ബ്രൂസ് ലീ ഓർമയായിട്ട് അരനൂറ്റാണ്ട്

ബ്രൂസ് ലീ ഓർമയായിട്ട് അരനൂറ്റാണ്ട്

32 വയസ്സുവരെ മാത്രം ജീവിച്ച ബ്രൂസ്‌ ലീ കിഴക്കിനേയും പടിഞ്ഞാറിനേയും ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ ഒരുമിപ്പിച്ചു
Updated on
9 min read

"You just wait. I'm going to be the biggest Chinese Star in the world."

Bruce Lee.

1970കളുടെ ആദ്യം, ഗ്രന്ഥകാരനും ഹോളിവുഡ് പംക്തിക്കാാരനും പത്രപ്രവർത്തകനുമായ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ പത്രത്തിലെ ജോ ഹയാംസ് സെൻ ബുദ്ധിസം പഠിക്കാനായി ഹോളിവുഡിൽ ഒരു സെൻ സ്കൂളിൽ ചേർന്നു. ടെന്നീസും കുങ്ഫുവുമൊക്കെ, അവിടെ പരിശീലിപ്പിച്ചിരുന്നു.

കുങ്ഫുവിൽ കൂടുതൽ വൈദഗ്ധ്യം നേടാൻ ഹയാംസ് സ്വകാര്യമായി പഠിക്കാൻ തീരുമാനിച്ചു. അവിടെ കുങ്ഫു പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ ഏറ്റവും മിടുക്കൻ ഹോങ്കോങ്ങുകാരനായ ഒരു ചൈനീസ് യുവാവായിരുന്നു. ഒരു ഒറ്റയാനായി നടന്നിരുന്ന അയാളോട് ഹയാംസ് സഹായം തേടി. വളരെ നിർബന്ധിച്ച ശേഷം അയാൾ പഠിപ്പിക്കാമെന്ന് സമ്മതിച്ചു.

പരിശീലന കാലത്ത് ഇരുവരും സുഹൃത്തുക്കളായി. ഒരിക്കൽ അയാൾ പറഞ്ഞു

" എന്റെ പല പരിമിതികളും മറികടന്നാണ് ഈ വൈദഗ്‌ധ്യം നേടിയത് പലർക്കും എന്റെ ദൗർബല്യങ്ങളറിയില്ല. എന്റെ വലത്തേ കാലിന് ഇടത്തേ കാലിനേക്കാൾ ഒരിഞ്ച് നീളം കുറവാണ്. ചില പ്രത്യേക നീക്കങ്ങൾക്ക് അത് സഹായകരമാക്കി മാറ്റിയതാണ് ഞാൻ. ഞാൻ കോൺടാക്റ്റ് ലെൻസ് ഉപയോഗിക്കുന്നു. ദൂരക്കാഴ്ച ഇല്ലാത്തതിനാൽ മുഖാമുഖം പൊരുതാനും ശ്രദ്ധിക്കുന്നു. പരിമിതികളേയും ദൗർബല്യങ്ങളേയും ശക്തിയാക്കി മാറ്റണമെന്നാണ് സെൻ തത്വം , അയാൾ ഓർമ്മിപ്പിച്ചു.

എന്റെ ആകാരം ചെറുതാണ്. ഇംഗ്ലീഷ് കഷ്ടി. എങ്കിലും ഞാൻ പോവുന്നു. അമേരിക്കയിലെ ഏറ്റവും വലിയ താരമാവാനുള്ള സമയമായി. എന്റെ പരിമിതികളേക്കാൾ വലുതാണല്ലോ എന്റെ കഴിവുകൾ" -ശാന്തനായി അയാൾ പറഞ്ഞപ്പോൾ ഹയാംസ് അമ്പരന്നു.

രണ്ട് വർഷത്തിന് ശേഷം അയാൾ ഹോളിവുഡ് കീഴടക്കി, താരമായി. ലോകമെമ്പാടുമുള്ള യുവാക്കളുടെ ആരാധന പാത്രമായി , കൾട്ട് ഫിഗറായി.അയാളുടെ പേര് ബ്രൂസ് ലീ എന്നായിരുന്നു. ഏഷ്യയിലെ ആദ്യ സൂപ്പർ താരമായ ലീ ജൂൻ ഫാൻ, എന്ന ബ്രൂസ് ലീ ഓർമ്മയായിട്ട് അരനൂറ്റാണ്ട് തികയുന്നു.

ആകാരവും ജീവിതവും ഹ്രസ്വമായിരുന്ന , അഞ്ചടി ഏഴ് ഇഞ്ചു പൊക്കക്കാരൻ വെറും അഞ്ച് സിനിമ സിനിമകളിലൂടെ ആബാലവൃദ്ധജനങ്ങളുടെ മനസ് കീഴടക്കി. ലോകമെങ്ങുമുള്ള ജനപ്രിയ സംസ്കാരത്തെ സ്വാധീനിച്ച ആ നടൻ ലോക വാണിജ്യ ചലചിത്രങ്ങൾക്ക് ഏഷ്യയിലുണ്ടായ, മുൻ ധാരണകളെ തകർത്തു.

ജീവിച്ചിരിക്കെ അയാൾ ഒരു ഇതിഹാസമായിരുന്നു മരണശേഷമാകട്ടെ കൾട്ട് ഫിഗറായി ജനങ്ങളുടെ മനസിൽ ഇടം പിടിച്ചു. 32 വയസിൽ കഥാവശേഷനായ ആ മനുഷ്യൻ ഇന്നും അൽഭുതമായി മരണത്തേയും തോൽപ്പിച്ച് അനശ്വരനായി. ഇന്നും ലോകം അയാളെ ഓർക്കുന്നു.

