ ഒരേ മതത്തെയും അതിന്റെ ഗ്രന്ഥങ്ങളെയും വ്യാഖ്യാനിക്കുന്നത് പല രീതിയിലായിരിക്കും. അതിന് അനന്യമായ ഒരു വ്യാഖ്യാനം ചമയ്ക്കുന്നതിനുള്ള വൈദഗ്ധ്യം കോടതികള്‍ക്കില്ല. ഇവിടെ കോടതി കണ്ടെത്തിയത് ഹിജാബ് ഇസ്ലാമിന്റെ അവശ്യ ആചാരങ്ങളില്‍ ഒന്നല്ലെന്നാണ്.

യഥാര്‍ത്ഥത്തില്‍ കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്നത് യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബ് കൂടി അണിയുന്നത് അനുവദനീയമാണോ എന്നായിരുന്നു

രണ്ടാമത്തെ ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ വിധിന്യായത്തിന്റെ ആന്തരിക ചോദനയുടെ ബഹിര്‍സ്ഫുരണമാകുന്നത്. 'യൂണിഫോം ഏര്‍പ്പെടുത്തുന്നത് നിയമപരമാണോ' എന്നാണ് ചോദ്യം- അത് ഭരണഘടന അനുവദിക്കുന്ന യുക്തിസഹമായ നിയന്ത്രണങ്ങളുടെ പരിധിയില്‍ പെടുമോ എന്ന്. സ്‌കൂളുകളില്‍ യൂണിഫോം നിഷ്‌കര്‍ഷിക്കുന്നതിനെ ഇവിടെ ആരും എതിര്‍ത്തിട്ടില്ല. യൂണിഫോം അവകാശ ലംഘനമാണ് എന്ന് സമര്‍ത്ഥിക്കാനും ശ്രമിച്ചിട്ടില്ല. സത്യമതായിരിക്കെ ഇങ്ങനെയൊരു സാങ്കല്‍പ്പിക ചോദ്യം ഉന്നയിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് യഥാര്‍ത്ഥ നിയമപ്രശ്‌നത്തെ ഒഴിവാക്കിയെടുക്കാനാണ് എന്നു ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാകില്ല. യഥാര്‍ത്ഥത്തില്‍ കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്നത് യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബ് കൂടി അണിയുന്നത് അനുവദനീയമാണോ എന്നായിരുന്നു. ചോദ്യം അതായിരുന്നെങ്കില്‍ ഉത്തരവും മറ്റൊന്നായിരിക്കുമെന്ന് തീര്‍ച്ച.

ഹിജാബ് വിലക്കിയതിനെ തുടര്‍ന്ന് സ്‌കൂളിന് പുറത്ത് നില്‍ക്കുന്ന കുട്ടികള്‍
ഹിജാബ് വിലക്കിയതിനെ തുടര്‍ന്ന് സ്‌കൂളിന് പുറത്ത് നില്‍ക്കുന്ന കുട്ടികള്‍

വിധിയുടെ 105-ആം പേജ് നോക്കുക: ''സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായി അവര്‍ക്കിഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം എന്ന തരത്തിലുള്ള തീവ്രമായ വാദങ്ങള്‍ ക്യാംപസിനും പുറത്തും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാവുന്ന അച്ചടക്കരാഹിത്യത്തിലേക്കാവും നയിക്കുക.'' വളരെ ശരിയായ നിരീക്ഷണമാണ്.പക്ഷേ അത്തരമൊരു വാദം ഇവിടെ ആരും ഉന്നയിച്ചിട്ടില്ല എന്ന് മാത്രം. ഇല്ലാത്ത വാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, അതിനെ ഖണ്ഡിച്ച്, ഈ പ്രശ്‌നത്തെ സാധൂകരിക്കാന്‍ ശ്രമിക്കുകയാണ് കോടതി. വിധി തുടര്‍ന്ന് വായിക്കുക: ''സ്‌കൂളിലെ ഡ്രസ്സ് കോഡ് മൗലികാവകാശവിരുദ്ധമാണ് എന്ന് ആരോപിച്ചുകൊണ്ട് ഒറ്റയടിക്ക് അതെല്ലാം നിരോധിക്കണമെന്ന വാദം വിചിത്രമാണ്.'' ഈ വിചിത്ര വാദം കോടതി തന്നെ സങ്കല്പിച്ചെടുത്തതാണെന്നു മാത്രം!

യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമല്ല എന്ന് കാണിക്കാന്‍ ഹൈക്കോടതി സ്വീകരിക്കുന്ന മറ്റൊരു മാര്‍ഗം ക്ലാസ്സ് മുറി ഒരു 'നിയന്ത്രിത പൊതു ഇടം' (Qualified Public Space) ആണെന്ന് സ്ഥാപിക്കുകയാണ്. നിയന്ത്രിത പൊതു ഇടങ്ങളില്‍ മൗലിക അവകാശങ്ങള്‍ക്ക് മറ്റുള്ള ഇടങ്ങളിലെ അത്ര പ്രാമാണിത്തമില്ലത്രേ! എന്താണ് ഈ 'നിയന്ത്രിത പൊതു ഇടം' ? കോടതിയ്ക്ക് സംശയമൊന്നുമില്ല: ''സ്‌കൂളുകള്‍, കോടതികള്‍, വാര്‍-റൂമുകള്‍, ഡിഫെന്‍സ് ക്യാമ്പുകള്‍'' എന്നിവയൊക്കെ നിയന്ത്രിത പൊതു ഇടമാണെന്നാണ് പറയുന്നത്. യുദ്ധമുറികളും, ക്യാമ്പുകളും സ്‌കൂളുകളും തമ്മിലെന്ത് എന്ന് അത്ഭുതം കൂറുന്നവര്‍ക്ക് എന്തുകൊണ്ട് സ്‌കൂളുകളില്‍ മൗലികാവകാശങ്ങള്‍ അത്രകണ്ട് ബാധകമല്ല എന്ന വിശദീകരണം കൂടി വായിച്ചാല്‍ തൃപ്തിയാകും.

