'സംവരണം   പ്രാതിനിധ്യത്തിന്,  സാമ്പത്തിക ഉന്നമനത്തിനല്ല'  103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് പറയാൻ ഉള്ള കാരണങ്ങൾ

'സംവരണം പ്രാതിനിധ്യത്തിന്, സാമ്പത്തിക ഉന്നമനത്തിനല്ല' 103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് പറയാൻ ഉള്ള കാരണങ്ങൾ

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും സ്വകാര്യ, അണ്‍ എയ്ഡഡ് വിദ്യാലയ പ്രവേശനങ്ങളിലും 10 ശതമാനം സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതിയാണ് ചര്‍ച്ചയാവുന്നത്
Updated on
2 min read

സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഭരണ ഘടന ബഞ്ചിൽ വാദം തുടരുകയാണ്. സാമമ്പത്തിക സംവരണത്തെ ശക്തമായി എതിർത്തുകൊണ്ട് ഹർജിക്കാരനായ ഡോ. മോഹൻ ഗോപാൽ ഉന്നയിച്ച വാദങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.

സാമ്പത്തിക സംവരണവും അതിനായി കൊണ്ടുവന്ന 103-ാം ഭേദഗതിയും ഭരണഘടനയോടുള്ള അവഹേളവനും വഞ്ചനയുമാണെന്ന് വിദ്യാഭ്യാസ വിദഗ്ദൻ കൂടിയാ ഡോ. മോഹന്‍ ഗോപാല്‍ പറഞ്ഞത്.

സാമ്പത്തിക സംവരണ വ്യവസ്ഥകള്‍ തുല്യ അവസരം എന്ന മൗലികാവാശത്തെ ഹനിക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് മുന്നോക്കക്കാരുടെ സംവരണം മാത്രമാണ് സാധ്യമാക്കുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപകരണം എന്നതില്‍നിന്ന് സംവരണത്തെ സാമ്പത്തിക ഉന്നമനത്തിനുള്ള പദ്ധതിയാക്കി മാറ്റിയതായും ഡോ. ഗോപാല്‍ വാദിച്ചു. മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതിയുടെ സാധുത പരിശോധിക്കുന്ന സുപ്രിം കോടതി മുമ്പാകെയായിരുന്നു അദ്ദേഹത്തിന്റെ വാദം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും സ്വകാര്യ, അണ്‍ എയ്ഡഡ് വിദ്യാലയ പ്രവേശനങ്ങളിലും 10 ശതമാനം സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതിയാണ് ചര്‍ച്ചയാവുന്നത്. ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ലംഘനമാണോ എന്നാണ് കോടതി പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ദിനേഷ് മഹേശ്വരി, എസ് ബി പര്‍ദിവാല, ബെല്ലാ ത്രിവേദി എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്.

103ാം ഭേദഗതി ഫലത്തില്‍, പിന്നാക്കക്കാരെ സംവരണ വ്യവസ്ഥയില്‍നിന്ന് മാറ്റിനിര്‍ത്തുന്നു. പകരം മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് മാത്രമായി സംവരണത്തിന്റെ ആനുകൂല്യം ചുരുങ്ങുന്നു.

സാമ്പത്തിക സംവരണം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരെ ഒഴിവാക്കുന്നതും മുന്നോക്കക്കാര്‍ക്ക് മാത്രം നേട്ടം ലഭ്യമാക്കുന്നതുമാണെന്ന് ഡോ. ഗോപാല്‍ വാദിച്ചു. തുല്യത, സാമൂഹ്യനീതി തത്വങ്ങളുടെ ലംഘനമാണത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെയാണ് അത് തകര്‍ക്കുന്നത്. ഭരണഘടനയുടെ നെഞ്ചില്‍ കുത്തുന്ന നടപടിയായി 103-ാം ഭേദഗതിയെ നാം കാണണം. സാമ്പത്തിക സംവരണം ജാതി അധിഷ്ഠിത സംവരണമെന്ന ആശയത്തെയാണ് അവതരിപ്പിക്കുന്നത്. അതിന് മുന്‍പ് ജാതി അധിഷ്ഠിതമായിരുന്നില്ല സംവരണം. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയും പ്രാതിനിധ്യത്തിലെ അഭാവവും അടിസ്ഥാനമാക്കിയായിരുന്നു സംവരണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ 103-ാം ഭേദഗതി ഫലത്തില്‍, പിന്നാക്കക്കാരെ സംവരണ വ്യവസ്ഥയില്‍നിന്ന് മാറ്റിനിര്‍ത്തുന്നു. പകരം മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് മാത്രമായി സംവരണത്തിന്റെ ആനുകൂല്യം ചുരുങ്ങുന്നു.