അമേരിക്കാരനല്ലാത്ത ഒരാൾ,വെറും കൈകാലുകളും മുറി ഇംഗ്ലീഷും കൊണ്ട് വൻമതിലിന്റെ നാട്ടിൽ നിന്നെത്തി ഹോളിവുഡ് കീഴടക്കിയ കഥയാണ് ബ്രൂസ് ലീയുടേത്.

1940 നവംബർ 27 ന് അമേരിക്കയിൽ സാൻ ഫ്രാൻ നിന്ന് കോവിലുള്ള ചൈനാ ടൗണിലെ ജാക്ക്സൺ ആശുപത്രിയിലാണ ബ്രൂസ് ലീ ജനിച്ചത്. ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിൽ ഹാസ്യനടനായ ലീ ഗോയ് ചുൻ ആയിരുന്നു പിതാവ്. അമ്മ ഗ്രേസ്. അവരുടെ മൂന്നാമത്തെ മകനായ ലീയെ ജൂൻ ഫാൻ എന്നാണ് ആദ്യം വിളിച്ചത്. എന്നാൽ ആശുപത്രിയിലെ ഡോക്ടറായ മേരി ഗ്ലോവർ അവനെ ബ്രൂസ് എന്ന് വിളിച്ചു. പിന്നീട കുടുംബപേര് കൂട്ടി ചേർത്തപ്പോൾ അവൻ ബ്രൂസ് ലീ എന്നറിയപ്പെട്ടു.

സ്കൂളിൽ പോകാതെ തെരുവിൽ കളിച്ചും തല്ല് പിടിച്ചും നടക്കുന്ന ചെറുക്കനെക്കൊണ്ട് അമ്മ പൊറുതി മുട്ടി. 'സ്കൂളിൽ പോകാതെ, പഠനത്തിൽ ശ്രദ്ധിക്കാതെ എങ്ങനെ, നല്ല നിലയിലെത്തും?' അമ്മ പയ്യനോട് ചോദിച്ചു. 'അമ്മ നോക്കിക്കോ. ഒരിക്കൽ ഞാൻ വലിയ സിനിമാതാരമാകും' - പയ്യൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

ഒരു നടന്റെ മകനായതിനാൽ സെറ്റുകളിലായിരുന്നു ശൈശവ കാലം ചെലവിട്ടത്. ശിശു പ്രായം തൊട്ടെ സ്റ്റുഡിയോ വെളിച്ചവും ബഹളങ്ങളും അവന്റെ രക്തത്തിലലിഞ്ഞു ചേർന്നിരുന്നു. ഒന്നാംവയസിൽ തന്നെ അവൻ ഒരു ചിത്രത്തിൽ അഭിനയിച്ചു. 1941ൽ സാൻ ഫ്രാൻസിക്കോവിൽ നിർമ്മിച്ച കാന്റണീസ് ഭാഷയിലെ ഹോംങ്കോങ്ങ് ചിത്രമായ 'ഗോൾഡൻ ഗേറ്റ്' ആയിരുന്നു അത്. ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വയസിൽ അഭിനയിച്ച നടൻ , ബ്രൂസ് ലീയാണ്. ഔദ്യോഗികമായി സിനിമാചരിത്രത്തിൽ രേഖപ്പെടുത്ത ലോക റെക്കോർഡാകാം ഇത്.

1941ൽ ലീ കുടുംബം ഹോങ്കോങ്ങിൽ മടങ്ങിയെത്തി. ചെറുപ്പത്തിൽ ബ്രൂസ്‌ലി അടങ്ങിയിരിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. സാധാരണക്കാരായ കുട്ടികളായിട്ടായിരുന്നു ചങ്ങാത്തം. ഇവരെല്ലാം ചേർന്ന് തെരുവിൽ ഒരു സംഘമുണ്ടാക്കി.' ദി ടൈഗേഴ്സ് ഓഫ് ജംഗ്ഷൻ സ്ട്രീറ്റ്'.

അക്കാലത്ത് തെരുവിൽ തമ്മിലടിക്കുന്ന അനേകം സംഘങ്ങൾ പോലെ ഒന്ന്. തെരുവിൽ അടിയുണ്ടാക്കുന്ന സ്വഭാവമുള്ള അയാളെ സ്വന്തം സഹോദരി വിളിച്ചത് 'ലിറ്റിൽ ഡ്രാഗൺ' എന്നായിരുന്നു. പിന്നീട് ഏഷ്യ മുഴുവനും അയാൾ അറിയപ്പെട്ടത് ഈ പേരിലാണ്.

സ്കൂളിൽ പോകാതെ തെരുവിൽ കളിച്ചും തല്ല് പിടിച്ചും നടക്കുന്ന ചെറുക്കനെക്കൊണ്ട് അമ്മ പൊറുതി മുട്ടി. 'സ്കൂളിൽ പോകാതെ, പഠനത്തിൽ ശ്രദ്ധിക്കാതെ എങ്ങനെ, നല്ല നിലയിലെത്തും?' അമ്മ പയ്യനോട് ചോദിച്ചു.