''ഇത്തരമിടങ്ങളില്‍ മുഖ്യമായ അവകാശങ്ങള്‍ പോലും ആനുമാനിക അവകാശങ്ങളായി രൂപാന്തരം പ്രാപിക്കും. ഉദാഹരണത്തിന് സാധാരണ പൗരനേക്കാള്‍ അവകാശങ്ങള്‍ കുറവായിരിക്കും ഒരു വിചാരണ തടവുകാരന്. വിചാരണ തടവുകാരനെക്കാള്‍ കുറഞ്ഞ അവകാശങ്ങള്‍ മാത്രമായിരിക്കും കുറ്റവാളിക്ക്.'' സ്‌കൂളുകളിലും ജയിലുകളിലെന്നപോലെ അവകാശങ്ങള്‍ നിയന്ത്രിതമായിരിക്കുമെന്നര്‍ഥം. ഇക്കാര്യംകൊണ്ടു തന്നെ പൊതു ഇടങ്ങളില്‍ ബാധകമായ കണിശമായ ഭരണഘടനാപരിശോധനകള്‍ ഇവിടെ ബാധകമല്ല.

ഹിജാബ് ധരിച്ച കുട്ടികളെ തടയുന്ന പോലീസ്‌
ഹിജാബ് ധരിച്ച കുട്ടികളെ തടയുന്ന പോലീസ്‌

അങ്ങനെയാണ് വസ്ത്രധാരണം അനുച്ഛേദം 19 ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനുച്ഛേദം 21 അനുസരിച്ച് സ്വകാര്യതയുടെയും ഭാഗമാണെന്ന വാദത്തെ കോടതി മറികടന്നത്. അല്ലാത്തപക്ഷം കര്‍ശനമായ നിയമപരിശോധന അനിവാര്യമായി വരും. ഗവണ്മെന്റ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണം ആനുപാതികമാണ് എന്ന് തെളിയിക്കണം. അതായത്, ഗവണ്മെന്റ് നടപടിക്ക് നീതിയുക്തമായ ലക്ഷ്യമുണ്ടാകണം, ലക്ഷ്യവുമായി യുക്തിപരമായ ഒരു ബന്ധമുണ്ടാകണം, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവില്‍ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നു തെളിയിക്കണം), പൗരാവകാശത്തെ ക്രമാതീതമായ തരത്തില്‍ ഹനിക്കാതെ അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം എന്നിങ്ങനെ. ഇവിടെ ആ പരിശോധനകളൊക്കെ ഒഴിവാക്കിയിരിക്കുന്നു. ''മനുഷ്യാവകാശങ്ങള്‍ സാര്‍വലൗകികമാണ്, എന്നാല്‍ അവയുടെ നിയന്ത്രണം ഒരു ഭരണഘടനാ യാഥാര്‍ഥ്യമാണ്'' എന്നാണ് കോടതിയുടെ വെളിപാട്.

ഇതിന് മുന്‍പ് സ്‌കൂളുകളെ ജയിലുകളോട് ഉപമിച്ചത് ജര്‍മന്‍ തത്വചിന്തകനായിരുന്ന ഇവാന്‍ ഡൊമിനിക്ക് ഇല്ലിച്ചിന്റെ 'ഡീസ്‌കൂളിങ് സൊസൈറ്റി' എന്ന പ്രസിദ്ധമായ പുസ്തകത്തിലാണ്. ഏകാധിപത്യപരമായ അധികാരഘടനയും, അച്ചടക്കവും, സ്വാതന്ത്ര്യ രാഹിത്യവും നിലനില്‍ക്കുന്ന സ്‌കൂളിങ് സംവിധാനത്തെക്കുറിച്ചുള്ള വിമര്‍ശനമായിരുന്നു അത്. ഫൂക്കോയും സ്‌കൂളും ജയിലും തമ്മിലുള്ള ഘടനാപരമായ സാമ്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഇല്ലിച്ചിനും ഫുക്കോയ്ക്കും ശേഷം ഇതാ കര്‍ണാടക ഹൈക്കോടതി സ്‌കൂളും ജയിലും തമ്മിലുള്ള നിഗൂഢ വ്യാമം അളന്നു തീര്‍ക്കുകയാണ്.

'ക്ലാസ് മുറി സമൂഹത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഇടമാകണം, സാമൂഹികമായും ധാര്‍മികമായും സമൂഹത്തിന്റെ പ്രതിബിംബം ആയിരിക്കണം', എന്ന ഹര്‍ജിക്കാരുടെ വാദത്തെ പരിഹസിച്ചുകൊണ്ട്, ഹിജാബ് ധരിക്കുന്നത് യൂണിഫോമിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തും എന്നാണ് ഹൈക്കോടതി പറയുന്നത്.

സുപ്രീംകോടതിക്ക് മുന്നിലുള്ള നിയമപ്രശ്‌നങ്ങള്‍

കര്‍ണാടക ഹൈക്കോടതിക്ക് മുന്നില്‍ നിരവധി ഭരണഘടന പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു എങ്കിലും പ്രധാനമായും കേസ് മുന്നോട്ടുപോയത് അവശ്യമതാചാരം എന്ന ഒറ്റ പോയിന്റിലാണ് കോടതിവിധിയും ഏറെ ചര്‍ച്ചചെയ്യുന്നത് അവശ്യമതാചാരം സംബന്ധിച്ച പ്രശ്‌നങ്ങള്‍ തന്നെയാണ്. വസ്ത്രത്തിന്റെ പേരില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട സംഭവത്തെ കേവലം മതാചാരമായി ചുരുക്കി കാണുന്നത് തെറ്റാണ്. യഥാര്‍ത്ഥത്തില്‍ ഒരു മതേതര ജനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറി പരിഗണിക്കേണ്ട ഒരു വിഷയമേയല്ല അത്.

