കോള സൂപ്പര്‍ ഡീപ്പ് കുഴല്‍കിണര്‍
കോള സൂപ്പര്‍ ഡീപ്പ് കുഴല്‍കിണര്‍

ലോകത്തെ ആഴമേറിയ രണ്ടാമത്തെ കിണർ നിർമിക്കാൻ ചൈന; 10,000 മീറ്റര്‍ താഴ്ച

രാജ്യത്തെ മുതിര്‍ന്ന ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യവെ 2021 ല്‍ പ്രസിഡന്‌റ് ഷീജിന്‍പിങ്ങാണ് ഭൗമപര്യവേഷണത്തിന്‌റെ സാധ്യതകള്‍ തേടണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത്
Updated on
1 min read

ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചൈന. ചാന്ദ്രദൗത്യങ്ങളിലടക്കം പുതിയ ചുവടുവയ്പ് നടത്തുമ്പോഴും ഭൂമിയെ കുറിച്ചുള്ള പഠനത്തിനും അതിന്‌റേതായ ഊന്നല്‍ നല്‍കുന്നുണ്ട് രാജ്യം. ഭൗമ ഗവേഷണത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിന്‌റെ ഭാഗമായി ഭൂവല്‍ക്കത്തില്‍ 10,000 മീറ്റര്‍ ആഴമുള്ള കുഴി നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ചൈനയിപ്പോള്‍.

ഭൂവല്‍ക്കത്തില്‍ ചൈന കുഴിക്കുന്ന ഏറ്റവും ആഴമേറിയ കിണറാണ് ഇത്. എണ്ണ സമ്പുഷ്ടമായ ഷിങ്ജിയാങ് മേഖലയിലാണ് കിണര്‍ ഒരുക്കുന്നത്. ഇതിന്‌റെ ഡ്രില്ലില്‍ പ്രവര്‍ത്തനം ചൊവ്വാഴ്ച ആരംഭിച്ചു. വര്‍ഷങ്ങളെടുക്കും പണിപൂര്‍ത്തിയാകാനെന്നാണ് കണക്കാക്കപ്പെടുന്നത്.

32,808 അടിയുള്ള ഇടുങ്ങിയ കിണറാണ് നിര്‍മിക്കുന്നത്. ഭൂവല്‍ക്കത്തിലെ 10 ശിലാപാളികൾ തുളച്ചുനീങ്ങുന്നതാണ് ഈ കിണർ. ധാതു സാന്നിധ്യം, ഊര്‍ജ സ്രോതസ് എന്നിവ കണ്ടെത്തുന്നതിനും ഭൂകമ്പം, അഗ്നിപര്‍വത സ്‌ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ സാധ്യത മുന്‍കൂട്ടി മനസിലാക്കാനും ഇത്തരം പര്യവേഷണം സഹായിക്കും. ഇതാണ് ആഴക്കിണര്‍ നിര്‍മാണത്തിന് ചൈനയെ പ്രേരിപ്പിച്ചത്. 2021 ല്‍ രാജ്യത്തെ മുതിര്‍ന്ന ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യവെ പ്രസിഡന്‌റ് ഷീജിന്‍പിങ്ങാണ് ഭൗമപര്യവേഷണത്തിന്‌റെ സാധ്യതകള്‍ തേടണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത്.

ഭൂമിയിലുള്ള ഏറ്റവും ആഴമേറിയ മനുഷ്യ നിര്‍മിത കിണര്‍ റഷ്യയിലാണ്. കോള സൂപ്പര്‍ ഡീപ്പ് കുഴല്‍കിണര്‍ എന്നറിയപ്പെടുന്ന ഇതിന്‌റെ ആഴം 12,262 മീറ്ററാണ് (40,230 അടി). 1989 ല്‍ തുടങ്ങിയ നിര്‍മാണം 20 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ആഴത്തിന്‌റെ കാര്യത്തില്‍ ഇതിന് തൊട്ടുപിന്നില്‍ വരും ചൈനയുടെ കുഴല്‍ കിണര്‍.

logo
The Fourth
www.thefourthnews.in