'അമ്മ നോക്കിക്കോ. ഒരിക്കൽ ഞാൻ വലിയ സിനിമാതാരമാകും' - പയ്യൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

കുങ്ഫു എന്ന ആയോധന കല ലോകത്തിനു . പരിചയപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബ്രൂസ് ലീ അതിനെ കാലോചിതമായി പരിഷ്കരിച്ചു. ആയോധന കല ആക്രമിക്കാനല്ല. പ്രതിരോധിക്കാനെന്ന സന്ദേശമാണ് പിൽക്കാലത്ത് അയാൾ തന്റെ വിഖ്യാതമായ ചലചിത്രങ്ങളിലൂടെ ലോകത്തിന് നൽകിയത്

തെരുവിലെ അടിപിടികളിൽ ജയിക്കാനായാണ് അയാൾ ആയോധന കലയായ കുങ്ഫു പഠിക്കാൻ തുടങ്ങിയത്. യിപ്പ് മാൻ എന്നൊരു വിദഗ്ധനായിരുന്നു ഗുരു. ബ്രൂസ്‌ലി അത് വേഗം പഠിച്ചു. മാത്രമല്ല പഠനം കഴിഞ്ഞാലും, പഠിപ്പിക്കുന്നത് നോക്കിയിരിക്കും. പിന്നീട് തന്നെക്കാൾ മുതിർന്നവരുമായി പൊരുതാൻ തുടങ്ങുകയും അവരെ നിഷ്പ്രയാസം നിലംപരിശാക്കാനും തുടങ്ങി. ക്രമേണ അയാളുടെ ശരീര ചലനം പോലും കുങ്ഫുവിലേത് പോലെയായി.തെരുവിലെ പോരാട്ടങ്ങളിൽ എന്നും ജയിക്കണയെന്ന വാശി അയാൾക്കുണ്ടായിരുന്നു.

കുങ്ഫു എന്ന ആയോധന കല ലോകത്തിനു . പരിചയപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബ്രൂസ് ലീ അതിനെ കാലോചിതമായി പരിഷ്കരിച്ചു. ആയോധന കല ആക്രമിക്കാനല്ല. പ്രതിരോധിക്കാനെന്ന സന്ദേശമാണ് പിൽക്കാലത്ത് അയാൾ തന്റെ വിഖ്യാതമായ ചലചിത്രങ്ങളിലൂടെ ലോകത്തിന് നൽകിയത്.

ഈ നിലയ്ക്ക് പോയാൽ അവന്റെ ഭാവി ജീവിതം ജയിലിലാകുമെന്ന് അമ്മ ഗ്രേസ് ഭയന്നു. ഒടുവിൽ മാതാപിതാക്കൾ നിർബന്ധിച്ച് അവനെ അമേരിക്കക്ക് പറഞ്ഞയച്ചു. മനസില്ലാമനസോടെ 100 ഡോളറുമായി ബ്രൂസ് ലീ അങ്ങനെ അമേരിക്കയിലേക്ക് വിമാനം കയറി.

സാൻ ഫ്രാൻസിസ്കോയിൽ ഒരു കുടുംബ സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് അയാൾ വിദ്യഭ്യാസം പൂർത്തിയാക്കി. വാഷിങ്ടൺ സർവകലാശാലയിൽ തത്വശാസ്ത്രമായിരുന്നു പഠിച്ചത്. ഇഷ്ട വിഷയമായ മനശാസ്ത്രവും. നാടകവും പഠിക്കാനുണ്ടായിരുന്നു. പാർട്ട് ടൈമായി ഒരു ഹോട്ടലിൽ വെയ്റ്ററായും ജോലി ചെയ്തു. എന്നാൽ അയാളുടെ മനസ്സിൽ ഏറ്റവും പ്രധാനമായത് കുങ്ഫൂ വായിരുന്നു.

യൂണിവേഴ്സിറ്റിയി ലെ സഹപാഠികളെ കുങ്ഫു പഠിപ്പിക്കാൻ തുടങ്ങിയ ബ്രൂസ് ലീ അക്കാലത്ത് ആയോധന കലയിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തി. പുതുമകൾ അവതരിപ്പിച്ചു. ഒരു പുതിയ രീതിയിലുള്ള പോരാട്ട രീതി ( Fighting Style) ബ്രൂസ് ലീ രൂപപ്പെടുത്തി ഇതാണ് ' ജീത് കുനെ ഡോ'( Jeeth Kune Do )

അതോടെ ബ്രൂസ്‌ ലീ പ്രശസ്തനായി. കാർഷെഡിൽ നടത്തിയ ക്ലാസ് ഒരു കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നു. ' ജൂൻ ഫാൻ ജുങ് ഇൻസ്റ്റിറ്റ്യൂട്ട്' എന്നായിരുന്നു പരിശീല ക്ലാസിന്റെ പേര്. അക്കാലത്ത് അമേരിക്കയിൽ ജനിച്ച എവറ്റ് കാരിയായ ലിൻഡ എമറിയുമായി ബ്രൂസ് ലീ അടുപ്പത്തിലാവുകയും പിന്നിട് വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് മക്കൾ ഇവർക്കുണ്ടായി.

ബ്രൂസ് ലീയുടെ കുങ്ഫു പ്രകടനത്തിൽ അമേരിക്കൻ പ്രേക്ഷകർ അന്തം വിട്ടു. ആയോധന കലയായ കുങ്ഫുവിന്റെ വേഗവും ഭംഗിയും ചടുലതയും അവതരിപ്പിച്ച ബ്രൂസ് ലീ അമേരിക്കൻ പ്രേക്ഷകരുടെ ആരാധനാപാത്രമായി

അക്കാലത്ത്‌ അമേരിക്കയിൽ ടിവി പരമ്പരകൾ നിർമ്മിച്ചിരുന്ന, വില്യം ഡോസിയർ തന്റെ പുതിയ പരമ്പരയിലേക്ക് ഒരു നടനെ തപ്പി നടക്കുകയായിരുന്നു. ബ്രൂസ്‌ ലീയുടെ പ്രകടനം കണ്ടതോടെ അയാൾ അന്വേഷണം അവസാനിപ്പിച്ച് ബ്രൂസ് ലീയെ പരമ്പരയിൽ ഉൾപ്പെടുത്തി. 26 ഭാഗമായി ടിവിയിൽ അവതരിപ്പിച്ച 'The Green Hornet' ൽ അഭിനയിച്ച ബ്രൂസ് ലീയുടെ കുങ്ഫു പ്രകടനത്തിൽ അമേരിക്കൻ പ്രേക്ഷകർ അന്തം വിട്ടു. ആയോധന കലയായ കുങ്ഫുവിന്റെ വേഗവും ഭംഗിയും ചടുലതയും അവതരിപ്പിച്ച ബ്രൂസ് ലീ അമേരിക്കൻ പ്രേക്ഷകരുടെ ആരാധനാപാത്രമായി. പ്രശസ്ത താരത്തിന്റെ അഭിമുഖങ്ങൾ ടിവി, റേഡിയോവിലൊക്കെ നിരന്തരം വരാൻ തുടങ്ങി.