അവശ്യമതാചാരം

അവശ്യ-മതാചാരം (essential religious practice) എന്ന നിയമവിചാരം തന്നെ അസംബന്ധമാണ്. ഒരു ആചാരം മതത്തിന്റെ അവശ്യഘടകമാണോ എന്ന കാര്യത്തില്‍ അന്തിമ വിധി പറയാനുള്ള കഴിവോ വൈദഗ്ധ്യമോ കോടതികള്‍ക്കില്ല. ഈ ആചാരങ്ങള്‍ ഭരണഘടന അനുശാസിക്കും വിധം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമാണോ എന്ന പരിശോധന മാത്രമായിരിക്കണം കോടതികള്‍ ഏറ്റെടുക്കേണ്ട ദൗത്യം. 1954-ലെ ശിരൂര്‍ മഠ കേസ് (The Commissioner, Hindu Religious Endowments, Madras v Shri Lakshmindar Tirtha Swamiyar of Shri Shirur Mutt) മുതല്‍ 2017-ലെ മുത്തലാക്ക് (Shayara Bano v Union of India) കേസിലും ശബരിമല (Indian Young Lawyers Association vs The State Of Kerala) കേസിലും വരെ നമ്മുടെ സുപ്രീംകോടതി അവശ്യ-മതാചാര പരിശോധന നടത്തി. മതങ്ങളുമായി ബന്ധപ്പെട്ട മതേതര പ്രവര്‍ത്തനങ്ങള്‍ (ഭരണനിര്‍വഹണം പോലുള്ളവ) കോടതികള്‍ക്ക് സാധാരണഗതിയില്‍ ഇടപെടാവുന്ന മേഖലയാണെന്നും എന്നാല്‍ വിശ്വാസസംബന്ധിയായ വ്യവഹാരങ്ങളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്നുമായിരുന്നു തീരുമാനം. പക്ഷേ അതിന് പരിഗണനാവിഷയം മതത്തിന്റെ 'അവശ്യ-ആചാര'മാണെന്നു തെളിയിക്കണം. പണ്ഡിതാഭിപ്രായങ്ങളും മതഗ്രന്ഥങ്ങളും പരിശോധിച്ച് ആത്മീയ വിഷയങ്ങളില്‍ കോടതി തീര്‍പ്പു കല്‍പ്പിക്കുന്ന സാഹചര്യമുണ്ടായി.

കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍, ആവശ്യമതാചാര പരിശോധനയുടെ തുടക്കം ഡോ. അംബേദ്കറുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ഭരണഘടനാ നിര്‍മാണ സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഉദ്ധരിക്കുകയാണ് ഹൈക്കോടതി: ''ജനനം മുതല്‍ മരണം വരെ മതബന്ധിതമാണ് ഇന്ത്യന്‍ സമൂഹം. എന്നാല്‍ ഇനി, മതത്തിന്റെ നിര്‍വചനം, അവശ്യമായും (essentially) മതപരമായ ആചാരാനുഷ്ടാനങ്ങളിലേക്കും വിശ്വാസത്തിലേക്കും മാത്രമായി പരിമിതപ്പെടുത്താന്‍ നമ്മള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.'' ഇവിടെ essentially religious practice (അടിസ്ഥാനപരമായി മതപരമായ ആചാരങ്ങള്‍), essential religious practice (അവശ്യ മതാചാരങ്ങള്‍) എന്നിവയെ കൂട്ടിക്കുഴക്കുകയാണ് കോടതി. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്.

വസ്ത്രത്തിന്റെ പേരില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടത് കേവലം മതാചാരമായി ചുരുക്കി കാണുന്നത് തെറ്റാണ്

Essentially religious practice എന്ന് വച്ചാല്‍ അടിസ്ഥാനപരമായി മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നാണര്‍ത്ഥം; ആര്‍ട്ടിക്കിള്‍ 25 (2)(എ)-യില്‍ പറയുന്ന പോലെ സാമ്പത്തികവും, ധനപരവും, രാഷ്ട്രീയവും മറ്റു മതേതരവുമായ പ്രവര്‍ത്തികളില്‍ പെടാത്ത മത സംബന്ധിയായ കാര്യങ്ങള്‍. അത്തരം കാര്യങ്ങളില്‍, അവ പൊതുസമാധാനത്തിനോ ധാര്മികതയ്‌ക്കോ, ആരോഗ്യത്തിനോ വിരുദ്ധമാകാത്തിടത്തോളം കാലം, സ്റ്റേറ്റിന് ഇടപെടാന്‍ കഴിയില്ല എന്നാണ് അനുച്ഛേദം 25-ന്റെ നേര്‍വായനയില്‍നിന്നും നമുക്ക് മനസിലാവുക. എന്നാല്‍ നമ്മുടെ ഭരണഘടനാകോടതികള്‍ essential religious practice (അവശ്യ മതാചാരങ്ങള്‍) എന്ന ഒരു സംജ്ഞ കൊണ്ടുവന്നു. മതത്തിന്റെ അവശ്യ ആചാരമേത് എന്ന് കോടതികള്‍ തീരുമാനിക്കുമെന്ന് വന്നു. ഈ ജുഡീഷ്യല്‍ അസംബന്ധം ഇന്നും തുടരുന്നു. ശബരിമല കേസില്‍ ജസ്റ്റിസ്. ഇന്ദു മല്‍ഹോത്രയുടെയും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെയും വിധിന്യായങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്.

ഭരണഘടനാ കോടതികള്‍ പൗരോഹിത്യകോടതികളുടെ ചുമതല ഏറ്റെടുക്കുന്നത് മതേതര ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല. ഒരാളുടെ മതവും ആചാരവും തികച്ചും വ്യക്തിപരമായ കാര്യമാണ്, കോടതികള്‍ തീര്‍പ്പുകല്പിക്കേണ്ട കാര്യമല്ല. അത് വ്യക്തിയുടെ വിശ്വാസത്തിന്റെയും, മനഃസാക്ഷിയുടെയും, തെരഞ്ഞെടുപ്പിന്റെയും, സാംസ്‌കാരിക ബോധ്യങ്ങളുടെയും കാര്യമാണ്. കോടതിയോ, സ്റ്റേറ്റോ അല്ല അവയില്‍ തീര്‍പ്പു കല്പിക്കേണ്ടത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, മധ്യകാലഘട്ടത്തിലെ പൗരോഹിത്യ കോടതികളുടെ പണി ഭരണഘടനാ കോടതികള്‍ എടുക്കേണ്ടതില്ല. എന്നാല്‍ ആചാരങ്ങള്‍ പൊതുസമാധാനത്തിനോ ആരോഗ്യത്തിനോ ധാര്‍മികതയ്‌ക്കോ വിരുദ്ധമാകുന്നിടത്ത് ഭരണഘടനയുടെ അനുച്ഛേദം 25(1) അനുശാസിക്കുംവിധമുള്ള ഇടപെടലുകള്‍ ഉണ്ടാവുകയും വേണം.

