സുനിത വില്യംസിന്റേയും ബച്ച് വില്‍മോറിന്റെയും മടക്കം 2025ല്‍; തിരിച്ചെത്തുക സ്പേസ്‌ എക്‌സ് പേടകത്തില്‍

സുനിത വില്യംസിന്റേയും ബച്ച് വില്‍മോറിന്റെയും മടക്കം 2025ല്‍; തിരിച്ചെത്തുക സ്പേസ്‌ എക്‌സ് പേടകത്തില്‍

നാസ തലവൻ ബില്‍ നെല്‍സണാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്
Updated on
1 min read

ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസിന്റെയും സഹയാത്രികനായ ബച്ച് വില്‍മോറിന്റെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നുള്ള തിരിച്ചുവരവ് അടുത്ത വർഷം. ഫെബ്രുവരിയില്‍ സ്പേസ്‌ എക്സിന്റെ പേടകത്തിലായിരിക്കും ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തുകയെന്ന് നാസ അറിയിച്ചു. നാസ തലവൻ ബില്‍ നെല്‍സണാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രൊപ്പല്‍ഷൻ സിസ്റ്റത്തില്‍ തകരാറുള്ളതിനാല്‍ ബോയിങ് സ്റ്റാര്‍ലൈനറില്‍ ഇരുവരേയും തിരിച്ചെത്തിക്കുക. ദുർഘടമായിരിക്കുമെന്ന് ബില്‍ കൂട്ടിച്ചേർത്തു.

ജൂണ്‍ അഞ്ചിനായിരുന്നു വില്‍മോറും സുനിതയും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ബോയിങ് സ്റ്റാർലൈനറില്‍ ആരംഭിച്ചത്. എട്ട് ദിവസത്തെ മിഷനായിരുന്നു നിശ്ചയിച്ചിരുന്നത്. സഞ്ചാരത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ പേടകത്തിന്റെ പ്രൊപ്പല്‍ഷൻ സിസ്റ്റത്തില്‍ തകരാറുകള്‍ കണ്ടത്തിയിരുന്നു. പേടകത്തിന്റെ 28 ത്രസ്റ്ററുകളില്‍ (ദിശ മാറ്റാൻ സഹായിക്കുന്ന ചെറിയ റോക്കറ്റ്) അഞ്ചെണ്ണം തകരാറിലായിരുന്നു. ഇത് ഹീലിയത്തിന്റെ ചോർച്ചയിലേക്ക് നയിക്കുകയായിരുന്നു.

സുനിത വില്യംസിന്റേയും ബച്ച് വില്‍മോറിന്റെയും മടക്കം 2025ല്‍; തിരിച്ചെത്തുക സ്പേസ്‌ എക്‌സ് പേടകത്തില്‍
മണിക്കൂറിൽ പത്ത് ലക്ഷം മൈല്‍ വേഗത; ബഹിരാകാശത്ത് നിഗൂഢ വസ്തു കണ്ടെത്തി നാസ

"ക്രു 9നൊപ്പം വില്‍മോറും സുനിതയും അടുത്ത ഫെബ്രുവരിയില്‍ മടങ്ങിയെത്തും. ക്രൂവില്ലാതെ സ്റ്റാർലൈനറേയും തിരിച്ചെത്തിക്കും," ബില്‍ ഹൂസ്റ്റണില്‍ പറഞ്ഞു. ബോയിങ്ങിന്റെ പുതിയ സിഇഒ കെല്ലി ഓർട്ട്‌ബർഗുമായി നാസയുടെ തീരുമാനം ചർച്ച ചെയ്തതായും ബില്‍ അറിയിച്ചു. സ്റ്റാർലൈനർ സുരക്ഷിതമായി തിരിച്ചെത്തിയ ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നാണ് ഓർട്ട്ബർഗ് പറഞ്ഞിരിക്കുന്നതെന്നും ബീല്‍ വ്യക്തമാക്കി.l

തകരാർ കണ്ടെത്തിയതുമുതല്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ബോയിങ് ആരംഭിച്ചിരുന്നു. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഭൂമിയിലും കമ്പനി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ക്രൂവുമായി തിരിച്ചെത്താൻ സ്റ്റാർലൈനർ സുരക്ഷിതമാണെന്ന് നാസയെ ധരിപ്പിക്കുന്നതിനായി പരീക്ഷണങ്ങളിലെ വിവരങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, പരീക്ഷണങ്ങളുടെ ഫലങ്ങള്‍ കൂടുതല്‍ ചോദ്യമുയർത്തുകയും നാസയും ആശങ്കകളെ പരിഹരിക്കാൻ ബോയിങ്ങിന് കഴിയാതെ പോകുകയുമായിരുന്നു.

ക്രൂവിന്റെ സുരക്ഷയാണ് നാസയ്ക്ക് പ്രധാനമെന്ന് ഫ്ളോറിഡ ആസ്ഥാനമായിട്ടുള്ള സ്പേസ്-സയൻസ് ജേണലിസ്റ്റായ എമി തോംപ്‌സണ്‍ പറഞ്ഞു. തിരിച്ചെത്തുമ്പോള്‍ ലീക്കുകള്‍ മൂലം പേടകത്തിന് എന്ത് സംഭവിക്കുമെന്നതാണ് പ്രധാന ആശങ്ക. അന്തരീക്ഷത്തില്‍ അമിതമായി ചൂടാകുകയാണെങ്കില്‍ എന്ത് സംഭവിക്കും. ക്രൂവിനെ അപകടത്തിലാക്കാതെ നാസയ്ക്ക് നിലവില്‍ പരിശോധിക്കാൻ കഴിയുന്ന കാര്യങ്ങള്‍ ഇതൊക്കെയാണെന്നും എമി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in