വളയമില്ലാത്ത ഗ്രഹമായി ശനി മാറുന്നു! വളയങ്ങൾ ശിഥിലമാകുന്നെന്ന് കണ്ടെത്തൽ

വളയമില്ലാത്ത ഗ്രഹമായി ശനി മാറുന്നു! വളയങ്ങൾ ശിഥിലമാകുന്നെന്ന് കണ്ടെത്തൽ

വലിയ മഞ്ഞുകട്ടകൾ കൊണ്ട് രൂപപ്പെട്ട ശനിയുടെ വളയങ്ങൾ ദ്രവിച്ചു കൊണ്ടിരിക്കുന്നു
Updated on
1 min read

ചുറ്റുമുള്ള വളയങ്ങള്‍ കൊണ്ട് സൗരയൂഥത്തില്‍ ഏറ്റവും വ്യത്യസ്തമായ ഗ്രഹമാണ് ശനി. കിലോമീറ്ററോളം വീതിയുള്ള ശനിയുടെ വളയം ഏറെ കൗതുകമുണര്‍ത്തുന്നതാണ്. എന്നാല്‍ ആ വളയങ്ങള്‍ പതിയെ അപ്രത്യക്ഷമാവുകയാണെന്നാണ് പുതിയ കണ്ടെത്തല്‍.

ഭൂമിയില്‍ നിന്ന് ഏതാണ് 150 കോടി കിലോമീറ്റര്‍ അകലെയാണ് ശനി സ്ഥിതി ചെയ്യുന്നത്. ഭൂമിയേക്കാള്‍ ഒന്‍പത് മടങ്ങോളം വലുതാണിത്. വലിയ മഞ്ഞുകട്ടകള്‍ കൊണ്ട് രൂപപ്പെട്ടതാണ് ശനിയുടെ വളയങ്ങള്‍. ഇവ അപകടത്തിലാണെന്നും ദ്രവിച്ചു കൊണ്ടിരിക്കുകയാണെന്നും അവ എത്ര കാലംകൂടി നിലനില്‍ക്കുമെന്ന് അറിയില്ലെന്നും ഗവേഷകര്‍ പറയുന്നു.

വലയം ചെയ്യുന്ന മഞ്ഞുകട്ടകള്‍ ഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങുകയാണ്. ഇങ്ങനെ വളയങ്ങളുടെ കനം കുറഞ്ഞുവരുന്നു. വളയങ്ങളുടെ ഈ കനം കുറയലിന്‌റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.

എല്ലായ്‌പ്പോഴും വളയത്തോടുകൂടിയാണ് ശനി നിലനിന്നിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അത് ശരിയല്ല. ശനിയുടെ വളയങ്ങള്‍ക്ക് 10 കോടി വര്‍ഷം മാത്രമേ പഴക്കമുള്ളൂ. ഇനിയും ഒരു 10 കോടി വര്‍ഷം എടുക്കുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. മനുഷ്യായുസ് താരതമ്യം ചെയ്യുമ്പോള്‍ ദീര്‍ഘമായ കാലയളവായി ഇത് തോന്നാമെങ്കിലും പ്രപഞ്ചത്തെ സംബന്ധിച്ച് ഇത് ചെറിയകാലയളവാണ്.

വളയങ്ങളുടെ ഘടനയും സ്വഭാവവുമടക്കം ആഴത്തില്‍ മനസിലാക്കാന്‍ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് പഠനം നടത്താനാണ് തീരുമാനം. മഞ്ഞുകട്ടകള്‍ ഗ്രഹോപരിതലത്തിലേക്ക് വീഴാന്‍ കാരണമെന്താണെന്നും പഠനത്തില്‍ കണ്ടത്തും.

ശനിക്ക് ചുറ്റും ആകെ ഏഴ് വളയങ്ങളാണുള്ളത്. വളയ സംവിധാനം ഗ്രഹത്തില്‍ നിന്ന് 2,82,000 കിലോമീറ്റര്‍ വരെ ദൂരത്തിലെത്തുന്നു. അക്ഷരമാലാക്രമത്തിലാണ് ഇവയ്ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്. എ, ബി എന്നീ വളയങ്ങള്‍ ഒഴികെ ബാക്കിയുള്ളവ താരതമ്യേന അടുത്തടുത്താണ്. എയും ബിയും തമ്മില്‍ 4,700 കിലോമീറ്ററാണ് അകലം. കാസിനി ഡിവിഷന്‍ എന്നാണ് ഈ വിടവ് അറിയപ്പെടുന്നത്.

വാല്‍നക്ഷത്രങ്ങളുടെയോ ഛിന്നഗ്രഹങ്ങളുടെയോ തകര്‍ന്ന ഉപഗ്രഹങ്ങളുടെയോ അവശിഷ്ടങ്ങളാണ് ഈ വളയങ്ങള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. പൊടിയുടെ വലിപ്പമുള്ള മഞ്ഞുതുള്ളികള്‍ മുതല്‍ ഒരു വീടോളം വലുപ്പമുള്ള കഷണങ്ങള്‍ വരെ വളയത്തിലുണ്ട്. ചിലത് പര്‍വതങ്ങളോളം വലുതാണെന്നും നാസ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in