എന്നാല്‍ മത വിശ്വാസവും ഭരണഘടനയും സംബന്ധിച്ച ശബരിമല കേസിലെ തീര്‍പ്പ് ഇപ്പോള്‍ പുനഃപരിശോധനാ ഹര്‍ജിയുടെ ഫലമായി ഏഴംഗ വിശാല ബഞ്ചിനു വിട്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യവും ഭരണഘടനയുമായി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ് പുനഃപരിശോധനാ വേളയില്‍ സുപ്രീംകോടതി ഫ്രെയിം ചെയ്തത്. അത് പരിശോധിക്കാനുള്ള ഏഴംഗ ബെഞ്ച് ഉടന്‍ തന്നെ രൂപീകരിക്കാനുള്ള സാധ്യതയൊന്നും കാണുന്നുമില്ല. അക്കാര്യത്തില്‍ തീര്‍പ്പുണ്ടാകാതെ ഈ വിഷയത്തില്‍ ഒരു അന്തിമ വിധി പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതായത് അംന ബിന്ദ് ബഷീര്‍ കേസിലും (Amnah Bint Basheer vs Central Board Of Secondary Education on 23 July, 2015) നതര്‍ഷ റഹീം കേസിലും (Natharsha Rahim vs Central Board Of Secondary Education, 2014) കേരള ഹൈക്കോടതിയും ബിജോയ് ഇമ്മാനുവല്‍ കേസില്‍ (Bijoe Emmanuel & Ors vs State Of Kerala & Ors on 11 August, 1986) സുപ്രീം കോടതിയും വിധി പറഞ്ഞപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യമല്ല ഇന്ന്.

അഭിപ്രായ സ്വാതന്ത്ര്യം

അഭിപ്രായ സ്വാതന്ത്ര്യം കേവലം വര്‍ത്തമാനം പറയുന്നതിനുള്ള സ്വാതന്ത്ര്യമല്ല, എല്ലാ തരത്തിലുള്ള ആശയ പ്രകാശനങ്ങളെയും അത് ഉള്‍ക്കൊള്ളുന്നുണ്ട്. വസ്ത്രധാരണവും ഒരു തരത്തിലുള്ള ആശയപ്രകാശനമാണ്. സ്വയം നെയ്‌തെടുത്ത ഖദര്‍ വസ്ത്രം മാത്രം അണിഞ്ഞ ഗാന്ധിയും കോട്ട് ധരിച്ച അംബേദ്കറും അവരുടെ വസ്ത്രധാരണരീതിയിലൂടെ ചില ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. കണ്ണ് കെട്ടി, കറുത്ത തുണി കയ്യില്‍ ചുറ്റി, കാവി ഷാള്‍ കഴുത്തിലിട്ട്, ഒക്കെ പ്രതിഷേധിക്കുന്നവരുടെ വസ്ത്രങ്ങള്‍ ഓരോ നിലപാടുകളെ അടയാളപ്പെടുത്തുന്നുണ്ട്. അതും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. യൂണിഫോം ഉള്ള വിദ്യാലയങ്ങളില്‍ ഇത് അനുവദനീയമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഒരു മതാചാരമെന്ന നിലയില്‍ അത് അനുവദനീയമാണെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ് നമുക്കറിയാം, എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന നിലയില്‍ അതിനെ നാം എങ്ങനെയാണ് മനസിലാക്കുക? ജനാധിപത്യലോകം അതിനെയെങ്ങനെയാണ് കാണുന്നത്?

ഇന്ത്യന്‍ സുപ്രീംകോടതിയും വസ്ത്രധാരണം ഭരണഘടനയുടെ അനുഛേദം 19(1) അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിട്ടുണ്ട്

1969-ലെ അമേരിക്കന്‍ സുപ്രീംകോടതിയുടെ ഡേ മൊയിന്‍ വിധി പ്രസിദ്ധമാണ് (Tinker v Des Moines Independent School District). 1965-ലാണ് സംഭവം. വിയറ്റ്‌നാം യുദ്ധം നടക്കുന്ന കാലം; യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും. ഡെ മൊയ്‌നിലെ ഹൈസ്‌കൂളില്‍ ഹര്‍ജിക്കാരനായ ജോണ്‍ എഫ് ടിങ്കര്‍ ഉള്‍പ്പെടെയുള്ള ഏതാനും വിദ്യാര്‍ഥികള്‍ അമേരിക്കന്‍ ഗവണ്മെന്റിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഡിസംബര്‍ 16-ന് കറുത്ത കൈപ്പട്ട അണിഞ് സ്‌കൂളില്‍ എത്തുവാന്‍ തീരുമാനിച്ചു. ഡിസംബര്‍ 14-ന് സ്‌കൂള്‍ അധികൃതര്‍ ഒരു തീരുമാനമെടുത്തു. യൂണിഫോമിന് പുറമെ കറുത്ത ആം-ബാന്‍ഡ് ധരിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കേണ്ടതില്ല. എന്നാല്‍ ഈ കുട്ടികള്‍ അതു ലംഘിച്ചു. അധികൃതര്‍ അവരെ സസ്പെന്‍ഡ് ചെയ്തു.

വിദ്യാര്‍ഥികള്‍ അതിനെതിരെ ജില്ലാ കോടതിയെ സമീപിച്ചു. സ്‌കൂളിന്റെ അച്ചടക്കം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോടതി അവരുടെ പരാതി തള്ളി. കോര്‍ട്ട് ഓഫ് അപ്പീലിലും തീരുമാനമായില്ല. എന്നാല്‍ ആം-ബാന്‍ഡുകള്‍ ധരിച്ചാല്‍ സ്‌കൂളിന്റെ അച്ചടക്കത്തിന് തടസ്സമാകും എന്ന ജില്ലാ കോടതിയുടെ കണ്ടെത്തല്‍ സുപ്രീംകോടതി അംഗീകരിച്ചില്ല. കറുത്ത ബാന്‍ഡ് ധരിക്കുന്നത് അമേരിക്കന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന വാദം അംഗീകരിച്ചു. ' അസ്വാസ്ഥ്യം ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയില്‍, ഒന്നാം ഭേദഗതി ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.'' എന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

ഇന്ത്യന്‍ സുപ്രീംകോടതിയും വസ്ത്രധാരണം ഭരണഘടനയുടെ അനുഛേദം 19(1) അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തിയിട്ടുണ്ട്. 2014-ലെ എന്‍.എല്‍.എസ്.എ. കേസില്‍ (National Legal Services Authority of India (NALSA) vs Union of India) ഭിന്നലിംഗക്കാരുടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉള്ള അവകാശത്തെ അംഗീകരിച്ചുകൊണ്ട് 'ഒരാളുടെ സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുവാനാവില്ല' എന്ന് ജസ്റ്റിസ് രാധാകൃഷ്ണന്‍ എഴുതി.