മികച്ചൊരു ലൈബ്രറി സ്വന്തമുണ്ടായിരുന്ന ബ്രൂസ് ലീ ആയോധനകലയെ കുറിച്ചുള്ള എല്ലാ പുസ്തകങ്ങളും ശേഖരിച്ചിരുന്നു. താവോയിസം, ബുദ്ധിസം എന്നിവ ഇഷ്ട വിഷയമായിരുന്ന ബ്രൂസ്‌ ലീ ഇഷ്ടമുള്ള പുസ്തകം എന്ത് വിലയും കൊടുത്തു വാങ്ങുന്ന ഒരു നല്ല വായനക്കാരൻ കൂടിയായിരുന്നു. കുങ്ഫു ലോകമറിയുന്ന, ആയോധന കലയാവണമെന്ന് ബ്രൂസ് ലീ ആഗ്രഹിച്ചു. അതിന് ഏറ്റവും നല്ല മാധ്യമം സിനിമയാണെന്നും അദ്ദേഹം മനസിലാക്കി. പക്ഷേ, ഒരു ചൈനക്കാരൻ നടന് പണം മുടക്കാൻ ഹോളിവുഡ് മടിച്ചു.

1969ൽ ' മാർലോവ്' എന്നൊരു കുറ്റാന്വേഷണ സിനിമയിൽ തരക്കേടില്ലാത്ത, വേഷം കിട്ടി. അതിന്റെ തിരക്കഥ രചയിതാവിനെ കൊണ്ട് കഥ എഴുതി ഒരു പടം ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അയാൾ നിരാശനായെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നു. എന്നെങ്കിലും ഒരു വലിയ നടനാവുമെന്നും തന്റെ നാളുകൾ വരാനിരിക്കുകയായകയാണെന്നും അയാൾ ഉറച്ചു വിശ്വസിച്ചു. അതിനിടയിൽ ഗ്രീൻ ഹോർണറ്റ് എഷ്യയിൽ പല രാജ്യങ്ങളിലും ടിവിയിൽ വന്നതോടെ ബ്രൂസ് ലീ പ്രശ്സ്തനായ താരമായിക്കഴിഞ്ഞിരുന്നു.

1971ൽ ഹോംങ്കോങ്ങിലെ ഒരു നിർമ്മാതാവായ റെയ്മണ്ട് ചൗ ബ്രൂസ് ലീ ക്ക് വേണ്ടി പടം നിർമിക്കാൻ മുന്നോട്ട് വന്നു. ബ്രൂസ് ലീയെ നായകനാക്കി ' ബിഗ് ബോസ്' എന്ന പടം . പടത്തിലെ സംഘട്ടനരംഗങ്ങൾ ബ്രൂസ് ലീ തന്നെ മേൽനോട്ടം വഹിച്ചു.

സാങ്കേതിക വിദ്യക്ക് പോലും ബ്രൂസ് ലീയുടെ മിന്നൽ വേഗത വെല്ലുവിളിയായിരുന്നു. എഡിറ്റിംഗ് ടേബിളിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് വേഗത കുറച്ചു. സാധാരണ സിനിമകളിൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ വേഗത വർദ്ധിപ്പിക്കാറാണ് പതിവ്. ബ്രുസ് ലീ വേഗത കൊണ്ട് അതിശയിപ്പിച്ചു. തായ്‌ലൻഡിലായിരുന്നു ബിഗ് ബോസ് ചിത്രീകരിച്ചത്.

ബ്രൂസ് ലീ, ലിൻഡ
ബ്രൂസ് ലീ, ലിൻഡ

1971 ഒക്ടോബറിൽ ഹോങ്കോങ്ങിൽ 'ബിഗ് ബോസിന്റെ ആദ്യ ഷോ പ്രദർശനത്തിനെത്തി. ലിൻഡയോടൊപ്പം സിനിമ കാണാനെത്തിയ ബ്രൂസ് ലീ കടുത്ത സമ്മർദത്തിലായിരുന്നു. സിനിമയെങ്ങാനും മോശമായാൽ കാണികൾ വളരെ മോശമായി പ്രതികരിക്കും. കസേരകൾ കുത്തിക്കീറുകയും അലറി വിളിക്കുകയും ചെയ്യും. സിനിമ അവസാനിച്ചപ്പോൾ തിയേറ്ററിൽ സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദതയായിരുന്നു. പെട്ടന്ന് അത് ഒരാവരത്തിന് വഴിമാറി.

ആരാധകർ ശബ്ദഘോഷങ്ങളോടെ ആഹ്ളാദത്തിമർപ്പിലായി. വീര നായകനെ കണ്ട അവർ ബ്രൂസ് ലീയെ തോളിലേറ്റി തെരുവിൽ ആനന്ദ നൃത്തം ചവുട്ടി .

ഹോങ്കോങ്ങിൽ ഈ പടം 875 തവണയാണ് തിയേറ്ററിൽ പ്രദർശിപ്പിച്ചത്.

ചൈനയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ ''ഷാങ്ഹായ്' പാർക്കിന്റെ മുൻവശത്ത് ഒരു ബോർഡ് വച്ചിട്ടുണ്ട്.' പട്ടികൾക്കും ചൈനക്കാർക്കും പ്രവേശനമില്ല'. ഇതുകണ്ട ബ്രൂസ് ലീ വായുവിൽ മലക്കം മറിഞ്ഞ് ചാടി ഒറ്റച്ചവിട്ടിന് ആ ബോർഡ് തവിടുപൊടിയാക്കുന്ന രംഗം വെള്ളിത്തിരയിൽ കണ്ടപ്പോൾ തിയറ്ററുകൾ ഇളകി മറിഞ്ഞു. ചൈനക്കാരുടെ ദേശീയ വികാരം ആളിക്കത്തിച്ച ഈ രംഗം 'ഫിസ്റ്റ് ഓഫ് ഫ്യൂറി' എന്ന ബ്രൂസ് ലീയുടെ രണ്ടാമത്തെ ചിത്രത്തിലേതായിരുന്നു.

ആദ്യത്തെ നാലാഴ്ച കൊണ്ട് ബിഗ് ബോസിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന ഈ ചിത്രത്തിലൂടെ ബ്രൂസ് ലീ ദേശീയ ഹീറോയായി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിന്റെ മുന്നിൽ ഗതാഗതകുരുക്ക് പതിവായാതോടെ ചിത്രം പിൻവലിച്ചു. ഫിലിപ്പൈൻസിൽ മറ്റ് ചിത്രങ്ങൾ കാണാൻ ആളെ കിട്ടാനില്ലാതെ വന്നതോടെ 'ഫിസ്റ്റ് ഓഫ് ഫ്യൂറി' പിൻവലിക്കേണ്ട, സാഹചര്യവുമുണ്ടായി.

രണ്ട് സിനിമയോടെ വൻ താരമായി വളർന്ന ബ്രൂസ് ലീയുടെ ഡേറ്റിന് വേണ്ടി നിർമ്മാതാക്കൾ കാത്തുനിന്നു. ഒരു വർഷം മുൻപ് പതിനായിരം ഡോളർ പ്രതിഫലമായി വാങ്ങിയ താരത്തിന് ഇരുപതിരട്ടി പ്രതിഫലം നൽകാൻ നിർമാതാക്കൾ തയ്യാറായി.

1972 ഡിസംബറിൽ മൂന്നാമത്തെ ചിത്രമായ ' വേ ഓഫ് ഡ്രാഗൺ' പുറത്ത് വന്നു. ആദ്യമായി ഹോങ്കോങ്ങുകാർ യൂറോപ്പിൽ പൂർണമായി ചിത്രീകരിച്ച സിനിമയാണിത്. ബ്രൂസ് ലീ തന്നെ സവിധാനം ചെയ്ത ഈ സിനിമയുടെ പ്രധാന ഭാഗം റോമിലാണ് ചിത്രീകരിച്ചത്. കോമഡി - ആക്ഷൻ എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈൻ. അമേരിക്കൻ ആയോധന കലയറിയാവുന്ന നടൻ 'ചക്ക് നോറിസ് ' പ്രധാന വില്ലൻ വേഷത്തിൽ ഇതിൽ അഭിനയിച്ചു. ഇരുവരും തമ്മിലുള്ള പോരാട്ടം ബ്രൂസ് ലീ ചിത്രങ്ങളിലെ എറ്റവും മികച്ചതായി കണക്കാക്കുന്നു. ബ്രൂസ് ലീയെന്ന നടനെ ആയോധന കലയിലെ ദൈവമാക്കിയ ചിത്രമായിരുന്നു.

'എന്റർ ദി ഡ്രാഗൺ' - മുടക്കിയ മൂലധനത്തിന്റെ 400 ഇരട്ടി തിരിച്ച് കിട്ടിയ അപൂർവ ഹോളിവുഡ് ചിത്രം. ഗോൾഡൻ ഹാർവെസ്റ്റ് - വാർണർ ബ്രദേഴ്സിന്റെ ആദ്യ ചിത്രമായ ' എന്റ ദി ഡ്രാഗൺ' ബ്രൂസ് ലീയുടെ ഏറ്റവും മികച്ച ചിത്രമാണ്. ഹോളിവുഡിലെ പ്രശ്സ്ത നടൻ ജോൺ സാക്സൻ , അമേരിക്കൻ കരാട്ടേ ചാമ്പ്യനായ ജിം കെല്ലി എന്നിവരായിരുന്നു മറ്റ് താരങ്ങൾ.ഹോളിവുഡിനെ പിടിച്ചു കുലുക്കാൻ പോകുന്ന സിനിമ ഇതാണെന്ന് ബ്രൂസ് ലീയ്ക്കറിയാമായിരുന്നു.

നിരന്തരമായ പരിശീലനത്തോടെ ബ്രൂസ് ലീ ആയോധന കലയുടെ ഉന്നത ശിഖിരങ്ങളിൽ എത്തിയിരുന്നു. ഇതിനെ സൂചിപ്പിക്കുന്ന ഒരു വാചകം 'എന്റർ ദി ഡ്രാഗൺ' ചിത്രത്തിന്റെ ആരംഭത്തിലുണ്ട്. പടത്തിൽ ബ്രൂസ് ലീയോട് ആചാര്യൻ പറയുന്നുണ്ട് 'നിന്റെ കഴിവുകൾ ശാരീരിക നിലവാരത്തിനപ്പുറമെത്തിക്കഴിഞ്ഞു'.