ജാതി അധിഷ്ഠിത സംവരണം സംബന്ധിച്ച ആദ്യ ഭേദഗതിയാണ് 103-ാം ഭേദഗതി. സാമുഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയാണ് സംവരണത്തിന്റെ രണ്ട് ചിറകുകള്‍. അത് ഒഴിവാക്കുന്നത് സംവരണത്തെ തകര്‍ക്കും. അനുഛേദം 15 (4), 15 (5) എന്നിവ സാമുഹികവും വിദ്യാഭ്യാപരവുമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും സംവരണം ഉറപ്പാക്കുന്നു. എന്നാല്‍, 103-ാം ഭേദഗതിയോടെ ചേര്‍ക്കപ്പെട്ട 15 (6) എസ് സി, എസ് ടി, സാമുഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ വിഭാഗങ്ങളെ സംവരണത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നു. തുല്യതാ നയത്തിന് ഇത് എതിരാണ്. യഥാര്‍ത്ഥത്തിലുള്ള സാമ്പത്തിക സംവരണം ആണെങ്കില്‍, ജാതി ഭേദമില്ലാതെ എല്ലാവര്‍ക്കും അത് ലഭ്യമാക്കണം. അത് നല്‍കുന്നില്ല.

ആത്യന്തികമായി ദുര്‍ബലരായ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നൊരു രേഖയാണ് ഭരണഘടന. അതില്‍നിന്നെല്ലാം വഴി മാറുന്നതാണ് 103-ാം ഭേദഗതി

പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് സംവരണം നടപ്പാക്കിയതെന്ന് ഭരണഘടന നിര്‍മാണ സമിതിയുടെ ചര്‍ച്ചകള്‍ ഉദ്ധരിച്ച് ഡോ. ഗോപാല്‍ പറഞ്ഞു. തുല്യത എന്നത് എല്ലായ്‌പ്പോഴും പിന്നാക്ക വിഭാഗങ്ങളുടെ ആവശ്യമാണ്. ഒരിക്കലും ഉന്നത വിഭാഗക്കാര്‍ അത് ആവശ്യപ്പെടാറില്ല. കാരണം, തുല്യത ഏറ്റവും ആവശ്യം പിന്നാക്ക വിഭാഗങ്ങള്‍ക്കാണ്. അവര്‍ പ്രാതിനിധ്യമാണ് ആവശ്യപ്പെടുന്നത്, അല്ലാതെ സാമ്പത്തിക ഉന്നമനമല്ല. സംവരണത്തില്‍ അല്ല പ്രാതിനിധ്യത്തിലാണ് ഞങ്ങള്‍ക്ക് താല്‍പ്പര്യം. പ്രാതിനിധ്യം ഉറപ്പാക്കാന്‍ സംവരണത്തേക്കാള്‍ മികച്ചൊരു മാര്‍ഗം ആരെങ്കിലും കൊണ്ടുവരുന്ന പക്ഷം, സംവരണത്തെ ഞങ്ങള്‍ അറബിക്കടലില്‍ എറിയും. സാമ്പത്തിക സ്ഥിതി എന്നത് ക്ഷണികമായൊരു സ്ഥിതിയാണ്. ഒരു ലോട്ടറി അടിക്കുന്നതിലൂടെയോ ചൂതാട്ടത്തില്‍ നഷ്ടം സംഭവിക്കുന്നതിലൂടെയോ അത് മാറാം. എന്നിരുന്നാലും, ചില ഘടനാപരമായ അവസ്ഥകളുണ്ട്, അത് ചില സമുദായങ്ങളെ ദരിദ്രരായി തന്നെ നിലനിര്‍ത്തുന്നു. അതിനാല്‍, അവര്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ തൊഴിലിടങ്ങളിലും പ്രാതിനിധ്യം ലഭിക്കണം. അത് അവരുടെ അഭിവൃദ്ധിക്ക് സഹായകമാകും. പ്രാതിനിധ്യത്തിന് അല്ലെങ്കില്‍ സംവരണം നല്‍കരുത് എന്നതാണ് ഞങ്ങളുടെ പക്ഷം.