സ്വകാര്യത കേസില്‍ (Justice K. S. Puttaswamy (Retd.) vs Union Of India) സുപ്രീംകോടതിയുടെ 9 അംഗ ബഞ്ച് സ്വകാര്യതയെ കുറിച്ചും സ്വയം നിര്‍ണയാവകാശത്തെക്കുറിച്ചും ആഴത്തിലുള്ള നിയമ വിചാരങ്ങള്‍ക്ക് വഴി തുറന്നിട്ടിരുന്നു. ഈ വിധി കൂടി പിന്‍പറ്റിയാണ് ഐപിസി 377 റദ്ദ് ചെയ്തുകൊണ്ടുള്ള നവ് തേജ് സിംഗ് ജോഹര്‍ കേസിലും (Navtej Singh Johar and Ors. vs. Union of India) അഭിപ്രായ സ്വാതന്ത്ര്യത്തിന് വിവിധ വശങ്ങളെക്കുറിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ചര്‍ച്ചചെയ്യുന്നത്.

മതാചാരമായതുകൊണ്ട് മാത്രമല്ല , വിയോജിപ്പും പ്രതിഷേധം പ്രകടിപ്പിക്കാനുമെല്ലാം വസ്ത്രധാരണരീതികള്‍ ഉപയോഗപ്പെടുത്താന്‍ നമ്മുടെ കുട്ടികള്‍ക്കും കഴിയണം

മന:സാക്ഷിക്കുള്ള അവകാശം

വസ്ത്രധാരണത്തിനുള്ള അവകാശം അനുച്ഛേദം 25 (1) അനുസരിച്ച് മതസ്വാതന്ത്ര്യത്തിനു മാത്രമുള്ള അവകാശമല്ല സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുളള അവകാശം കൂടിയാണ്. അനുച്ഛേദം 25 (1) ആരംഭിക്കുന്നത് 'മന:സാക്ഷിക്കുള്ള അവകാശം' എന്ന വാക്കില്‍ നിന്നാണ്, അതിനുശേഷമാണ് മതവും വിശ്വാസവുമെല്ലാം കടന്നുവരുന്നത്. മതവിശ്വാസത്തെക്കാളും ആഴമേറിയ, വിസ്തൃതമായ അര്‍ത്ഥങ്ങളുള്ള വാക്കാണ് മനസ്സാക്ഷി. പൊതു സമാധാനത്തിനും ആരോഗ്യത്തിനും ധാര്‍മികതയ്ക്കും വിരുദ്ധമാകാത്തിടത്തോളം കാലം സ്വന്തം മന:സാക്ഷിക്കനുസരിച്ചു ജീവിക്കാനുള്ള അവകാശമാണ് ഭരണഘടന പൗരര്‍ക്കു നല്‍കുന്നത്. അത് രാഷ്ട്രീയനിലപാടുകളാകാം, സാംസ്‌കാരിക ബോധ്യങ്ങളാകാം, മറ്റു വിശ്വാസങ്ങളാകാം, അവിശ്വാസമാകാം, അങ്ങനെ എന്തുമാകാം.

കേവലം മതവിശ്വാസത്തിന് വേണ്ടി മാത്രമല്ല, മറ്റേതൊരു നിലപാടിനെയും സംബന്ധിച്ച ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യവും അനുച്ഛേദം 19 പൗരന് നല്‍കുന്നുണ്ട്. ഡെ മെയ്ന്‍ കേസില്‍ അമേരിക്കന്‍ സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചത് ടിങ്കറുടെ വിശ്വാസത്തിനുള്ള അവകാശമല്ല, മറിച്ച് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാനുള്ള അവകാശമാണ്. മതാചാരമായതുകൊണ്ട് മാത്രമല്ല , വിയോജിപ്പും പ്രതിഷേധം പ്രകടിപ്പിക്കാനുമെല്ലാം വസ്ത്രധാരണരീതികള്‍ ഉപയോഗപ്പെടുത്താന്‍ നമ്മുടെ കുട്ടികള്‍ക്കും കഴിയണം. മനസ്സാക്ഷിയുടെ അവകാശത്തെ കുറിച്ചുള്ള വിശദമായ നിയമവിചാരങ്ങള്‍ തീര്‍ച്ചയായും അത്തരത്തിലൊരു നിഗമനത്തിലേക്ക് ഇന്ത്യന്‍ കോടതികളെയും നയിക്കും.

യഥാതഥസമത്വം

എല്ലാറ്റിനെയും ഒരുപോലെ കാണണമെന്ന കേവല-സമത്വവാദം നീതിയുടെ ഭാഷയല്ല. ഒരുപോലെയുള്ള ഗ്രൂപ്പുകള്‍ക്കകത്ത് തുല്യത നടപ്പിലാക്കുമ്പോഴാണ് അത് നീതിയുക്തമായ സമത്വമാകുന്നത്. മനുഷ്യരെല്ലാവരും സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും ശാരീരികമായും തുല്യരായല്ല ജനിക്കുന്നത്. ധനികനെയും ദരിദ്രനെയും മുതലാളിയെയും തൊഴിലാളിയെയും സവര്‍ണ്ണനെയും അവര്‍ണ്ണനെയും ഒരേ തുലാസില്‍ അളക്കുന്നത് നീതിയല്ല. ഇത് ഭരണഘടനാപരമായി തന്നെ അംഗീകരിച്ചിട്ടുള്ള സംഗതിയാണ്. അതുകൊണ്ടാണ് സമത്വം ഉറപ്പു നല്‍കുന്ന അനു:ഛേദം 14-നു കീഴെ അതിനു പൂരകമായി പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടി ഇടപെടലുകള്‍ നടത്തുവാനുള്ള അധികാരം ഗവണ്‍മെന്റിന് നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചതിനു സമാനമായ തരത്തില്‍ സിഖ് പെണ്‍കുട്ടികള്‍ക്ക് 'കര'(മതാചാരപ്രകാരമുള്ള ലോഹ വള) ധരിച്ചുകൊണ്ട് സ്‌കൂളില്‍ വരാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോള്‍ ഇംഗ്ലീഷ് ഹൈക്കോടതി ശക്തമായ ഇടപെടലിലൂടെ ആ അവകാശം ഉയര്‍ത്തിപ്പിടിച്ചിരുന്നു. [Sarika Angel Walkins vs The Governing Body of Aberdeen Girls High School]. മറ്റൊന്ന് ദക്ഷിണാഫ്രിക്കന്‍ സുപ്രീംകോടതിയുടെ 2007-ലെ നവനീതം പിള്ള (KwaZulu-Natal and Others v Navaneethum Pillay (2007)) കേസിലെ വിധിയാണ്. കര്‍ണാടക ഹൈക്കോടതിയില്‍ ഈ കേസ് അഡ്വ. കമ്മത്ത് ഉദ്ധരിച്ചിരുന്നു. യൂണിഫോമിനൊപ്പം ഹിന്ദു സംസ്‌കാരമനുസരിച്ചുള്ള മൂക്കുത്തി ഇടാന്‍ അനുവദിക്കാതിരുന്നതാണ് കേസിനാധാരമായ സംഭവം. ദക്ഷിണാഫ്രിക്കന്‍ ഭരണഘടനാകോടതി അധികൃതരുടെ നടപടി റദ്ദ് ചെയ്തു. മുക്കൂത്തി ഇടാന്‍ അനുവദിക്കാത്തത് സാംസ്‌കാരിക ന്യൂനപക്ഷങ്ങളോടുള്ള പരോക്ഷ വിയോജനമാണ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് ഇപ്പോഴേ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന മുസ്ലിം സ്ത്രീ സമൂഹത്തിന്, വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി വീണ്ടും പിന്നോട്ടടിക്കുന്ന ഈ യൂണിഫോം നയവും ഭരണഘടന വിഭാവനം ചെയ്യുന്ന യഥാതഥ സമത്വ സങ്കല്‍പ്പത്തിന് വിരുദ്ധമാണ്