ഒരുപാട് വെല്ലുവിളികൾ അതിജീവിച്ചാണ് 'എന്റർ ദി ഡ്രാഗൺ' പൂർത്തിയാക്കിയത്. ഹോങ്കോങ്ങിലെ രീതിക്ക് വിരുദ്ധമായി ചിത്രീകരണസമയത്ത് തന്നെ ശബ്ദം റെക്കോർഡ് ചെയ്യുന്ന ഹോളിവുഡ് രീതി ബ്രൂസ് ലീയെ ബുദ്ധിമുട്ടിച്ചു. സംഘട്ടനങ്ങളിലെ സ്വാഭാവിക ശബ്ദം വളരെ പ്രാധാന്യമുള്ളതിനാൽ അത് പകർത്തുക വളരെ വിഷമം പിടിച്ചതായി. കൂടാതെ തുടർച്ചയായ കഠിനാധ്വാനം അയാളുടെ ആരോഗ്യം തകർത്തു. ശരീരത്ത്തിൽ ജലാംശം നഷ്ടപ്പെടാൻ തുടങ്ങി സംഘട്ടന രംഗങ്ങളിൽ പങ്കെടുക്കുമ്പോൾ നടുവേദന അലട്ടി.

1973 മെയ് 10 ന് ഗോൾഡൻ ഹാർവെസ്റ് സ്റ്റുഡിയോയിൽ എന്റർ ദി ഡ്രാഗണിന്റെ ഡബ്ബിങ്ങ് ജോലിയിൽ മുഴുകിയ ബ്രൂസ് ലീ പെട്ടെന്ന് ബോധരഹിതനായി നിലംപതിച്ചു. ആശുപത്രിയിൽ പരിശോധനയിൽ തലച്ചോറിൽ ഒരു സ്രവം വന്ന് അത് നീർ കെട്ടായതു കണ്ടെത്തി. തലച്ചോറിലെ കോശങ്ങൾ അമിതമായി വളരാൻ തുടങ്ങി. ചികിത്സ കൊണ്ട് താൽക്കാലികമായി രക്ഷപ്പെട്ടെങ്കിലും അവസ്ഥ ശുഭകരമായിരുന്നില്ല.

തിരികെ, ലോസാഞ്ചലസിലെത്തി എന്റർ ദി ഡ്രാഗണിന്റെ അവസാന ഡയലോഗും ഡബ്ബ് ചെയ്തു. സൗണ്ട് ട്രാക്ക് ഇല്ലാതെ, റിലീസിങ്ങിന് മുൻപായി തന്റെ സിനിമ കണ്ടു. അവസാന സീനും കഴിഞ്ഞ് തിയേറ്ററിൽ വെളിച്ചം തെളിഞ്ഞപ്പോൾ ബ്രൂസ് ലീ ചാടിയെണീറ്റു - ' ഇതാ, ഇതാണ് സിനിമ'. തന്റെ മനസിലുള്ള മികച്ച സിനിമ പൂർത്തിയായതിൽ ബ്രൂസ് ലീ മതിമറന്നു.

ഹോങ്കോങ്ങിൽ തിരിച്ചെത്തിയ ബ്രൂസ് ലീ ഓർമ്മിച്ചു. താൻ അമ്മയ്ക്ക് പണ്ട് കൊടുത്ത വാക്ക് പാലിക്കാൻ സമയമായി. ഇതാ താൻ ഒരു വലിയ സൂപ്പർ താരമാകാൻ പോകുന്നു. ഹോങ്കോങ്ങിൽ സ്വസ്ഥമായി യാത്ര ചെയ്യാൻ പോലും താരത്തിനായില്ല. എവിടെ ചെന്നാലും ആളുകൾ കൂട്ടത്തോടെ പൊതിയും ഓട്ടോഗ്രാഫിനും ഫോട്ടോയ്ക്കുമായി തിക്കും തിരക്കും കൂട്ടും.

1973 ജൂലൈ 20, താരത്തിന് അന്ന് ഒരു സാധാരണ ദിനമായിരുന്നു . ബ്രൂസ് ലീ തന്റെ ചിത്രങ്ങളുടെ നിർമാതാവും സുഹൃത്തുമായ റെയ്മെണ്ട് ചോയുമായി രാവിലെ ബെറ്റി ടിങ് എന്ന സിനിമാ താരത്തിന്റെ ഹോങ്കോങ്ങിലുള്ള വീട്ടിൽ ഒരു സന്ദർശനത്തിന് പോയി. സംസാരത്തിനിടയിൽ ഒരു തലവേദന അനുഭവപ്പെട്ട , ബ്രൂസ് ലീ ഒരു കിടക്കയിൽ കയറിക്കിടന്നു. ബെറ്റി നൽകിയ ഒരു ഗുളികയും കഴിച്ചു.

ആ നിദ്ര അവസാന യാത്രയായിരുന്നു. നടുക്കുന്നതും പിന്നീട യാഥാർഥ്യവുമായ ദുരന്ത വാർത്ത!. ലോകത്തെ ഞെട്ടിച്ച ആ വാർത്ത പുറത്ത് വരുമ്പോൾ തന്റെ മാസ്റ്റർ പീസായായ 'എന്റർ ദി ഡ്രാഗൺ' ആറു ദിവസം കഴിഞ്ഞ് ഹോംങ്കോങ്ങിൽ റിലീസ് ചെയ്യാൻ പോകുകയായിരുന്നു.

50 വർഷം മുൻപ് ഹോങ്കോങ്ങിൽ 32 വയസ്സുള്ളപ്പോൾ ബ്രൂസ് ലീ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചു. മരണ കാരണം ഇന്നും അജ്ഞാതമാണ്. എങ്കിലും തലച്ചോറിലെ കോശങ്ങളുടെ അമിതമായ വളർച്ചയാണ് അകാലമൃത്യുവിൽ അവസാനിച്ചതെന്നായിരുന്നു ഡോക്ടർമാരുടെ കണ്ടെത്തൽ.

