ഒ പനീർശെൽവം
ഒ പനീർശെൽവം

എടപ്പാടിക്ക് തിരിച്ചടി; പനീർസെൽവത്തെ പുറത്താക്കിയ നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി

എഐഎഡിഎംകെയുടെ പുതിയ ജനറൽ കൗൺസിൽ യോഗം ചേരാനും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു
Updated on
1 min read

എടപ്പാടി കെ പളനിസാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത എഐഎഡിഎംകെ ജനറൽ കൗൺസിൽ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഒ പനീർസെൽവത്തെ പുറത്താക്കിയ ജനറൽ കൗൺസിൽ യോഗനടപടികൾ അസാധുവാക്കിയ കോടതി ജൂൺ 23 മുൻപുള്ള തൽസ്ഥിതി തുടരാനും ഉത്തരവിട്ടു. ഇപിഎസിനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതടക്കം ജൂലൈ 11ന് ചേർന്ന ജനറൽ കൗൺസിലിൽ എടുത്ത എല്ലാ തീരുമാനങ്ങളും കോടതി റദ്ദുചെയ്തു. എഐഎഡിഎംകെയുടെ പുതിയ ജനറൽ കൗൺസിൽ യോഗം ചേരാനും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു.

പാർട്ടിയിൽ നിന്നും പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം നൽകിയ ഹർജി പരി​ഗണിക്കവെയാണ് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഉത്തരവ്. ജനറൽ കൗൺസിൽ യോഗ നടപടിയെ ചോദ്യം ചെയ്ത് മറ്റൊരു ജനറൽ കൗൺസിൽ അംഗം പി വൈരമുത്തുവും കോടതിയെ സമീപിച്ചിരുന്നു. എഐഎഡിഎംകെ ജനറൽ കൗൺസിൽ യോഗം വിളിച്ചതിലെ നിയമസാധുതയും ബൈലോ ലംഘനവും പനീർസെൽവം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ജനറൽ കൗൺസിൽ വിളിച്ചുചേർക്കാൻ കോ-ഓർഡിനേറ്റർക്കും ജോയിന്റ് കോ-ഓർഡിനേറ്റർക്കും മാത്രമേ അധികാരമുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവോടെ പനീർസെൽവം പാർട്ടി കോ ഓർഡിനേറ്ററായി തുടരും.

ഒ പനീർശെൽവം
ഒറ്റ നേതാവിലേക്ക് മടങ്ങി എഐഎഡിഎംകെ

ഒപിഎസിന്റെ ഹർജികൾ വീണ്ടും പരിഗണിച്ച് മൂന്നാഴ്ചയ്ക്കകം ഉത്തരവുകൾ പുറപ്പെടുവിക്കാൻ മദ്രാസ് ഹൈക്കോടതിയോട് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ജൂലൈ 11ന് നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ഒ പനീർസെൽവത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ പ്രമേയം പാസാക്കിയത്. തുടർന്ന് എടപ്പാടി പളനിസാമിയെ പാർട്ടിയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് പനീർസെൽവത്തെ പുറത്താക്കിയത്.

2022 രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പുതിയ തര്‍ക്കങ്ങളുടെ തുടക്കം. രാമനാഥപുരം ജില്ലാ സെക്രട്ടറി ആര്‍ ധര്‍മ്മരെ സ്ഥാനാര്‍ഥിയാക്കാനുള്ള ഒപിഎസിന്റെ തീരുമാനത്തില്‍ എടപ്പാടി അതൃപ്തനായി. തേനി എംപിയും ഒപിഎസിന്റെ മകനുമായ പി.രവീന്ദ്ര കുമാര്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദര്‍ശിച്ചതും ഇപിഎസിനെ ചൊടിപ്പിച്ചു. പിന്നാലെ ഒറ്റ നേതൃത്വം എന്ന ആവശ്യം ഉയര്‍ന്നുവന്നു. അപ്പോഴേക്കും ഇപിഎസ് പക്ഷം ജനറല്‍ കൗണ്‍സിലില്‍ പിടിമുറുക്കിയിരുന്നു.

logo
The Fourth
www.thefourthnews.in