വരൂ, ബഹിരാകാശത്തേക്ക് വിനോദ യാത്ര പോകാം; ഐഎസ്ആർഒ അവസരമൊരുക്കും

വരൂ, ബഹിരാകാശത്തേക്ക് വിനോദ യാത്ര പോകാം; ഐഎസ്ആർഒ അവസരമൊരുക്കും

ആറ് കോടി രൂപയായിരിക്കും ബഹിരാകാശ വിനോദ സഞ്ചാരത്തിനായി ഒരാൾ മുടക്കേണ്ടി വരിക
Updated on
1 min read

2030ഓടെ ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി ഐഎസ്ആർഒ. ആറ് കോടി രൂപയായിരിക്കും ബഹിരാകാശ വിനോദ സഞ്ചാരത്തിനായി ഒരാൾ മുടക്കേണ്ടി വരിക. ഇന്ത്യയുടെ സ്വന്തം സ്പേസ് ടൂറിസം മൊഡ്യുളിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി. സുരക്ഷയ്ക്ക് മുൻഗണന നൽകി പുനഃരുപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് റോക്കറ്റുകളുടെ നിർമാണം പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ വില നിശ്ചയിച്ച് ബഹിരാകാശ ടിക്കറ്റുകൾ ഇന്ത്യ വില്പന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

എയ്‌റോസ്‌പേസ് എഞ്ചിനീയറും ഫിനാൻഷ്യൽ അനലിസ്റ്റുമായ ഡെന്നിസ് ടിറ്റോ ആണ് പണം നൽകി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സഞ്ചാരി

കഴിഞ്ഞ ഫെബ്രുവരിയിൽ ഐഎസ്ആർഒ ഇന്ത്യയുടെ സബ്-ഓർബിറ്റൽ ബഹിരാകാശ വിനോദസഞ്ചാരത്തെ കുറിച്ചുള്ള സാധ്യതാ പഠനങ്ങൾ നടത്തുന്നതായി കേന്ദ്രം രാജ്യസഭയെ അറിയിച്ചിരുന്നു. നിലവിൽ മറ്റ് ബഹിരാകാശ സംരംഭകർ യാത്രകൾ നടത്തുന്ന നിരക്ക് വച്ചാണ് യാത്രയ്ക്ക് 6 കോടി രൂപയെന്ന് കണക്കാക്കുന്നത്. ബഹിരാകാശ പേടകം എത്രദൂരം സഞ്ചരിക്കുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാൽ യാത്രയുടെ ചെലവ് അനുസരിച്ച് ഉപഭ്രമണപഥം (100 കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശത്തിന്റെ അറ്റം വരെ) വരെയായിരിക്കും എന്നാണ് വിലയിരുത്തുന്നത്. ഏകദേശം 15 മിനിറ്റോളം ഇവർക്ക് ബഹിരാകാശത്ത് ചെലവഴിക്കാം എന്നാണ് കണക്കുകൂട്ടൽ.

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ യാത്രാ പരിപാടിയായ ഗഗൻയാൻ വഴി മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ ഐഎസ്ആർഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് അറിയിച്ചിരുന്നു.

ബഹിരാകാശ ടൂറിസം പദ്ധതികൾ ഇതിനകം പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. എയ്‌റോസ്‌പേസ് എഞ്ചിനീയറും ഫിനാൻഷ്യൽ അനലിസ്റ്റുമായ ഡെന്നിസ് ടിറ്റോ ആണ് പണം നൽകി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സഞ്ചാരി. 2001ൽ തന്റെ 60-ാം വയസിലാണ് അദ്ദേഹം യാത്രയ്ക്ക് ഒരുങ്ങിയത്. ഇതിനായി 20 മില്യൺ ഡോളർ ഡെന്നിസ് റഷ്യക്ക് നൽകിയിരുന്നു. പിന്നാലെ ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്‌റ്റിക്, സ്‌പേസ് എക്‌സ് എന്നിവയുൾപ്പെടെ നിരവധി കമ്പനികൾ സബ്-ഓർബിറ്റൽ ബഹിരാകാശ വിമാനങ്ങളിൽ ബഹിരാകാശത്തേക്ക് വിനോദയാത്ര നടത്താവുന്ന പദ്ധതികളുമായി മുന്നോട്ട് വന്നിരുന്നു. 450,000 ആയിരുന്നു ഇതിനുള്ള നിരക്കുകൾ.

logo
The Fourth
www.thefourthnews.in