ഹോങ്കോങ് കണ്ട ഏറ്റവും വലിയ വിലാപയാത്രയായിരുന്നു ബ്രൂസ് ലീയുടേത്. അത്. ഭാര്യ ലിൻഡക്ക് ബ്രൂസ്‌ലി ഏറ്റവും ആഹ്ളാദകരമായി ജീവിച്ച അമേരിക്കയിൽ തന്നെ അടക്കം ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു. 1973 ജൂലൈ 21ന് സിയാറ്റിലിലെ ലേക് വ്യു സെമിത്തേരിയിൽ ബ്രൂസ് ലീയെന്ന ഇതിഹാസം അന്ത്യവിശ്രമം വരിച്ചു.

'എന്റർ ദി ഡ്രാഗൺ 'ഹോങ്കോങ്ങിൽ റിലീസ് ചെയ്തു. 23 ദിവസം കഴിഞ്ഞ് അമേരിക്കയിലും. വൻ ഹിറ്റായ ഈ പടം നിർമ്മാണത്തിന് ചെലവായതിന്റെ 400 ഇരട്ടി നേടി. ആയോധനകലയിലെ എക്കാലത്തെയും മികച്ച ചിത്രമായാണ് എന്റർ ദി ഡ്രാഗൺ വിലയിരുത്തപ്പെടുന്നത്.

32 വയസ്സുവരെ മാത്രം ജീവിച്ച ബ്രൂസ്‌ ലീ കിഴക്കിനേയും പടിഞ്ഞാറിനേയും ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ ഒരുമിപ്പിച്ചു. നടനെന്ന നിലയിലും ആയോധനകല വിദഗ്ധൻ എന്ന നിലയിലും ബ്രൂസ് ലീയുടെ പ്രസക്തിയും പ്രാധാന്യവും അതാണ്. ചൈനയിലെ പ്രാചീന ആയോധന കല സമ്പ്രദായങ്ങളെ ഒരുമിപ്പിച്ച് എല്ലാ സംസ്കാരങ്ങൾക്കും സ്വീകാര്യമാക്കി കുങ്ഫുവിനെ മാറ്റി പ്രതിഷ്ഠിക്കുകയും അത് ലോക പ്രശസ്തമാക്കുകയും ചെയ്തു.

അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിൽ 2004 ൽ അവരുടെ ചലച്ചിത്ര ശേഖരത്തിലേക്ക് എന്റർ ദി ഡ്രാഗൺ തിരഞ്ഞെടുത്തു."സാംസ്‌കാരികമായി, ചരിത്രപരമായി, സൗന്ദര്യമുള്ള മികച്ച ചലച്ചിത്രം" എന്നാണ് ഈ ചിത്രത്തിനെ ലൈബ്രറി രേഖകളിൽ പരാമർശിച്ചിരിക്കുന്നത്.

കേരളത്തിൽ ബ്രൂസ് ലീ വൻ തരംഗം സൃഷ്ടിച്ചു. കരാട്ടെ, കുങ്‌ഫു എന്നിവയ്ക്ക് ആഗോള പ്രചാരം നൽകാനാണ് ബ്രൂസ്‌ ലീ തന്റെ ചിത്രങ്ങളിലൂടെ ശ്രമിച്ചതെങ്കിൽ, ചൈനക്ക് പുറത്ത് അത് വിജയിച്ച ഒരു രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ അത് ഫലവത്തായത് കേരളത്തിലും

1950കളുടെ പകുതിയിൽ വെറും മൂന്ന് ചിത്രങ്ങളിൽ മാത്രം അഭിനയിക്കുകയും, ഹോളിവുഡിലെ വളരുന്ന താരമാവുകയും, 24 വയസിൽ കാറപകടത്തിൽ മരണമടയുകയും ചെയ്ത ജെയിംസ് ഡീൻ എന്ന അമേരിക്കൻ യുവ നടൻ മരണശേഷം അമേരിക്കയിൽ ഒരു കൾട്ട് ഫിഗറായി മാറി അക്കാലത്തെ തലമുറയെ തന്നെ, വളരെ സ്വാധീനിച്ചു. ഇതിന് സമാനമായിരുന്നു ബ്രൂസ്‌ ലീയുടെ ജീവിതവും. ബ്രൂസ് ലീയുടെ സ്വാധീനം ഏഷ്യയിലെ പ്രേക്ഷകരിലാണെന്ന വ്യത്യാസം മാത്രം..

ജെയിംസ് ഡീൻ അവസാനം അഭിനയിച്ച ഹിറ്റ് പടമായ 'Giant' ഹിറ്റ് ചിത്രമാകുന്നത് കാണാൻ അയാൾക്ക് ഭാഗ്യമുണ്ടായില്ല. അതിന് മുൻപ് മരിച്ചു. ബ്രൂസ് ലീക്ക് 'എന്റർ ദി ഡ്രാഗൺ ', ചരിത്രം സൃഷ്ടിച്ച ചലച്ചിത്രമാകുന്നത് കാണാനും ആയുസുണ്ടായില്ല.

ജെയിംസ് ഡീനും ബ്രൂസ് ലീയും തങ്ങളുടെ പേരും പെരുമയും ലോകം മുഴുവൻ വ്യാപിച്ചത് അറിയാതെ കടന്നുപോയ രണ്ട് ഹോളിവുഡ് സൂപ്പർ താരങ്ങളാണ്.

1975 ൽ എന്റർ ദി ഡ്രാഗൺ ഇന്ത്യയിൽ പ്രദർശനത്തെത്തി. അതിന് കൊല്ലം മുൻപ് 1971 ഫെബ്രുവരിയിൽ ബ്രൂസ് ലീ ഒരു പടത്തിന്റെ ലൊക്കേഷൻ നോക്കാനായി ഇന്ത്യ സന്ദർശിച്ചിരുന്നു. പ്രശസ്തനല്ലാത്തതിനാൽ അന്ന് വാർത്താ പ്രധാന്യം നേടിയില്ല. സിനിമയിലൂടെയാണെങ്കിലും പക്ഷെ, രണ്ടാം വരവ് ചരിത്രം കുറിച്ചു. പടം ഇന്ത്യയിൽ വൻ വിജയമായി.