ഇന്ത്യന്‍ കോടതിയിലും പരോക്ഷ വിവേചനം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നവതേജ് സിംഗ് ജോഹര്‍ കേസില്‍ സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍വത്കരിക്കുന്ന ഐ.പി.സി. സെക്ഷന്‍ 377 റദ്ദ് ചെയ്യവേ, പ്രസ്തുത വകുപ്പ് പരോക്ഷ വിവേചനത്തിന് കാരണമാകുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്. എന്നാലും അതിന് കൃത്യമായ ഒരു നിയമവൈജ്ഞാനിക ചട്ടക്കൂടുണ്ടാകുന്നത് 2021-ലെ സ്ത്രീ സൈനികര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് . 2020-ല്‍ സുപ്രീംകോടതി, കരസേനയില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കണമെന്ന് ഉത്തരവ്പുറപ്പെടുവിച്ചിരുന്നു (Secretary, Ministry of Defence v Babita Puniya). ഇതനുസരിച്ച് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കുന്നതിനുവേണ്ടി മെഡിക്കല്‍, ഫിസിക്കല്‍ ടെസ്റ്റുകള്‍ ഏര്‍പ്പെടുത്തി. പക്ഷെ, വളരെ ചെറിയ പ്രായത്തില്‍ പുരുഷന്മാര്‍ അഭിമുഖീകരിച്ച അതേ ടെസ്റ്റുകള്‍ തന്നെയായിരുന്നു നാല്പതുകളിലെത്തിയ സ്ത്രീകള്‍ക്കും നല്‍കിയത്. ഇതിനെതിരെ അവര്‍ സുപ്രീംകോടതിയെ സമീപിച്ചു (Lt. Colonel Nitisha vs Union of India) .

ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് എം. ആര്‍. ഷാ എന്നിവരുടെ ബഞ്ച് സ്ത്രീകള്‍ക്ക് അനുകൂലമായി വിധിയെഴുതി. ടെസ്റ്റുകള്‍ കേവല-സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും എന്നാല്‍, പ്രായവ്യത്യാസം കണക്കിലെടുക്കാതിരിക്കുകവഴി അത് പരോക്ഷ വിവേചനത്തിന് വഴിയൊരുക്കുമെന്നും കോടതി പ്രസ്താവിച്ചു. അമേരിക്കന്‍, കനേഡിയന്‍ സുപ്രീംകോടതിയുടെ വിധികളെ മുന്‍നിര്‍ത്തി ഇന്ത്യയിലും പരോക്ഷ വിവേചനത്തെക്കുറിച്ചുള്ള കൃത്യമായ നിയമതത്വം ആവിഷ്‌കരിച്ചു എന്നതാണ് ഈ വിധിയുടെ പ്രസക്തി. ഒരു നയത്തിന്റെ ഫലം ഒരു പ്രത്യേക വിഭാഗത്തെ ക്രമാതീതമായ തരത്തില്‍ ബാധിക്കുന്നുണ്ടോ? അതവര്‍ക്ക് പ്രതികൂലമായ ഫലമാണോ ഉണ്ടാക്കുന്നത്? എന്നീ കാര്യങ്ങളാണ് കോടതി നോക്കിയത്. പ്രതികൂലഫലം ഉണ്ടെന്നു സ്ഥാപിക്കാന്‍ സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലമൊന്നുമില്ലെങ്കിലും കുഴപ്പമില്ല എന്ന് കോടതി നിലപാടെടുത്തു.

റെയില്‍വേയിലെ മെഡിക്കല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കേസിലെ ഡല്‍ഹി ഹൈക്കോടതി വിധിയും പരോക്ഷ വിവേചനത്തെ സംബന്ധിക്കുന്നതാണ്(Madhu vs Northern Railway). ഒരു ജീവനക്കാരന്‍ തന്റെ ഭാര്യയെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആശ്രിതപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെത്തുടര്‍ന്ന് അവര്‍ക്ക് ചികിത്സ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇതിനെതിരെയാണ് അവര്‍ കോടതിയെ സമീപിച്ചത്. നമ്മുടെ സമൂഹത്തില്‍ അധികവും ജോലിക്ക് പോകുന്നത് പുരുഷന്മാരാണ്. സ്ത്രീകള്‍ അവരുടെ ആശ്രിതരായിരിക്കും. അങ്ങനെയൊരു സാഹചര്യത്തില്‍, പുരുഷന് തന്റെ തോന്ന്യാസത്തിന് ആശ്രിതപ്പട്ടികയില്‍ നിന്നും അവരെ നീക്കം ചെയ്യാന്‍ കഴിയുമെന്ന് വന്നാല്‍, ഇപ്പോഴേ അവശതയനുഭവിക്കുന്ന സ്ത്രീകളുടെ സ്ഥിതി ഇതിലും മോശമാവുകയാണ് ചെയ്യുക. ''ഇത് സ്ത്രീ നേരിടേണ്ടി വരുന്ന ഒരു ദൗര്‍ഭാഗ്യമല്ല, പരിഹരിക്കപ്പെടേണ്ടുന്ന ഒരു അനീതിയാണ്.'' ഡല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചു.

പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടാന്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയിലും ഇന്ന് കഴിയുമെന്നാണ് മേല്‍പ്പറഞ്ഞ കോടതിവിധികള്‍ സൂചിപ്പിക്കുന്നത്. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് ഇപ്പോഴേ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന മുസ്ലിം സ്ത്രീ സമൂഹത്തിന് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി വീണ്ടും പിന്നോട്ടടിക്കുന്ന ഈ യൂണിഫോം നയവും ഭരണഘടന വിഭാവനം ചെയ്യുന്ന യഥാതഥ സമത്വ സങ്കല്‍പ്പത്തിന് വിരുദ്ധമാണ്.

വസ്ത്രത്തിന്റെ പേരില്‍ വഴിയില്‍ തടയുന്നതും, മാറ്റാന്‍ നിര്‍ബന്ധിക്കുന്നതും, സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നതുമൊക്കെ അവകാശലംഘനമാണ്

സ്വകാര്യതയും തെരഞ്ഞെടുക്കാനുള്ള അവകാശവും

2016-ലെ ബീഹാറിലെ മദ്യ നിരോധനവുമായി ബന്ധപ്പെട്ട കേസിനും [Confederation of Indian Alcoholic Beverage Companies v State of Bihar (2016)] 2017-ലെ സ്വകാര്യത വിധിയ്ക്കും ശേഷം തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വകാര്യതയും ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണ്. ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. യൂണിഫോം എന്ന ന്യായമായ നിയന്ത്രണം പോലെയല്ല യൂണിഫോമിന് പുറമെ അതിനോടൊപ്പം ധരിച്ചു പോന്നിരുന്ന ഹിജാബ് നിരോധിക്കുന്നത്. ജീവിക്കാനുള്ള അവകാശമെന്നാല്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. വസ്ത്രത്തിന്റെ പേരില്‍ വഴിയില്‍ തടയുന്നതും, മാറ്റാന്‍ നിര്‍ബന്ധിക്കുന്നതും, സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നതുമൊക്കെ അവകാശലംഘനമാണ്.

സംസ്‌കാര സംരക്ഷണത്തിനുള്ള അവകാശം

ഭരണഘടനയുടെ അനുച്ഛേദം 29, ന്യൂനപക്ഷത്തിന്റെ അവകാശ സംരക്ഷണത്തിനായുള്ളതാണ്. ഏതൊരു വിഭാഗത്തിന്റെയും സാംസ്‌കാരിക തനിമ കാത്തുസൂക്ഷിക്കാനുള്ള അവകാശം ഇതിന്റെ ഭാഗമാണ്. താന്‍ ജനിച്ചു വളര്‍ന്ന സാംസ്‌കാരിക പശ്ചാത്തലത്തിന് അനുയോജ്യമായ വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്ക് നിഷേധിക്കുന്നത് അവകാശലംഘനമാണ്.

യൂണിഫോം എന്ന പേരില്‍ ഇത്രനാളും ഇല്ലാതിരുന്ന ഒരു നിയന്ത്രണം കൊണ്ടുവരികയും അതുവഴി ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെ സ്‌കൂളിന് പുറത്താക്കുകയും ചെയ്യുന്നത് അന്യായമാണ് എന്നു മനസിലാക്കാന്‍ വലിയ നിയമജ്ഞരാകുകയൊന്നും വേണ്ട. വളരെ സ്പഷ്ടമാണ് കാര്യങ്ങള്‍. ഒരു മനുഷ്യനായി പിറന്നു എന്നുള്ളതുകൊണ്ടുതന്നെ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളുണ്ട്. വിദ്യാര്‍ഥികളുടെ അവകാശങ്ങളുണ്ട്, ഭരണഘടന ഉറപ്പുനല്‍കുന്ന നിയമപരമായ അവകാശങ്ങളുണ്ട്. ഇവിടെയിതെല്ലാം ലംഘിച്ചുകൊണ്ടാണ് അധികൃതര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

ആ പ്രവര്‍ത്തനം ന്യായീകരിക്കാവുന്ന യാതൊരു കാരണവും ചൂണ്ടിക്കാണിക്കാന്‍ ഇല്ലതാനും. ഭരണഘടനയുടെ അനുച്ഛേദം 21[സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം, തെരഞ്ഞെടുപ്പിനുള്ള അവകാശം, സ്വകാര്യത], അനുച്ഛേദം 19(1) [അഭിപ്രായ സ്വാതന്ത്ര്യം], അനുച്ഛേദം 25 [മന:സാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം], അനുച്ഛേദം 29 [തനത് സംസ്‌കൃതി സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം], അനുച്ഛേദം 14 [യഥാതഥ സമത്വം- പരോക്ഷ വിവേചനം] എന്നിങ്ങനെ ഭാഗം മൂന്ന് ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് കര്‍ണാടകയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍. ജനാധിപത്യ മൂല്യങ്ങളുടെ പരിപൂര്‍ണ നിരാസമാണത്.

സാഹോദര്യം

യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള തട്ടം കൂടി ധരിച്ചാല്‍ യൂണിഫോം ഇല്ലാതാകും എന്ന ഹൈക്കോടതിയുടെ നിലപാട് സാമാന്യബോധത്തിന്റെ നിഷേധമാണ്. സ്‌കൂളില്‍ പോകുന്നത് പഠിക്കാനാണോ അതോ യൂണിഫോം ധരിക്കാനാണോ എന്ന് കോടതിക്ക് സംശയമുണ്ടെന്ന് തോന്നും. യൂണിഫോം ധരിക്കല്‍ അല്ല അത്യന്തികമായ ലക്ഷ്യവും മാര്‍ഗവും. വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആധുനിക ജനാധിപത്യ സമൂഹങ്ങളില്‍ എല്ലാം തന്നെ യൂണിഫോമിനൊപ്പം ധരിക്കാവുന്ന മത ചിഹ്നങ്ങളോ മറ്റു സംഗതികളോ അനുവദനീയമാണ്.

