സോയ അഗർവാൾ
സോയ അഗർവാൾ

ഉത്തര ധ്രുവത്തിന് മുകളിലൂടെ പറന്ന് യുഎസ് മ്യൂസിയത്തില്‍ ഇടം പിടിച്ച് ഇന്ത്യയുടെ വനിതാ പൈലറ്റ്

അമേരിക്കയിലെ സാൻഫ്രാൻസിസ്കോ മുതൽ ബെംഗളുരു വരെയുള്ള സർവീസാണ് ചരിത്രത്തിൽ ഇടം പിടിച്ചത്
Updated on
1 min read

ഉത്തരധ്രുവത്തിന് മുകളിലൂടെ വിമാനം പറത്തി ചരിത്ര നേട്ടം കൈവരിച്ച് സീനിയര്‍ എയര്‍ ഇന്ത്യ പൈലറ്റായ സോയ അഗര്‍വാള്‍. സാൻഫ്രാൻസിസ്കോയിൽ നിന്ന് ബെംഗളുരുവിലേക്കുള്ള 16000 കിലോമീറ്റര്‍ ദൂരം വരുന്ന സർവ്വീസ് ഉത്തരധ്രുവ ദ്രുവത്തിന് മുകളിലൂടെ പറത്തുകവഴി സാന്‍ ഫ്രാന്‍സിസ്കോ വ്യോമായന മ്യൂസിയത്തില്‍ ഇടം നേടിയിരിക്കുകയാണ് സോയാ അഗർവാൾ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സോയ.

2021ല്‍ സോയയുടെ നേതൃത്വത്തിലുള്ള എയര്‍ ഇന്ത്യ വനിത പൈലറ്റുമാരുടെ സംഘം ഉത്തരധ്രുവത്തിന് മുകളിലൂടെ സാന്‍ ഫ്രാന്‍സിസ്കോ മുതല്‍ ബെംഗളൂരു നഗരം വരെ വിമാനം പറത്തിയിരുന്നു. ലോകത്തിലെ ഏറ്റവു ദൂരം കൂടിയ വ്യോമയാന റൂട്ടുകളിലൊന്നാണ് ഇത്.

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ വ്യോമയാന മ്യൂസിയം വനിത പൈലറ്റുമാരുടെ നേട്ടത്തിനുള്ള അംഗീകാരമെന്നോണം അവര്‍ക്ക് മ്യൂസിയത്തില്‍ ഒരു സ്ഥാനം വാഗ്ദാനം ചെയ്യുകയുമായിരുന്നു.

എസ്എഫ്ഒ മ്യൂസിയം എന്നറിയപെടുന്ന സാന്‍ ഫ്രാന്‍സിസ്കൊ ഏവിയെഷന്‍ ലൂയിസ് എ ടര്‍പെന്‍ മ്യൂസിയത്തില്‍ സ്ഥാനം ലഭിക്കുന്ന ഏക മനുഷ്യന്‍ താനാണെന്നും അതില്‍ സന്തുഷ്ടയാണെന്നും സോയ അഗർവാൾ പറഞ്ഞു. " എസ്എഫ്ഒ മ്യൂസിയത്തിന്‍റെ ഭാഗമായത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇത് എനിക്കും എന്റെ രാജ്യത്തിനും അഭിമാനകരമായ നിമിഷമാണ്", അവർ പറഞ്ഞു.

തങ്ങളുടെ പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സോയാ അഗർവാളെന്ന് മ്യൂസിയം ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തര ധ്രുവത്തിലൂടെ വിമാനം പറത്തുക എന്നതിനെക്കാളുപരി സോയ അഗര്‍വാളിന്‍റെ വ്യോമയാനത്തിലെ അസാമാന്യമായ സംഭാവനകളും സ്ത്രീ ശാക്തീകരണം പ്രോത്സാഹിപിക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്കിനെയും എസ് എഫ ഒ മ്യൂസിയം പ്രശംസിച്ചിരുന്നു. "ലോകത്തെ കുറിച്ചുള്ള സോയയുടെ കാഴ്ചപാടും മറ്റു സ്ത്രീകളെയും പെണ്‍കുട്ടികളെയും സ്വപ്നം സാക്ഷാത്കരിക്കുവാന്‍ സഹായിക്കാനുള്ള അവരുടെ പ്രതിബദ്ധതയും പ്രചോദനകരമാണ്. ക്യാപ്റ്റന്‍ സോയ അഗര്‍വാളിന്‍റെ വ്യക്തിഗത ചരിത്രം പകര്‍ത്താന്‍ സാധിക്കുന്നത് വഴി എസ്എഫ്ഒയ്ക്ക് അവരുടെ അസാധാരണമായ ജീവിത കഥയുടെ ആവേശവും ആകാംക്ഷയും കെട്ടുപോകാതെ കാത്തുസൂക്ഷിക്കാനും വ്യോമയാനം സ്വപ്നം കാണുന്ന വരും തലമുറയുമായി പങ്കുവെക്കാന്‍ സാധിക്കുമെന്നും" മ്യൂസിയം അധികൃതർ പ്രതികരിച്ചു.

ലിംഗസമത്വത്തിനായുള്ള ഐക്യരാഷ്ട്ര സഭാ വക്താക്കളിൽ ഒരാൾ കൂടിയാണ് ക്യാപ്റ്റൻ സോയാ അഗർവാൾ.

സാന്‍ ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തെ മനോഹരവും മാനുഷികവും ആക്കുക എന്ന ലക്ഷ്യത്തോടെ 1980ല്‍ ചെറിയ ചിത്രങ്ങളുപയോഗിച്ചാണ് മ്യൂസിയം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് വിമാനത്താവളത്തിലെ അഞ്ച് ടെര്‍മിനലുകളിലുടനീളം ഗാലറികളുള്ള ഒരു ബൃഹത് പ്രദർശന പരിപാടിയായി ഇത് വികസിച്ചു. ഇപ്പോള്‍ സാൻഫ്രാൻസിസ്കോയുടെ വാണിജ്യ വ്യോമയാനത്തിൻെറയും ചരിത്രവുമായി ബന്ധപെട്ട 150000 ത്തിന് മുകളില്‍ വസ്തുക്കള്‍ മ്യൂസിയത്തിൽ ഉണ്ട്.

logo
The Fourth
www.thefourthnews.in