ബില്‍ക്കിസ് ബാനു കേസ്
ബില്‍ക്കിസ് ബാനു കേസ്

ബില്‍ക്കിസ് ബാനു കേസ്: ശിക്ഷാ കാലയളവില്‍ പ്രതികള്‍ ആയിരത്തിലേറെ ദിവസം ജയിലിന് പുറത്തായിരുന്നെന്ന് കോടതി രേഖകള്‍

കുറ്റവാളികളില്‍ ഒരാളായ മിതേഷ് ഭട്ട് പരോള്‍ കാലാവധിയില്‍ സ്ത്രീയെ അപമാനിച്ചു
Updated on
1 min read

ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുകാരായ 11 പ്രതികളും ശിക്ഷാ കാലയളവില്‍ ആയിത്തിലധികം ദിവസം പരോളിനിറങ്ങിയതായി കോടതി രേഖകള്‍. ജയിൽ മോചിതരാകുന്നതിന് മുൻപ് കുറ്റവാളികളിൽ ഒരാളായ രമേഷ്ഭായ് രൂപാഭായി ചന്ദന 1500ലേറെ ദിവസം ജയിലിന് പുറത്തായിരുന്നു. 1,198 ദിവസത്തെ പരോൾ കാലാവധിയും 378 ദിവസത്തെ ഹ്രസ്വകാല താൽക്കാലിക മോചനവുമുൾപ്പടെ ഇയാൾ​ ജയിലിന് പുറത്ത് ആകെ 1,576 ദിവസം ചെലവഴിച്ചുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്. രണ്ട് പ്രതികള്‍ 1,200 ദിവസത്തിലേറെ പുറത്തുണ്ടായിരുന്നു എന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്.

കുറ്റവാളികളില്‍ ഒരാളായ മിതേഷ് ഭട്ട് പരോള്‍ കാലാവധിയില്‍ സ്ത്രീയെ അപമാനിച്ചതായും രേഖകളിലുണ്ട്. 2020 ജൂണ്‍ 19ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റിന് മുമ്പാകെ മിതേഷ് ഭട്ടിനെ ഹാജരാക്കിയിരുന്നു. പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ , സര്‍ക്കാരിന്റെ മറുപടിയുമായി ബന്ധപ്പെട്ട അനുബന്ധ കോടതി രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ബില്‍ക്കിസ് ബാനു കേസ്
ബിൽക്കിസ് ബാനു കേസ്: കുറ്റവാളികളെ മോചിപ്പിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ

കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് കുറ്റവാളികളെ നല്ല നടപ്പിന്റെ പേരിൽ വിട്ടയച്ചതെന്നും അവർ 14 വർഷമായി ശിക്ഷ അനുഭവിക്കുകയാണെന്നും ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഈ വർഷം ജൂലൈ 11ന് അയച്ച കത്തിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികളുടെ മോചനത്തിന് അനുമതി നൽകിയതായും ഗുജറാത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര എന്നിവർ കോടതിയിൽ പ്രതികളുടെ മോചന തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഗുജറാത്ത് സർക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഓഗസ്റ്റ് 16നാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളും ജയില്‍ മോചിതരായത്. പ്രതികളെ മോചിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19കാരി ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് കേസ്. 2008ല്‍ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2017 ല്‍ മുംബൈ ഹൈക്കോടതി വിധി ശരിവെയ്ക്കുകയും ചെയ്തു.

നിലവില്‍, പ്രതികളെ മോചിപ്പിച്ചത് ചോദ്യം ചെയ്തുള്ള മൂന്ന് ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

logo
The Fourth
www.thefourthnews.in