നേരത്തെ പരാമര്‍ശിച്ച ഡേ മോയിന്‍ കേസില്‍ അമേരിക്കന്‍ സുപ്രീംകോടതി വിധിയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ''അഭിപ്രായ വ്യത്യാസങ്ങളും ഭൂരിപക്ഷ ബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയേക്കാം, എന്നാല്‍ അത്തരത്തിലുള്ള വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി...... അധ്യാപകരോ വിദ്യാര്‍ത്ഥികളോ അവരുടെ അഭിപ്രായ സ്വാതന്ത്ര്യം സ്‌കൂള്‍ ഗേറ്റിനു പുറത്തു വച്ചിട്ട് വരണമെന്നു പറയാനാകില്ല.... ഈ കുട്ടികള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തില്‍ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരില്‍ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുവാന്‍ നമ്മുടെ ഭരണഘടന അധികൃതര്‍ക്ക് അധികാരം നല്‍കുന്നില്ല.''

മുന്‍ രാഷ്ട്രപതി ഹമീദ് അന്‍സാരി ഒരു ലേഖനത്തില്‍ എഴുതിയത് പോലെ നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ന്നിട്ടുള്ള അടിസ്ഥാന മൂല്യങ്ങളില്‍ സാഹോദര്യവും ഉള്‍പ്പെടുന്നുണ്ട് എന്ന കാര്യം നമ്മള്‍ പലപ്പോഴും മറന്നു പോകുന്നു. അടിമുടി ജനാധിപത്യ വിരുദ്ധമായ ഇന്ത്യന്‍ മണ്ണില്‍ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യമില്ലാതെ പുലരുക അസാധ്യമാണ്. രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനും ഇത് പ്രധാനമാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പരസ്പരബന്ധിതമാണ് എന്ന് അംബേദ്കര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്.

ഒരു പോലീസ് ഓഫീസറുടെ നിരീക്ഷണത്തില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിയുന്നതല്ല സമത്വം. അതിന് സമൂഹത്തില്‍ സാഹോദര്യത്തിന്റെ സന്ദേശം വളരേണ്ടതുണ്ട്. അതിന്റെ ആദ്യപടി വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നുള്ളതാണ്. നാം അഭിമാനം കൊള്ളുന്ന രാജ്യത്തിന്റെ ഐക്യം നിലനില്‍ക്കണമെങ്കില്‍, യുക്തിപരമായ ഒത്തുതീര്‍പ്പുകളിലൂടെ ഈ വൈവിധ്യത്തെ പൊതുധാരയിലേക്ക് സ്വാംശീകരിച്ചെങ്കില്‍ മാത്രമേ കഴിയൂ. അങ്ങനെ മാത്രമേ ജനാധിപത്യത്തിന് നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

'ജനാധിപത്യത്തിന്റെ വേരുകള്‍ പാര്‍ലമെന്റോ ഗവണ്‍മെന്റോ അല്ല. പ്രാഥമികമായും ഒരു സംഘടിത ജീവിത രീതിയാണത്. സമൂഹമെന്ന നിലയില്‍ ഒരുമിച്ച് ജീവിക്കേണ്ട മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളിലാണ് ജനാധിപത്യത്തിന്റെ വേരുകള്‍ നമ്മള്‍ തേടേണ്ടത്' അംബേദ്കര്‍ എഴുതി. ഒരുമിച്ച് ജീവിക്കേണ്ട മനുഷ്യരുടെ സാമൂഹികമായ നിലനില്‍പ്പിന് സാഹോദര്യം അത്യന്താപേക്ഷിതമാണ്. ഭൂരിപക്ഷ സാംസ്‌കാരിക അധീശത്വത്തിന്റെ രാഷ്ട്രീയപാഠം കൊണ്ട് അത് സാക്ഷാത്കരിക്കാന്‍ ആവില്ല. വംശീയ വിദ്വേഷത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൂടെ അധികാരത്തിലെത്തിയവര്‍ക്ക് അത് മനസ്സിലായിക്കൊള്ളണമെന്നില്ല. പക്ഷേ രാജ്യത്തെ സാധാരണ മനുഷ്യരുടെ അവകാശങ്ങള്‍ക്ക് കാവലാളാകേണ്ടുന്ന ഭരണഘടനാ കോടതികള്‍ അങ്ങനെ ആയിക്കൂടാ.

സമൂഹമെന്ന നിലയില്‍ ഒരുമിച്ച് ജീവിക്കേണ്ട മനുഷ്യരുടെ സാമൂഹിക ബന്ധങ്ങളിലാണ് ജനാധിപത്യത്തിന്റെ വേരുകള്‍ നമ്മള്‍ തേടേണ്ടത്
അംബേദ്കര്‍

ഇവിടെ കോടതിക്ക് മുന്നില്‍ രണ്ടുമൂന്നു സാധ്യതകള്‍ ആണുള്ളത്. ഇത് ഒരു ഭരണഘടനാ പ്രശ്‌നമായി പരിഗണിക്കാതെ യൂണിഫോം സംബന്ധിച്ച സര്‍ക്കുലര്‍ നിയമവിരുദ്ധമാണോ എന്ന് മാത്രം പരിശോധിച്ചുകൊണ്ട് വിധിയെഴുതാം. അങ്ങനെ അത് നിയമവിരുദ്ധമാണെന്ന് കണ്ട് പ്രിയപ്പെട്ട മറ്റ് ഭരണ പ്രശ്‌നങ്ങളിലേക്ക് തല്‍ക്കാലം പോകേണ്ടതില്ല. ഹൈക്കോടതി ചെയ്തതുപോലെ ഹിജാബ് ഇസ്ലാമിന്റെ ആവശ്യമതാചാരമല്ല എന്ന കണ്ടെത്തലിലേക്കാണ് വരുന്നതെങ്കില്‍ പോലും, മതവിശ്വാസത്തിന് ഏര്‍പ്പെടുത്താവുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഭരണഘടന പ്രശ്‌നങ്ങള്‍ ശബരിമല പരിശോധിക്കും സുപ്രീംകോടതി 7 അംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. അതിന്റെ വിധി വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. യഥാതഥ സമത്വത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ചും വിധിയെഴുതാം.

ഇത്തരം വിപുലമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന കേസ് ആയതുകൊണ്ട് ഒരു ഭരണഘടനാ ബഞ്ച് ഇത് പരിശോധിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് എത്താനും മതി. എന്തായാലും വാദം പൂര്‍ത്തീകരിച്ച സ്ഥിതിക്ക്, മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ വിധി വരുമെന്നാണ് കരുതുന്നത്. ഭരണഘടന മൂല്യങ്ങളോടുള്ള സുപ്രീംകോടതിയുടെ പ്രതിബദ്ധതയാണ് ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന, അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും വിശാലാകാശങ്ങളെ മനസ്സിലാക്കുന്ന സമീപനം സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

logo
The Fourth
www.thefourthnews.in