ഗ്രഹങ്ങളില്‍ രാജാവ്; വ്യാഴത്തിന് ചുറ്റും 12 ഉപഗ്രഹങ്ങള്‍ കൂടി 
കണ്ടെത്തി

ഗ്രഹങ്ങളില്‍ രാജാവ്; വ്യാഴത്തിന് ചുറ്റും 12 ഉപഗ്രഹങ്ങള്‍ കൂടി കണ്ടെത്തി

വ്യാഴത്തെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ എണ്ണം 92 ആയി ഉയര്‍ന്നു
Updated on
2 min read

സൗരയൂഥത്തിലെ രാജാവായി വ്യാഴം. വ്യാഴത്തിന് ചുറ്റം പുതുതായി 12 ഉപഗ്രഹങ്ങള്‍ വലയം ചെയ്യുന്നതായാണ് പുതിയ കണ്ടെത്തല്‍. ഇതോടെ വ്യാഴത്തെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ എണ്ണം 92 ആയി ഉയര്‍ന്നു. വാഷിംങ്ടണിലെ കാര്‍ണഗീ ഇന്‍സ്റ്റിറ്റ്യൂഷ്യന്‍ ഫോര്‍ സയന്‍സിലെ ജ്യോതിശസ്ത്രജ്ഞനായ സ്‌ക്കോട്ട് ഷെപ്പേഡിന്റെ നിരീക്ഷണത്തിലാണ് വ്യാഴത്തിന് ചുറ്റും വലയം ചെയ്യുന്ന രീതിയില്‍ പുതിയ 12 ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. ഇതോടെ ഏറ്റവുംകൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമെന്ന സ്ഥാനം ശനിയിൽനിന്ന് വാതകഭീമനായ വ്യാഴം സ്വന്തമാക്കി.

വ്യാഴത്തെ വലംവെയ്ക്കുന്ന ഉപഗ്രഹങ്ങളുടെ എണ്ണം 92 ആയി ഉയര്‍ന്നിരിക്കുന്നെന്നും അത് ഇപ്പോള്‍ ഒരു മിനി സൗരയൂഥമായി മാറിയിട്ടുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി. പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങള്‍ ചെറുതും ദൂരെയുള്ളതുമാണ്, അവയുടെ ഭ്രമണപഥം 340 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്നതുമാണെന്നും ഗവേഷകര്‍ കണ്ടെത്തി.

പുതുതായി ദൃഷ്ടിപഥത്തിലെത്തിയ 12 ചെറു ഉപഗ്രഹങ്ങൾ വ്യാഴത്തെ ചുറ്റുന്നതിൽ 340 ദിവസത്തെവരെ വ്യത്യാസമുണ്ട്. ഇവയിൽ ഒൻപതെണ്ണം അകലെയുള്ള ഭ്രമണപാതയിലൂടെയാണ് പരിക്രമണം ചെയ്യുന്നത്. അതിൽ ഏറ്റവും പുറമേയുള്ള ഉപഗ്രഹം വ്യാഴത്തെ ചുറ്റാൻ 550 ദിവസമെടുക്കും.

അടുത്ത വര്‍ഷം വ്യാഴത്തില്‍ പര്യവേഷണം ചെയ്യാന്‍ നാസ 'യൂറോപ്പ ക്ലിപ്പര്‍' ദൗത്യം അയക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് ഉപഗ്രഹങ്ങളുടെ കണ്ടെത്തല്‍. ഭൂമിക്കപ്പുറമുള്ള സമുദ്ര ലോകത്തെക്കുറിച്ചുള്ള വിശദമായ പഠനം നടത്താന്‍ തയ്യാറെടുക്കുന്നതാണ് യൂറോപ്പ ക്ലിപ്പര്‍ മിഷന്‍. വ്യാഴത്തില്‍ ജീവന്റെ സാനിധ്യമുണ്ടോ എന്ന് പേടകം നിര്‍ണയിക്കും. ഗ്രഹത്തിലെ വാസയോഗ്യതയെക്കുറിച്ച് അന്വേഷിക്കുക എന്നതാണ് പര്യവേഷണത്തിന്റെ ലക്ഷ്യം. ഐസ് ഷെല്‍, ഘടന, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ചും ഉത്തരം നല്‍കാന്‍ പഠനത്തിലൂടെ സാധിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

മുഖ്യ ഘടകം വാതകങ്ങളായതുകൊണ്ട് വ്യാഴം വാതക ഭീമന്‍ എന്ന ഗ്രഹഗണത്തില്‍പ്പെടുന്നു

സൂര്യനില്‍ നിന്നുള്ള അകലം അനുസരിച്ച് അഞ്ചാമത്തെ ഗ്രഹമാണ് വ്യാഴം. വലുപ്പം കൊണ്ടും മാസ്സുകൊണ്ടും സൗരയൂഥത്തിലെ ഏറ്റവും വലിയവന്‍. സൗരയുഥത്തിലെ മറ്റു ഗ്രഹങ്ങളുടെ ആകെ മാസ്സിന്റെ ഏതാണ്ട് രണ്ടര ഇരട്ടിയിലധികം വരും വ്യാഴത്തിന്റേത്. ഇത്രയും വലിയ മാസ്സ് ഈ ഗ്രഹത്തിനു നല്കുന്നത് ഭൂസമാന ഗ്രഹങ്ങളിലേതു പോലെ പാറകളോ സിലിക്കേറ്റ്കളോ അല്ല. ആ ഗ്രഹത്തിലെ മുഖ്യ ഘടകം വാതകങ്ങളാണ്. അതുകൊണ്ട് വ്യാഴം വാതക ഭീമന്‍ എന്ന ഗ്രഹഗണത്തില്‍പ്പെടുന്നു. ഹൈഡ്രജനാണ് ഈ ഗ്രഹത്തിന്റെ മുക്കാല്‍ ഭാഗവും. എതാണ്ട് കാല്‍ ഭാഗത്തോളം ഹീലിയവും ഉണ്ട്. ഈ ഉയര്‍ന്ന ഭ്രമണ വേഗത കാരണം വ്യാഴത്തിന്റെ മധ്യഭാഗം വളരെയധികം പുറത്തേക്ക് തള്ളിയും ധ്രുവ പ്രദേശങ്ങളിലെ വക്രത കുറഞ്ഞും കാണപ്പെടുന്നു.

logo
The Fourth
www.thefourthnews.in