കേരളത്തിൽ ബ്രൂസ് ലീ വൻ തരംഗം സൃഷ്ടിച്ചു. കരാട്ടെ, കുങ്‌ഫു എന്നിവയ്ക്ക് ആഗോള പ്രചാരം നൽകാനാണ് ബ്രൂസ്‌ ലീ തന്റെ ചിത്രങ്ങളിലൂടെ ശ്രമിച്ചതെങ്കിൽ, ചൈനക്ക് പുറത്ത് അത് വിജയിച്ച ഒരു രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ അത് ഫലവത്തായത് കേരളത്തിലും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയോധന കലകൾ പഠിപ്പിക്കുന്ന സംസ്ഥാനം കേരളമായിരുന്നു. 'എന്റർ ദി ഡ്രാഗൺ' കേരളത്തിൽ വൻ ഹിറ്റായി. ബ്രൂസ് ലീയെന്ന പേര് കൊച്ചു കുട്ടികൾക്കും പോലും പരിചിതമായി.

'എന്റർ ദി ഡ്രാഗൺ ' പടം കണ്ട് ആവേശഭരിതരായി കുറെ മലയാളികൾ ചേർന്ന് ശ്രീലങ്കയിലെ കരാട്ടെ ചാമ്പ്യനും , മലേഷ്യയിലും ചൈനയിലും പോയി ആയോധന കല പഠിച്ച ബോണി റോബർട്ട്സിനെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നു. 1976ലായിരുന്നു ഇത്. പെട്ടെന്ന് തന്നെ അയാളുടെ പരിശീലന ക്ലാസുകൾ പ്രശസ്തമായി. തുടർന്ന് കേരളമെങ്ങും കരാട്ടെ ക്ലാസുകൾ പൊട്ടിമുളച്ചു. റേഷൻ കടകളെക്കാൾ കൂടുതൽ ബോർഡ് വെച്ച കരാട്ടെ ക്ലാസുകൾ കേരളത്തിൽ അക്കാലത്തുണ്ടായി.

'ഒറ്റയടിക്ക് പതിനാല് ഇഷ്ടിക തകർക്കുന്ന ഏത് കരാട്ടെക്കാരനുണ്ട് കേരളത്തിൽ? 'ജോർജ് ഡാനിയൽ എന്ന കരാട്ടെ മാസ്റ്റർ, ഇന്നസെന്റ് അഭിനയിച്ച , തലയണമന്ത്രത്തിലെ കഥാപാത്രത്തെ ഓർമ്മയില്ലെ? മലയാളി കരാട്ടെ ഭ്രമക്കാരെ ഒന്ന് പരിഹസിച്ചതാണ് കഥ എഴുതിയ ശ്രീനിവാസൻ .

ഇതിന്റെ മറ്റൊരു വശം കൂടി ചേർത്ത് വായിക്കണം. അക്കാലത്ത് ബ്രൂസ് ലീ എന്ന പേരിന്റെ വാണിജ്യ സാധ്യതകൾ ഏറ്റവും നന്നായി കേരളത്തിൽ ഉപയോഗിക്കപ്പെട്ടു. ബ്രൂസ് ലീ സിനിമാ ചിത്രങ്ങൾ കേരളത്തിൽ വൻ പ്രചാരം നേടി. ബ്രൂസ് ലീ ബനിയൻ, സ്റ്റിക്കറുകൾ, കലണ്ടറുകൾ എന്തിന് ഏറെ കുന്ദംകുളം നോട്ട്ബുക്കുകളിൽ വരെ എന്റർ ദി ഡ്രാഗണിലെ ബ്രൂസ് ലീയുടെ പ്രശസ്ത ചിത്രം കവറായി അച്ചടിച്ചു വിറ്റുപോയി. ഇന്ത്യയിലോ കേരളത്തിലോ ഒരു നടനും ലഭിക്കാത്ത മാർക്കറ്റ് വാല്യൂവായിരുന്നു അത്.. ബ്രൂസ് ലീ യെന്ന പേരിന്റെ മാസ്മരികത അതായിരുന്നു. ചൈനയിലെ ആയോധന കലയ്ക്ക് പ്രചാരം വർധിക്കാനെടുത്ത ഒരു ചലച്ചിത്രവും അതിലെ താരവും കേരളത്തിലെ എറ്റവും വിറ്റഴിയുന്ന ബ്രാൻഡ് നെയിം ആയി മാറിയെന്നുള്ളതുകൂടി ഓർക്കേണ്ട ചരിത്രമാണ്.

' എടുക്കുന്ന പാത്രമേതാണ്, അതിന്റെ ആകൃതിയാണ് ജലത്തിന്. കുപ്പിയിലെടുത്താൽ അത് കുപ്പിയാകും. ചായക്കപ്പിലെടുത്താൽ കപ്പാകും. ശാന്തമായൊഴുകാനും സ്ഫോടനം നടത്താനും ജലത്തിനേ സാധിക്കൂ. അതിനാൽ പ്രിയ സുഹൃത്തേ , നിങ്ങൾ ജലമാവുക'. ബ്രൂസ് ലീ ഏറെ ഇഷ്ടപ്പെട്ടിരുന്ന സെൻ വാക്യങ്ങളാണിത്. തന്റെ ഹ്രസ്വമായ ജീവിതത്തിലൂടെ ബ്രൂസ് ലീ ലോകത്തിന് നൽകിയ സന്ദേശവും ഇതായിരുന്നു.

logo
The Fourth
www.thefourthnews.in