നാസ
നാസ

ആര്‍ട്ടെമിസ് 1 വിക്ഷേപണം മാറ്റിവെച്ചു; സാങ്കേതിക തകരാര്‍ പരിഹരിക്കാനായില്ല

എഞ്ചിന്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് നാസ, പുതിയ തീയതി പിന്നീട്
Updated on
2 min read

നാസയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ ആര്‍ട്ടെമിസിന്റെ ആദ്യ വിക്ഷേപണം മാറ്റിവെച്ചു. ഓഗസ്റ്റ് 29 ന് ഇന്ത്യന്‍ സമയം വൈകീട്ട് 6.03 ന് നടത്തേണ്ടിയിരുന്ന വിക്ഷേപണം യന്ത്രത്തകരാറ് മൂലമാണ് മാറ്റിവെച്ചത്. സെപ്റ്റംബര്‍ 2, 5 തീയതികളില്‍ വിക്ഷേപണം നടത്താന്‍ അനുകൂല സമയം ഉണ്ടെങ്കിലും അടുത്ത വിക്ഷേപണം സംബന്ധിച്ച് നാസ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. പരിശോധിച്ച ശേഷം വിക്ഷേപണ തീയതി സംബന്ധിച്ച് തീരുമാനമറിയിക്കാമെന്നാണ് നാസ വ്യക്തമാക്കുന്നത്.

ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ ബി 29 ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇന്ധനം നിറയ്ക്കല്‍ പ്രക്രിയകളെല്ലാം നിശ്ചിത സമയത്ത് തന്നെ നടന്നു. നാല് അര്‍എസ്25 ലിക്വിഡ് എഞ്ചിനുകളില്‍ ഒന്നിന് ഉണ്ടായ സാങ്കേതിക തകരാറാണ് വിക്ഷേപണം നിര്‍ത്തിവെയ്ക്കാന്‍ കാരണം. വിക്ഷേപണത്തിന് 40 മിനുറ്റ് മുൻപ് കൗണ്‍ഡൗണ്‍ നിര്‍ത്തി. 10 മിനുറ്റ് നേരത്തേക്കായിരുന്നു കൗണ്‍ഡൗണ്‍ നിര്‍ത്തിയത്. എന്നാൽ കൗണ്‍ഡൗണ്‍ പിന്നീട് പുനഃസ്ഥാപിച്ചില്ല.

വിക്ഷേപണ സമയം അവസാനിക്കും മുന്‍പ് യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഓഗസ്റ്റ് 29 ന് കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ സെപ്തംബര്‍ രണ്ടിലേക്കോ അഞ്ചിലേക്കോ വിക്ഷേപണം മാറ്റിവെയ്ക്കാന്‍ നാസ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ എഞ്ചിന് തകരാർ കണ്ടെത്തിയതോടെ ഈ തീയതികളില്‍ വിക്ഷേപണം സാധ്യമാണോ എന്നത് വ്യക്തമല്ല.

1972 ന് ശേഷം ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ്. 2016 ലായിരുന്നു ആദ്യ വിക്ഷേപണം നിശ്ചയിച്ചതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നീണ്ടു പോകുകയായിരുന്നു. ആര്‍ട്ടെമിസ് പദ്ധതിക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിക്ഷേപണ വാഹനമാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ് എല്‍എസ്). മനുഷ്യന്‍ ഇതുവരെ നിര്‍മിച്ച ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമാണ് ഇത്. സ്‌പേസ് ലോഞ്ച് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണ പറക്കലായിരുന്നു ആര്‍ട്ടെമിസ്1. ചെറു ഉപഗ്രഹങ്ങളും ബഹിരാകാശ പേടകമായ ഓറിയോണും വഹിച്ചുകൊണ്ടുള്ള മനുഷ്യനില്ലാ പറക്കലായിരുന്നു ഇത്. ഓറിയോണിന്റെ ആദ്യ വിക്ഷേപണവും ഇതായിരുന്നു.

നാസ
അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാൻ നാസ ; ദൗത്യത്തിൽ ആദ്യമായി വനിതയും; ആദ്യ പരീക്ഷണ പറക്കൽ ഓഗസ്റ്റ് 29 ന്

2024 ല്‍ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഓര്‍ബിറ്റല്‍ ദൗത്യവും 2025 ല്‍ ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ ഇറക്കാനുമായിരുന്നു നാസയുടെ പദ്ധതി. ഈ ‍ഘട്ടങ്ങൾക്കെല്ലാം ഏറെ നിര്‍ണായകമായിരുന്നു ഇന്നത്തെ പരീക്ഷണ പറക്കൽ. 2030 അവസാനത്തോടെ ചന്ദ്രനെ ഇടത്താവളമാക്കി ചൊവ്വയില്‍ മനുഷ്യനെ ഇറക്കാന്‍ ലക്ഷ്യമിട്ട് ഉള്ളതാണ് ആര്‍ട്ടെമിസ് പദ്ധതി.

വിക്ഷേപണത്തിന് മുൻപ് തന്നെ തകരാർ കണ്ടെത്താനായത് നേട്ടമെങ്കിലും ശ്രമം ഉപേക്ഷിക്കേണ്ടി വന്നത് നാസയ്ക്ക് തിരിച്ചടിയാണ്.

മനുഷ്യ സാന്നിധ്യമുള്ള വിദൂര ബഹിരാകാശ പര്യവേഷണത്തിന്റെ പ്രധാന ഘട്ടമായിരുന്നു ആർട്ടെമിസ് പദ്ധതി. ചന്ദ്രനിൽ മനുഷ്യനെ ഇറക്കുക മാത്രമല്ല, ചുരുങ്ങിയ സമയമെങ്കിലും അവിടം താവളമാക്കാനുള്ള സാധ്യത കൂടി തേടുകയാണ് പദ്ധതിയിലൂടെ നാസ. ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ ആദ്യ ബഹിരാകാശനിലയം (ഗേറ്റ് വേ) സ്ഥാപിക്കുന്നതടക്കം ഈ പദ്ധതിയുടെ ഭാഗമാണ്. ചൊവ്വാ ദൗത്യം തന്നെയാണ് ആത്യന്തിക ലക്ഷ്യം. അതുകൊണ്ടുതന്നെ ലോകം മുഴുവൻ ആകാംഷയോടെയാണ് ആർട്ടെമിസ് 1 വിക്ഷേപണം കാത്തിരുന്നത്. വിക്ഷേപണത്തിന് മുൻപ് തന്നെ തകരാർ കണ്ടെത്താനായത് നേട്ടമെങ്കിലും ശ്രമം ഉപേക്ഷിക്കേണ്ടി വന്നത് നാസയ്ക്ക് തിരിച്ചടിയാണ്.

logo
The Fourth
www.thefourthnews.in