വ്യക്തികളുടെ കുടുംബത്തിന്റെയോ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക സംവരണം നല്‍കുന്നത്. എന്നാല്‍ സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയെ കണക്കിലെടുത്താണ് സാമൂഹിക-സാമ്പത്തിക പിന്നാക്കക്കാരുടെ സംവരണം നടപ്പാക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടന സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കണം.

സാമ്പത്തിക സംവരണം നല്‍കുന്നത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമാണ്. അത് വളരെ പ്രധാനപ്പെട്ടൊരു ഘടകമാണ്. ആത്യന്തികമായി ദുര്‍ബലരായ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നൊരു രേഖയാണ് ഭരണഘടന. അതില്‍നിന്നെല്ലാം വഴി മാറുന്നതാണ് 103-ാം ഭേദഗതി. സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ സാമുഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ലഭിക്കില്ലെന്നും മുന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണെന്നുമുള്ള വ്യവസ്ഥ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ഹനിക്കുന്നതാണ്. ഭരണഘടനയില്‍ സംവരണത്തെ പ്രാതിനിധ്യത്തിനുള്ള ഉപകരണം മാത്രമായാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍, പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കുന്ന സംവരണം നിയമവിരുദ്ധമാണ്.

മുന്നോക്കവിഭാഗങ്ങള്‍ സംവരണത്തെ സാമ്പത്തിക ഉന്നമനത്തിനുള്ള ഉപാധിയായി മാത്രമാണ് കാണുന്നത്. അവര്‍ക്ക് സംവരണം നല്‍കുന്നതിലൂടെ സംവരണത്തിന്റെ യഥാര്‍ത്ഥ ആശയങ്ങളെ നശിപ്പിക്കാനുള്ള പിന്‍വാതില്‍ ശ്രമമാണ് ഭേദഗതി. ഇന്ത്യയിലെ സംവരണം അല്‍പജനാധിപത്യത്തിനും (ഒലിഗാര്‍ക്കി) കുത്തകയ്ക്കും എതിരാണ്. എന്നാല്‍, സാമ്പത്തിക സംവരണം ഒലിഗാര്‍ക്കിയെ ജനാധിപത്യവുമായി ചേര്‍ത്തിണക്കാന്‍ സഹായിക്കുന്നതാണ്.

വാര്‍ഷിക കുടുംബ വരുമാനം എട്ട് ലക്ഷത്തിന് താഴെയുള്ളവരെയാണ് സംവരണത്തിന് പരിഗണിക്കുന്നത്. അതായത്, പ്രതിമാസം 66,000 രൂപയോളം. എന്നാല്‍ രാജ്യത്തെ കുടുംബങ്ങളില്‍ 96 ശതമാനം പേരും പ്രതിമാസം 25,000 രൂപയില്‍ താഴെ മാത്രമാണ് വാങ്ങുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത്, സാമ്പത്തിക സംവരണം വലിയൊരു വിഭാഗത്തെ ഉള്‍ക്കൊള്ളുന്നു. ഇത്തരത്തില്‍ 103ാംഭേദഗതി ഭരണഘടനയോടുള്ള അവഹേളവനും വഞ്ചനയുമാണെന്നും ഡോ. ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in